മലയാളസിനിമയുടെ ആദ്യ ആക്ഷന്‍ ഹീറോ ഓർമ്മയായിട്ട് 42 വർഷം

മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചു നിന്ന ഇതിഹാസ നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 42 വർഷം. നാവികസേനയിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയൻ എന്ന കൃഷ്ണൻ നായർ ഇന്നും മലയാള സിനിമയിൽ മരിക്കാത്ത ഓർമയാണ്. സത്യനും പ്രേംനസീറും നിറഞ്ഞുനിന്ന മലയാള സിനിമയിൽ പതിയെ ജയൻ എന്ന പ്രതിഭ ഉദിച്ചുയർന്നു. നടൻ ജോസ് പ്രകാശ് ആണ് കൃഷ്ണൻനായരെ ജയൻ ആക്കി മാറ്റിയത്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്‍ എന്ന അതുല്യ പ്രതിഭ. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല.

ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം നടൻ വിൻസെന്റിലൂടെയായിരുന്നെങ്കിലും ജയനിലൂടെയാണ് അത് പൂർണ്ണമായത്. ആ കാലത്ത് ജയന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. കാലങ്ങൾ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയിൽ പലവിധത്തിൽ ട്രെൻഡായി തുടരുന്നു.

1939 ജൂലൈ 25ന് കൊല്ലം നഗരത്തിലെ തേവള്ളിയിൽ സത്രം മാധവന്‍ പിള്ള എന്ന കൊട്ടാരക്കര മാധവന്‍ പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടെയുംമകനായി ജനനം. പതിനഞ്ച് വര്‍ഷം നാവിക സേനയില്‍ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ചെറിയ വേഷങ്ങൾ ലഭിച്ചുതുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം. ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകൾ പറയുമ്പോൾ ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു. മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉരുപയോഗിച്ചപ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. 1980 നവംബര്‍ 16 ന് ചെന്നൈ ഷോളവാരത്തെ എയർസ്ട്രിപ്പിൽ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു.

മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി. 1983ല്‍ അഹങ്കാരമാണ് ജയന്റേതായി അവസാനം തിയറ്ററിലെത്തിയത്. മരണത്തിനിപ്പുറവും മലയാളികൾ ഇങ്ങനെ നെഞ്ചേറ്റിയ, ആവേശംകൊണ്ട മറ്റൊരു നടനില്ല.

കടപ്പാട് കലാഗ്രാം ബുക്ക് ഷെല്‍ഫ്

Leave a Reply

Your email address will not be published. Required fields are marked *