കാമധേനു കനിഞ്ഞുനല്‍കിയ ജീവിതം

മനുഷ്യ ജീവിതമെന്നാല്‍ വഴികണക്കാണെന്നാണ് മേരി പറയുന്നത്. ഓരോ വഴിയും തെറ്റാതെ മുന്നേറിയാല്‍ വഴികണക്കില്‍ ഉത്തരം കിട്ടും.കണക്കുകൂട്ടലും ദൈവാധീനവും ഉണ്ടെങ്കില്‍ ജീവിതം ഈസിയാണെന്ന് തെളിയിച്ചവരാണ് തൻ്റെ ഭർത്താവ് കുഞ്ഞുമോനും അമ്മായിഅമ്മ ത്രേസ്യാമ്മയും .കുഞ്ഞുമോൻ്റെ ജീവിതസഖിയായി പറവൂർ എത്തിയപ്പോൾ, രാപ്പകല്‍ വിശ്രമം ഇല്ലാതെ പണിയെടുക്കുന്ന മകന് വച്ചു വിളമ്പാനല്ല അമ്മായിഅമ്മ ഉപദേശിച്ചത്. അവനോടൊപ്പം പണിയെടുത്ത് അവനേക്കാള്‍ ജോലിയില്‍ മികവുകാട്ടണം. അതിന് വേണ്ടത് പണിയെടുക്കാനുള്ള മനസ്സും ലക്ഷ്യബോധവുമാണ്. ശരീരത്തിനും മനസ്സിനും ക്ഷീണം ഉണ്ടാകാതിരിക്കാന്‍ ആദ്യം ‘മടി’യെ മാറ്റിവെയ്ക്കണം.ജീവിത വിജയത്തിൻ്റെ ആദ്യ പാഠം പഠിച്ചതും അവരിൽ നിന്നു തന്നെ. സമയം പോകുന്നതിനായി പശുവിനേയും കിടാവിനേയും വാങ്ങിത്തരാന്‍ കുഞ്ഞുമോനോട്മേരി ആവശ്യപ്പെട്ടു. ആദ്യം വീട്ടിലെത്തിയ കറുമ്പി പശുവിന് കാമധേനു എന്ന് പേരിട്ടു.കുഞ്ഞുമോൻ ഇറച്ചി വെട്ടാൻ പോകുമ്പോൾ മേരി പശുവിനെ നോക്കലും വീട്ടുജോലിയുമായി തിരക്കിലായി . പാല്‍ വില്‍പ്പന വരുമാനമാര്‍ഗമാണന്ന് അവര്‍ ഒരുമാസം കൊണ്ട് തിരിച്ചറിഞ്ഞു.ഇതിനിടയിൽ ഇറച്ചിക്കായി കൊണ്ടുവന്ന കിടാവ് കൂടി മേരിയുടെ തൊഴുത്തിൽ ഇടം പിടിച്ചു .കുഞ്ഞുമോൻ്റെ പൂർണ്ണ പിന്തുണയോടെ പശുവിനെ നോട്ടം വരുമാനമാർഗ്ഗമാക്കാൻ മേരി തീരുമാനിച്ചു

വീടിന് മുന്നില്‍ ഒഴിഞ്ഞു കിടക്കുന്ന തെങ്ങിന്‍തോട്ടം തൊഴുത്തിന് പകരമായി. ഒന്നിന് പിറകെ ഒന്നായി പതിനാലു പശുക്കള്‍. കുഞ്ഞുമോൻ്റെ കടങ്ങൾ വീട്ടാനുള്ള വരുമാനമാർഗ്ഗം കൂടിയായതിൻ്റെ സന്തോഷം മേരി മറച്ചു വെച്ചില്ല. . ഇതിനിടയില്‍ മേരിക്കും കുഞ്ഞുമോനും രണ്ടു മക്കൾ ജനിച്ചു . പെൺകുഞ്ഞുങ്ങൾ ബാധ്യത ആണെന്ന ആന്തൽ നാട്ടുകാർക്ക് ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാൻ കുഞ്ഞുമോനും മേരിക്കും നേരമില്ലായിരുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള രീതിയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. വിദ്യാഭ്യാസം നല്‍കുന്നതാണ് ഏറ്റവും നല്ല സമ്പാദ്യം എന്നാണ് മേരിയുടെ പോളിസി . അതിനാൽ പശുക്കളില്‍ നിന്ന് കിട്ടുന്ന നല്ലൊരു വരുമാനം മക്കളെ പഠിപ്പിക്കുന്നതിനായി ഉപയോഗിച്ചു .സിബിഎസ്ഇ തലത്തിൽ സ്കുൾ പഠനം പൂർത്തിയാക്കിയ മക്കളിൽ ഒരാളെ ബിഎസ്സി നഴ്സിംഗിനും മറ്റൊരാളെ അനിമേഷന്‍ കോഴ്സും പഠിപ്പിച്ചു.ഇതെല്ലംസാധ്യമായത് പാ ൽവിൽപ്പനയിലൂടെ ലഭിച്ച വരുമാനത്തിലൂടെയാണെന്ന് അവർ പറഞ്ഞു .ആഗ്രഹിച്ച പോലെ മക്കളുടെ വിവാഹവും പുതിയ വീടുമെല്ലാം സാധ്യമായി.അധ്വാനിക്കാനുള്ള മനസും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ജീവിക്കാൻ വൈറ്റ് കോളർ ജോലിയൊന്നും ആവശ്യമില്ല.നമ്മുടെ സാഹചര്യം മനസിലാക്കി ജോലിയും ലക്ഷ്യവും തീരുമാനിക്കണം.അതിനനുസരിച്ച ജീവിതം കൊണ്ട്‌പോയാൽ ലക്ഷ്യം താനെ സാധ്യമാകും . പാലില്‍ ഒരിക്കലും മേരി കൃത്രിമം കാണിക്കാറില്ല.അതുകൊണ്ട് തന്നെ തനി നാടനായ ഇവരുടെ പാലിന് പറവൂരിൽ ആവശ്യക്കാർ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *