സോപാനസംഗീതത്തിലെ സ്ത്രീ സ്വരം ആശാപ്രവീണ്‍

സോമബിംബ മനോഹരേ ജയ….
സോമശേഖര വല്ലഭേ ജയ.

ഇടയ്ക്കകൊട്ടി ശ്രുതിമധുരമായി പാടുകയാണ് ആശ.ഭഗവാനു സമർപ്പിക്കുന്ന സോപാനസംഗീതത്തിൽ അലിഞ്ഞു ചേരുമ്പോഴെല്ലാം മനസ്സുകൊണ്ട് കടപ്പാട് ഗുരുനാഥൻ കാവാലം നാരായണ പണിക്കരോടാണ്. സ്ത്രീകൾ അധികമൊന്നും കടന്നുചെന്നിട്ടില്ലാത്ത സോപാന സംഗീതത്തിന്‍റെ ചവിട്ടുപടികള്‍ ഓരോന്നായി ചവിട്ടികയറുകയാണ് ആശ പ്രവീണ്‍ ശര്‍മ്മ.


കൊല്ലം പെരുമ്പുഴക്കാരി ആശയ്ക്ക് സോപാനം അഭ്യസിപ്പിക്കാനുള്ള അവസരം തേടിയെത്തിയത് വളരെ യാദൃശ്ചികമായാണ്. ആ സമയത്ത് തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജില്‍ സംഗീതത്തീല്‍ ബിരുദാനന്തരബിരുദം ചെയ്യുകയാണ് ആശ. ആശയുടെ ഭര്‍ത്താവ് പ്രവീണിന് കുടുംബസുഹൃത്തുകൂടിയായ കാവാലം നാരായണപണിക്കരുടെ ഫോണ്‍കോള്‍ എത്തി. സോപാനസംഗീതം അഭ്യസിക്കാന്‍ ആശയ്ക്ക് താല്‍പര്യമുണ്ടോയെന്ന ആദ്ദേഹത്തിന്‍റെ ചോദ്യം ശിരസ്സാവഹിച്ച് മറുചിന്തയ്ക്ക് ഇടനല്‍കാതെ സോപാന സംഗീതം അഭ്യസിക്കാന്‍ തീരുമാനിച്ചു ആശ


കേന്ദ്രസംഗീത നാടക അക്കാദമിയുടെ മൂന്ന് വര്‍ഷത്തെ സ്കോഷര്‍ഷിപ്പോടെയായിരുന്നു പഠനം. തന്നെ കൂടാതെ മൂന്ന് വനിതകളടക്കം 11 പേര്‍ ആയിരുന്നു ബാച്ചില്‍ ഉണ്ടായിരുന്നത്. ശാസ്ത്രീയസംഗീതം എല്ലാവരും അഭ്യസിച്ചിരുന്നു അതുകൊണ്ട് പഠനം സുഗമമായിരുന്നു എന്നും ആശ ഓര്‍ത്തെടുക്കുന്നു. ഗൌരവമായി സോപാനത്തെ കണ്ടത് ആശമാത്രയിരുന്നു. കാവാലം നാരായണപണിക്കര്‍, പ്രശസ്ത വയലിന്‍ വിദ്വാന്‍ ബി. ശശികുമാര്‍ എന്നിവരാണ് ആശയുടെ ഗുരുക്കന്മാര്‍ സോപാനസംഗീത വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് പുന്തലതാഴത്ത് മഹാലക്ഷമി ക്ഷേത്രത്തില്‍ സോപാനം ആലപിക്കാനുള്ള അവസരം ആശയെ തേടിയെത്തിയത്.ഉത്സവകാലമായതിനാല്‍ കലാകാരന്മാരെ കിട്ടിയില്ല. ഭര്‍ത്താവും ക്ഷേത്രമേല്‍ശാന്തി കൂടിയായ പ്രവീണ്‍ശര്‍മ്മ സോപാനം പാടികൂടികുടെയെന്ന് ആശയോട് ചോദിച്ചു. എന്നാല്‍ ആസമയത്ത് ആശ ഇടയ്ക്ക കൊട്ടാന്‍ അഭ്യസിച്ചിരുന്നില്ല. കൊട്ടിപാടി സേവനടത്താന്‍ ചേങ്ങിലയാണെങ്കിലും മതിയെന്ന ഗുരുവചനം ശിരസ്സാവഹിച്ചാണ് അന്ന് അരങ്ങേറ്റം നടത്തിയതെന്ന് ആശ പറയുന്നു.


സോപാനത്തിന്‍റെ പതിവ് ശൈലിയില്‍നിന്ന് വേറിട്ട് ശുദ്ധസംഗീതത്തിലാണ് ആശ സോപാനം അഭ്യസിച്ചത്. കാവ്യപീഠത്തിലെ വിദ്യാര്‍ത്ഥികളാണ് ആശയെ ഇടയ്ക്കകൊട്ടാന്‍ അഭ്യസിപ്പിച്ചത്.ആറന്മുള പാര്‍ത്ഥസാരഥി,വൈക്കം മഹാദേവക്ഷേത്രം, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം സോപാനം കൊട്ടിപ്പാടന്‍ അവസരം ലഭിച്ചത് ഭാഗ്യമായി ആശ കാണുന്നു.


സംഗീതം അടിമുടി നിറഞ്ഞുനില്‍ക്കുന്ന കുടുംബമാണ് ആശപ്രവീണ്‍ശര്‍മ്മയുടേത്. പ്രശസ്ത മൃദംഗവിദ്വാന്‍ കൂടിയാണ് അശയുടെ ഭര്‍ത്താവ് പ്രവീണ്‍ ശര്‍മ്മ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേത്. സ്വാതിതിരുനാള്‍കോളജില്‍ ആശയുടെ സീനിയര്‍ ആയിരുന്നു പ്രവീണ്‍. ഇരുവരും ഒന്നിച്ചു നടത്തിയ സംഗീതകച്ചേരികള്‍ പ്രണയത്തിന്‍റെ ക്ഷോണിമ പടരാന്‍ അധികകാലമൊന്നും വേണ്ടി വന്നില്ല.സംഗീതത്തിന് വളരെ പ്രാധന്യം നല്‍കുന്ന ദമ്പതികള്‍ തങ്ങള്‍ക്ക് ജനിച്ച മകന് നല്‍കിയപേര് ആനന്ദ് ഭൈരവ് ശര്‍മ്മയെന്നായിരുന്നു. 13 വയസ്സില്‍ എത്തിനില്‍ക്കുന്ന ആനന്ദ് വാദ്യഉപകരണങ്ങളെല്ലാം തന്നെ അഭ്യസിക്കുന്നുണ്ട്. സിനിമ സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍റെ അരുമശിഷ്യന്‍കൂടിയാണ് ഈകൊച്ചു മിടുക്കന്‍ എന്നീരുന്നാലും വയലിന്‍ ആണ് മകന്‍റെ ഇഷ്ടവാദ്യംമെന്നും ആശ. വയലിനിന്‍ ആനന്ദിനെ അഭ്യസിപ്പിക്കുന്നത് പ്രശസ്ത വയലിനിസ്റ്റ് ബി.ശശികുമാര്‍ ആണ്. ആശ ഇടയ്ക്കകൊട്ടി പാടുമ്പോള്‍ മകന്‍ ആനന്ദ് ഓടക്കുഴലില്‍ അകമ്പടിചെയ്യാറുണ്ട്. ആ ശൈലിയിലാണ് അമ്മയും മോനും ഇപ്പോള്‍ പിന്‍തുടരുന്നത്. പുതിയ ശൈലിയില്‍ ഇരുവരും ഒട്ടനവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചുകഴിഞ്ഞു. വന്‍സ്വീകാര്യതയാണ് പുത്തന്‍ശൈലി പിന്‍തുടര്‍ന്നപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും ആശ. കൊല്ലം ശ്രീ അക്കാഡമിയില്‍ സംഗീത അധ്യാപികയായി ജോലിനോക്കുകയാണ് ഇപ്പോള്‍ ആശ

                      കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *