ബോട്ട്മാസ്റ്ററായി ആറാണ്ട്; ആത്മാഭിമാനത്തോടെ സിന്ധു
ബോട്ട് മാസ്റ്റര്‍ തസ്തികയിലേക്ക് എസ് സിന്ധു എത്തിയതോടെ പുരുഷന്മാരുടെ സ്ഥിരം തട്ടകം എന്ന വിളിപ്പേരാണ് തിരുത്തികുറിക്കപ്പെട്ടത്. സർവീസിൽ ആറ് വർഷങ്ങൾ തികയ്ക്കുമ്പോൾആലപ്പുഴ സി കുട്ടനാട് സർവീസിലെ സ്ഥിരം യാത്രക്കാരുടെ ഇഷ്ട മാസ്റ്റർ കൂടിയാവുകയാണ് സിന്ധു .
ബസിൽ കണ്ടക്ടർക്ക് സമാനമായ ജോലിയാണ് ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്ററുടേത്. യാത്രക്കാരെ സുരക്ഷിതമായി എത്തിക്കേണ്ട പൂർണ ഉത്തരവാദിത്തവും ബോട്ട് മാസ്റ്റര്‍ക്കാണ്.ഡ്രൈവർ, സ്രാങ്ക്, ലാസ്ക്കർമാർ എന്നിവരെ നിയന്ത്രിക്കണം. അത്യാവശ്യഘട്ടങ്ങളിൽ ബോട്ട് ഓടിക്കാനും അറിഞ്ഞിരിക്കണം.
2010ലായിരുന്നു പിഎസ് സി ബോട്ടമാസ്റ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഹിന്ദിയിൽ എം.എയും ബി.എഡും കഴിഞ്ഞ സിന്ധു ബോട്ട് മാസ്റ്റർ ലൈസൻസും കനാൽ ലൈസൻസും എടുത്തിരുന്നു. ദിവസങ്ങളോളം പുളിങ്കുന്ന് ജങ്കാൽ സർവീസ് ഓടിച്ച് പരിശീലിച്ചാണ് കനാൽ റൂൾ പ്രകാരം ലൈസൻസിന് യോഗ്യത നേടിയതെന്ന് സിന്ധു പറയുന്നു. ബോട്ട് മാസ്റ്റർ ലിസ്റ്റിൽ നാലാം റാങ്കുകാരിയായിരുന്നു സിന്ധു.എൽജിഎസ്, എൽഡിസി തുടങ്ങി വിവിധ റാങ്ക് ലിസ്റ്റുകളിൽ പേരുണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്ററെന്ന ബഹുമതിയോടെ സർവീസിൽ കയറാനായിരുന്നു ഇഷ്ടമെന്നും സിന്ധു വ്യക്തമാക്കുന്നു.
ആലപ്പുഴ സ്റ്റേഷനിൽ ഒരാഴ്ച്ചത്തെ പരിശീലനത്തിനൊടുവിൽ മുഹമ്മ – കുമരകം ബോട്ട് ദുരന്തത്തിന്റെ 14ാം വാർഷിക ദിനമായ 2016 ജൂലൈ 27ന് അതേ റൂട്ടിൽ സിന്ധു ജോലിയിൽ പ്രവേശിച്ചു.കായലിലെ ഡ്യൂട്ടി ഇന്നുവരെ ഭയപ്പെടുത്തിയിട്ടില്ലെന്ന് സിന്ധു പറയുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ ഗംഗാധരൻ നീന്തൽ പരിശീലിപ്പിച്ചിരുന്നു. വലിയ കാറ്റും കോളുമുള്ള ദിവസങ്ങളിൽ ജലപാത വ്യക്തമാകാത്തതാണ് വെല്ലുവിളി. കോമ്പസിന്റെ സഹായത്തോടെ ദിശ കണ്ടെത്തി മറുകരയിലെത്തും. കനത്ത മഴയിലും ആടി ഉലയ്ക്കുന്ന കാറ്റിലും തെല്ലുമേ ഭയപ്പെടാതെ വേമ്പനാട്ട് കായലിലൂടെ ദിശതെറ്റാതെ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നും എന്നും സിന്ധു .
കോമ്പസിന്റെ സഹായത്തോടെ ദിശ കണ്ടെത്തി മറുകരയിലെത്തും. അദ്ധ്യാപന ജോലിയടക്കം വേണ്ടെന്ന് വെച്ചാണ് ബോട്ട് മാസ്റ്റർ തസ്തികയിൽ സിന്ധുപ്രവേശിച്ചത്. ഏറെ ഇഷ്ടത്തോടെ തന്നെ ഇന്നും ജോലി തുടരുന്നു. സ്ത്രീകൾക്കും ഏറെ വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന തൊഴിൽമേഖലയാണെന്നും കൂടുതൽ സ്ത്രീകൾ ഈ മേഖലയില്‍കടന്നു വരണംമെന്നുംസിന്ധു പറയുന്നു. ജലസേചന വകുപ്പിൽ സീനിയർ ക്ലർക്കായ എൻസി പ്രമോദാണ് ഭർത്താവ്. മക്കൾ: മാളവിക, അവന്തിക.
ആദ്യ വനിതാ ബോട്ട് മാസ്റ്ററായി, സിന്ധു യാത്ര തുടരുന്നു,