വയലാര്‍ മണ്‍മറഞ്ഞിട്ട് 45 വര്‍ഷം

കാലത്തിന് മുന്നേ സഞ്ചരിക്കുന്നവനാകണം കവി അത്തരം കഴിവുകള്‍ സിദ്ധിച്ച പ്രതിഭാധനനായ ഒരു കവിയായിരുന്നു വയലാര്‍ രാമവര്‍മ്മ. തന്‍റെ കവിതയിലുടെ അദ്ദേഹം പറഞ്ഞുവെച്ച കാര്യങ്ങളും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാലികപ്രസക്തങ്ങളാണ്നിരവധി ജനപ്രീയ സിനിമ നാടകഗാനങ്ങളുടെ രചനയിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ടനേടി.

പച്ച മനുഷ്യന്‍റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച ” ബലികുടീരങ്ങളേ…” എന്ന ഗാനം അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ പ്രീയപ്പെട്ടപാട്ടായി മാറി.

സ്ത്രീയുടെ മോചനം ആര്‍ത്ഥിക സമത്വത്തിലൂടെ മാത്രമേ സാക്ഷാത്ക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാര്‍ കവിതയാണ് ‘ആയിഷ’. വയലാര്‍ ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു

1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്‍റെ സിനിമാജീവിതം തുടങ്ങിയ വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കുവേണ്ടി 1300 ഓളം ഗാനങ്ങള്‍ രചിച്ചു. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി. മലയാള സാഹിത്യ സംഭാവനകള്‍ക്ക് നല്‍കുന്ന പ്രശസ്തമായ വയലാര്‍ പുരസ്‌കാരം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

1962 ഒക്ടോബർ 27-നായിരുന്നു വയലാറിന്‍റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്. 1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. ‘മധുര മനോഹര മനോജ്ഞ ചൈന…’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് വയലാർ തിരുത്തി.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം 25ന് ജനിക്കുകയും 1975 ഒക്‌ടോബര്‍ 27ന് മരിക്കുകയും ചെയ്തു. പ്രശസ്ത ഗാനരചയിതാവായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്.
വയലാര്‍ രാമവര്‍മയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്.

പുരസ്‌കാരങ്ങള്‍


കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1961)-സര്‍ഗസംഗീതം (കവിതാ സമാഹാരം), ദേശീയ ചലച്ചിത്ര പുരസ്‌കാരം (1973)- മികച്ച ഗാനരചയിതാവ് മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ച, അച്ഛനും ബാപ്പയും) കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 1969,1972,1974 ,1975 — മികച്ച ഗാനരചയിതാവ്.

Leave a Reply

Your email address will not be published. Required fields are marked *