ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ആശാ പരേഖിന്
ബോളിവുഡ് നടി ആശാ പരേഖിന് 2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്. 1960 – 70 കാലഘട്ടത്തിലെ ഹിന്ദി സിനിമയിലെ നായികമാരിലൊരാളാണ് .
അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
ഹം സായാ, ലവ് ഇന്‍ ടോക്കിയോ, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ, ദോ ബദന്‍, ചിരാഗ്, സിദ്ദി തുടങ്ങിയവാണ് പ്രധാന സിനിമകള്‍. അഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്.
പത്താം വയസിൽ 1952ൽ മാ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചതിന് ശേഷം ഇടവേളയെടുത്ത് പഠനം പൂർത്തിയാക്കുകയായിരുന്നു. 1959ൽ നാസിർ ഹുസൈന്റെ ദിൽ ദേഖേ ദേഖോ എന്ന സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചുവരവ് നടത്തി. ആശയും ഹുസൈനും ചേർന്ന് നാജബ് പ്യാര്‍ കിസീ സേ ഹോതാ ഹേ (1961), ഫിർ വൊഹി ദിൽ ലയാ ഹൂൻ (1963), തീസരി മൻസിൽ (1966), ബഹാരോൻ കെ സപ്നേ (1967) പ്യാർ കാ മൗസം (1969), കാരവൻ (1971) തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ചെയ്തു. ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും ആശ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സ്വന്തമായി നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു. ഗുജറാത്തി സീരിയൽ ജ്യോതി (1990) സംവിധാനം ചെയ്തു.ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. രാജ് കപൂർ, യാഷ് ചോപ്ര, ലതാ മങ്കേഷ്‌കർ, മൃണാൾ സെൻ, അമിതാഭ് ബച്ചൻ, വിനോദ് ഖന്ന എന്നിവർക്ക് പുരസ്കാരം മുമ്പ് ലഭിച്ചിട്ടുണ്ട്. ദേവിക റാണിയാണ് ആദ്യ വിജയി, നടൻ രജനികാന്താണ് ഏറ്റവും ഒടുവിൽ അഭിമാനകരമായ ബഹുമതി സ്വന്തമാക്കിയത്.
കടപ്പാട് സജി അഭിരാം