മദ്യപാനികള്‍ കൂടുതലുള്ള രാജ്യം? ഗ്ലോബൽ ഡ്രഗ് സർവേയുടെ റിപ്പോര്‍ട്ട് ഇങ്ങനെ…
ഗ്ലോബൽ ഡ്രഗ് സർവേയുടെ 2021 ലെ റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ മദ്യപാനികൾ ഓസ്ട്രേലിയക്കാർ ആണ്. ഓസ്ട്രേലിയക്കാർ വർഷത്തിൽ ഇരുപത്തിയേഴ് തവണ മദ്യപിച്ചതായി സർവേ കണ്ടെത്തി. ആഗോള ശരാശരിയുടെ ഇരട്ടിയാണിത്. ശരാശരി കണക്കുകൾ പരിശോധിച്ചാൽ ആഴ്ചയിൽ രണ്ട് ദിവസം വരെ ഓസ്ട്രേലിയക്കാർ കുടിക്കാറുണ്ടെങ്കിലും രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ് അമിതമായി മദ്യപിച്ചിരിക്കുന്നത്.
പുരുഷന്മാരേക്കാൾ സ്ത്രീകളാണിവിടെ മദ്യപിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു കൗതുകം. ബിയറിനോടും വൈനിനോടുമാണ് അവർക്ക് കൂടുതൽ താൽപര്യം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ കാലത്തും ഓസ്ട്രേലിയൻ ബാറുകൾ പ്രവർത്തിച്ചിരുന്നു. 2021 ൽ ഡെൽറ്റ വേരിയന്റ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് രാജ്യം കർശനമായ അടച്ചുപൂട്ടലിലേക്ക് തിരിഞ്ഞത്. ഗ്ലോബൽ ഡ്രഗ് സർവേയിൽ രണ്ടാം സ്ഥാനം ഡെൻമാർക്കിനും, ഫിലൻഡിനുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സാണ് മൂന്നാം സ്ഥാനത്ത്
ഓസ്ട്രേലിയയുടെ തൊട്ടടുത്ത് കിടന്നിട്ടും ന്യൂസിലൻഡ് സർവേയിലെ ഏറ്റവും കുറവ് മദ്യപിച്ച രാജ്യങ്ങളിലൊന്നായി. ഒന്നാം സ്ഥാനം ഓസ്ട്രേലിയയ്ക്ക് ആണെങ്കിലും , തങ്ങളുടെ മദ്യപാന ശീലങ്ങളിൽ അവർക്ക് ഖേദമില്ല എന്നതാണ് സർവേയുടെ കണ്ടെത്തൽ . ഐറിഷ്, പോളിഷ്, ന്യൂസിലൻഡ്, എന്നിവിടങ്ങളിലെ ആളുകളാണ് മദ്യപിച്ചതിൽ ഏറ്റവുമധികം പശ്ചാത്തപിച്ചത്. 2017 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ് വലിച്ചവരെന്നുള്ള ബഹുമതിയും ഓസ്ട്രേലിയക്കാർക്കായിരുന്നു.