സയ്നെയ്ഡിന്‍റെ രുചി എന്തെന്ന് ലോകത്തോട് പറഞ്ഞത് മലയാളിയോ?….

അല്‍പ്പം അകത്ത് പോയാല്‍ മരിച്ചുപോകുന്ന കൊടും വിഷമായ പൊട്ടാസ്യം സയ്‌നെഡിന്റേ രുചി തന്നെ,അതിന് അതിന്റെ രുചി പറഞ്ഞുതരാന്‍ അത് കഴിച്ചു നോക്കിയ ആരും തന്നെ ജീവിച്ചിരിപ്പില്ല അല്ലേ? സയ്‌നെഡ് കണ്ട് പിടിച്ച നാള്‍ മുതല്‍ക്ക് ഇതിന്റെ രുചി എന്തായിരിക്കും എന്ന കൗതുകമുണ്ട് മനുഷ്യന്.എന്നാല്‍ സയ്നെയ്ഡിന്റെ ടേസ്റ്റ് എന്തെന്ന് ശാസ്ത്രലോകത്തോട് പറഞ്ഞത് ഒരു മലയാളിയാണ്.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തുകാരനായ സ്വര്‍ണപ്പണിക്കാരന്‍ എംപി പ്രസാദ് ആണ് ആ ആള്‍. തന്റെ ആത്മഹത്യ കൊണ്ട് ശാസ്ത്ര ലോകത്തിന് തന്നെ വലിയ സംഭാവന നല്‍കിയാണ് പ്രസാദ് ഭൂമിയില്‍ നിന്ന് മറഞ്ഞത്. മരിക്കുന്നതിന് മുന്‍പ് കൊടും വിഷത്തിന്റെ രുചി ആത്മഹത്യക്കുറിപ്പില്‍ എഴുതി വെയ്‌ക്കുകയായിരുന്നു പ്രസാദ്. ഇതുപോലെ ഓണ്‍ലെന്‍ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും ദൃശ്യമാദ്ധ്യമങ്ങളുമൊന്നും സജീവമല്ലാതിരുന്നിട്ടും പ്രസാദിന്റെ അനുഭവം ലോകമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി.

വര്‍ഷങ്ങള്‍ക്കിപ്പുറം പ്രസാദിന്റെ ആത്മഹത്യക്കുറിപ്പ് ഒരു നോവലിലെ വരികളായി. 2021 ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ചിലിയന്‍ എഴുത്തുകാരനായ ബെന്‍ജമിന്‍ ലെബറ്ററ്റിന്റെ വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് എന്ന നോണ്‍ഫിക്ഷന്‍ നോവലിലെ ആദ്യ ഭാഗത്താണ് പ്രസാദ് നല്‍കിയ വിവരത്തിന്റെ കെട്ടഴിക്കുന്നത്.


എന്തായിരുന്നു പ്രസാദ് എഴുതി വെച്ച സയ്‌നെഡിന്റെ രുചി?ആരായിരുന്നു പ്രസാദ് ? എന്തായിരുന്നു ലോകത്തിന് മുന്‍പില്‍ ചുരുളഴിയാതിരുന്ന ഒരു വലിയ രഹസ്യം വെളിപ്പെടുത്തി ആത്മഹത്യ ചെയ്യാനുണ്ടായ പ്രസാദിന്റെ പ്രശ്‌നം ?
എറണാകുളം കാക്കനാട് സ്വദേശിയായിരുന്നു പ്രസാദ്.സാധാരണ മലയാളി കുടുംബത്തില്‍ ജനിച്ച ഒരു പ്ലസ്ടുക്കാരന്‍. സ്വര്‍ണപണിയായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍.ജീവിതം പച്ചപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ അദ്ദേഹം ലക്ഷങ്ങള്‍ കടം വാങ്ങി അദ്ദേഹം ഗോള്‍ഡന്‍ ജ്വല്ലറി വര്‍ക്‌സ് എന്ന കടയും ആരംഭിച്ചു. ജീവിതം അങ്ങനെ അല്ലലില്ലാതെ പോകുമ്ബോഴാണ് മാര്‍ബിള്‍ തൊഴിലാളികളെന്ന് പരിചയപ്പെടുത്തി രാജസ്ഥാനിലെ രണ്ട് പേര്‍ പ്രസാദിന്റെ സ്വര്‍ണക്കടയിലെത്തുന്നത്. സ്വര്‍ണമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ അവര്‍ ലക്ഷങ്ങളുടെ സ്വര്‍ണം പണയം നല്‍കി പ്രസാദിനെ വഞ്ചിച്ചു. പ്രതികള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പ്രസാദ് മാനസികമായി ആകെ തകര്‍ന്നു. ബന്ധുക്കള്‍ സഹായിച്ചെങ്കിലും പ്രസാദിന് കരകയറാനായില്ല.

ജീവിതം അവസാനിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അതിന് കൊടും വിഷമായ സയ്‌നെഡ് തന്നെ വാങ്ങി. സ്വര്‍ണപണിക്കാരനായത് കൊണ്ട് സയ്‌നെഡ് വാങ്ങാനുള്ള ലൈസന്‍സ് ഉണ്ടായത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. ഇനിയാണ് കഥ തുടങ്ങുന്നത്. 2006 ജൂണ്‍ 17 ന് നാലു പേജുള്ള ആത്മഹത്യക്കുറിപ്പ് എഴുതി വെച്ച്‌ പാലക്കാടിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പ്രസാദ് ജീവിതം അവസാനിപ്പിച്ചു.

എന്റെ പേര് പ്രസാദ് ഞാന്‍ ഒരു സ്വര്‍ണപ്പണിക്കാരനാണ്..എന്ന വരികളാണ് ആത്മഹത്യക്കുറിപ്പിന്റെ ആദ്യ വരികള്‍. ആദ്യത്തെ പേജില്‍ സാമ്ബത്തിക നില തകര്‍ന്നതിന്റെ കഥകള്‍. രണ്ടാം പേജില്‍ അച്ഛനോടും അമ്മയോടുമുള്ള കുറിപ്പ്.മൂന്നാമത്തെ പേജില്‍ മജിസ്ട്രേറ്റിനുള്ള കുറിപ്പായിരുന്നു. അത് പൂര്‍ത്തിയാക്കിയിട്ടില്ല. പകരം അടുത്ത പേജില്‍, സയനൈഡ് ഉപയോഗിച്ചതിന്റെ അനുഭവമാണ് അദ്ദേഹം എഴുതിയത്.

ഡോക്ടര്‍മാരോട് എന്ന നിലയില്‍ നാലു വാക്കുകളിലാണ് അയാള്‍ ആ അനുഭവം എഴുതിയത്. എന്തായിരുന്നു ആ വാക്കുകള്‍? ഡോക്‌റ്റേഴ്‌സ് പൊട്ടാസ്യം സയ്‌നെഡ് , ഇതിന്റെ രുചി ഞാന്‍ അറിഞ്ഞു. വളരെ പതുക്കെ, സ്റ്റാര്‍ട്ടിങ് വളരെ പുകച്ചിലാണ്, നാക്കെല്ലാം എരിയും ,ഹാര്‍ഡാണ്, നല്ല ചവര്‍പ്പാണ്. കത്ത് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയില്ലെന്ന ചിന്തയോ തനിക്ക് മാത്രം മനസിലായ രുചിയുടെ പ്രാധാന്യമോ ഓര്‍മ്മ വന്നതിനാലാവണം ആ യുവാവ് നാലു വാക്കുകളില്‍ തന്നെ കൊണ്ടാവുന്ന വിധം ആ രഹസ്യം വെളിപ്പെടുത്തിയത്.

പിന്നീടുള്ള വരികളില്‍ ആ യുവാവ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചാണ് എഴുതിയത്. എനിക്ക് പറ്റിയ അബദ്ധം, ഞാന്‍ സയ്‌നെഡ് മദ്യത്തില്‍ ഇട്ട വെച്ച ശേഷം പേന കൊണ്ട് അതിനെ അലിയിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ.. അത് അലിഞ്ഞില്ല. അതേ പേന കൊണ്ട് ഞാന്‍ ഈ കത്തെഴുതി. എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചു പേന നാക്കില്‍ മുട്ടിച്ചു. പിന്നെ ഭയങ്കര എരിച്ചിലായിരുന്നു ഇത് എഴുതി തീരുന്നത് വരെ. എഴുത്തിനിടെ പേനയുടെ അറ്റം കടിക്കുന്ന സ്വഭാവം അയാള്‍ക്കുള്ളതായി പ്രസാദിന്റെ അമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഡോ. പിബി ഗുജറാളായിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്. അദ്ദേഹമാണ്, കത്തിലെ സയനൈഡ് രഹസ്യം കൃത്യമായി മനസ്സിലാക്കിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിക്കാതെ, പേനത്തുമ്ബില്‍നിന്നും വിഷം അകത്തുചെന്നതിനാല്‍ ഒന്നോ രണ്ടോ മില്ലിഗ്രാം സയനൈഡ് മാത്രമേ പ്രസാദിനെറ ഉള്ളില്‍ ചെന്നിട്ടുള്ളൂ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രുചി അറിയാന്‍ അതു മതിയായിരുന്നു. അതിനാലാണ് രുചി എഴുതാനുള്ള സാവകാശം പ്രസാദിന് ലഭിച്ചതും.


ആത്മഹത്യ കുറിപ്പിലുള്ള പ്രസാദിന്റെ വിശദീകരണം അനുസരിച്ച്‌ പൊള്ളലോടെയുള്ള ചവര്‍പ്പ് അഥവാ അക്രിഡ് ടേസ്റ്റ് വിത്ത് ബേണിങ് സെന്‍സേഷന്‍ എന്നായിരുന്നു ശാസ്ത്രലോകം സയ്‌നെഡിന്റെ രുചിയെ രേഖപ്പെടുത്തിയത്. എന്തായാലും മരിച്ച്‌ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും പ്രസാദ് ഓര്‍മ്മിക്കപ്പെടുന്നത് മരണം കൊണ്ട് പോലും അയാള്‍ ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കി എന്നത് കൊണ്ടാണ്.

കടപ്പാട്; ചുരളയിയാത്ത രഹസ്യങ്ങള്‍‌‍, വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *