ഓണത്തിനായി ഒരുങ്ങാം; പയര്‍, കൂര്‍ക്ക കൃഷിരീതികള്‍

ഓണക്കാലത്തു വിളവെടുക്കാനായി ഒരുങ്ങേണ്ട സമയമാണിത്. ഓണത്തിന് ഏറ്റവും കൂടുതൽ ചിലവാകുന്നതും വിപണി മൂല്യവുള്ളതാണ് പയർ. ഓണക്കാലത്തു വിലയേറുന്ന പയറിനെ ഒട്ടൊന്നു ശ്രദ്ധയോടെ കൃഷി ചെയ്താൽ നമ്മുടെ അടുക്കളത്തോട്ടത്തിൽനിന്ന് ആവശ്യത്തിലധികം വിളവെടുക്കുവാൻ സാധിക്കും. ജൂൺ മാസത്തിൽ പയർ കൃഷി ആരംഭിച്ചാൽ ഓഗസ്റ്റ് ആദ്യത്തോടെ വിളവെടുപ്പ് ആരംഭിക്കാം. വാരങ്ങൾ എടുത്തോ തടങ്ങൾ എടുത്തോ കൃഷി ചെയ്യാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നത്.

പയർ വിത്തുകൾ നടുന്നതോടൊപ്പം റൈസോബിയവുമായി ചേർത്തു നടാറുണ്ട്. ഒരു സെന്റ് സ്ഥലത്തേക്കുള്ള വിത്തിനു 2–3 ഗ്രാം റൈസോബിയം കഞ്ഞിവെള്ളവുമായി ചേർത്ത് വിത്തിൽ പുരട്ടണം. തണലിൽ ഉണക്കിയെടുത്തു നടാവുന്നതാണ്. അടിവളമായി സെന്റിന് 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40–45 ദിവസത്തിനുള്ളിൽ പൂവിടുന്ന പയറിൽനിന്ന് ഏകദേശം രണ്ടുമാസത്തോളം വിളവെടുക്കാം.


ഇനങ്ങൾ

(എ) കുറ്റിപ്പയർ ഭാഗ്യലക്ഷ്മി, പൂസ ബർസാത്തി, പൂസ കോമൾ

(ബി) പകുതി പടരുന്ന സ്വഭാവമുളളവ കൈരളി, വരൂൺ, അനശ്വര, കനകമണി (പി.ടി.ബി.1), അർക്ക് ഗരിമ.

(സി) പടർപ്പൻ ഇനങ്ങൾ ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ.


ഓണവിപണിയെ ലക്ഷ്യമാക്കിയല്ലെങ്കിലും ജൂൺ ആദ്യവാരത്തോടെയാണ് കൂർക്കത്തലകൾ പ്രധാന കൃഷിയിടങ്ങളിലേക്കു മാറ്റി നടേണ്ടത്. മഴയാരംഭത്തോടെ തടങ്ങൾ എടുത്ത് അതിൽ മൂന്നുവരിയായി കൂർക്കത്തലകൾ നടാം. ആറുമുതൽ എട്ട് ഇഞ്ചുവരെ നീളമുള്ള കൂർക്കത്തലകളാണു നടീലിന് ഉപയോഗിക്കുന്നത്.

ഒരേക്കറിലേക്കുള്ള കൂർക്കത്തലകൾ ഉണ്ടാക്കുവാൻ 50 കിലോഗ്രാം കൂർക്ക വിത്ത് വേണം. നടുന്ന തടങ്ങളിൽ ചാണകപ്പൊടിയോ ആട്ടി‍ൻകാഷ്ഠമോ അടിവളമായി നൽകാവുന്നതാണ്. കൂർക്കത്തലകൾ നേരെ നടുന്നതിനുപകരം ചെരിച്ചു നട്ടാൽ വള്ളിയുടെ ഓരോ ചിനപ്പിൽനിന്നും കൂർക്ക ഉണ്ടാകും.

കൂർക്ക ഇനങ്ങൾ


നാടൻ ഇനമായ ചെറ്റുകൂർക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്, വെള്ളത്തലയ്ക്കാണ് കൂടുതൽ വിളവ് കിട്ടുന്നത്. കൂടാതെ തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉൽപാദനം കൂടിയ ഇനങ്ങളാണ്.

നട്ടു നാലരമാസം കഴിയുന്നതോടെ കൂർക്ക വിളവെടുപ്പിനു പാകമാകും.

കടപ്പാട് (കര്‍ഷകന്‍)

Leave a Reply

Your email address will not be published. Required fields are marked *