ലോകത്തിലെ ഏക ചിലന്തി അമ്പലം കേരളത്തില്‍
പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് ലോകത്തിലെ തന്നെ ഏകചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്. ചിലന്തി വിഷബാധയ്ക്ക് പരിഹാരം തേടി നിരവധി ആളുകളാണ് ഈ ചിലന്തിയമ്പലത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ വന്നു വഴിപാട് നടത്തിയാൽ കടുത്ത ചിലന്തി വിഷബാധയും ശമിക്കുമെന്നാണ് വിശ്വാസം.
ചിലന്തിയമ്പലം ഐതീഹ്യം
ചിലന്തിയമ്പലത്തിൻ്റെ ചരിത്രവും ഐതീഹ്യവും ആശ്ചര്യചൂടാമണി എന്ന സംസ്കൃത നാടത്തിൻ്റെ കര്‍ത്താവ് ശക്തിഭദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുമണിൽ ചെന്നീര്‍ക്കര സ്വരൂപമെന്നു പേരുകേട്ട ഒരു ബ്രാഹ്മണ കുലമുണ്ടായിരുന്നു. പള്ളിയറ ദേവി ക്ഷേത്രം ഈ കുലത്തിൻ്റെ അധീനതയിൽ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടാണ് പള്ളിയറ ദേവി ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു ചെന്നീര്‍ക്കര ബ്രാഹ്മണകുലത്തിൽ ആൺ പ്രജകള്‍ ഇല്ലാതാകുകയും ശക്തിഭദ്രര്‍ സാവിത്രി, ശക്തിഭദ്രര്‍ ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ അവശേഷിക്കുകയും ചെയ്തു. ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളര്‍ത്തി. പിന്നീട് ഇവര്‍ പള്ളിയറ ദേവി ക്ഷേത്രത്തിന് (ചിലന്തിയമ്പലം) സമീപമുള്ള കോയിക്കൽ കൊട്ടാരത്തിൽ ജീവിച്ചുപോന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു. ഈ വലയ്ക്കുള്ളിൽ ഇരുന്ന് അന്തര്‍ജനം സമാധായായി. തീവ്രഭക്തയായ അന്തര്‍ജനത്തിൻ്റെ ആത്മചൈതന്യം തൊട്ടടുത്ത ദുര്‍ഗാക്ഷേത്രത്തിൽ ലയിച്ചു ചേര്‍ന്ന് ജഗദംബയിൽ മോക്ഷം പ്രാപിച്ചുവെന്നാണ് പറയപ്പെടുന്നത്. അന്നുമുതലാണ് ക്ഷേത്രം ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നതെന്നും കരുതുന്നു.
വഴിപാടുകൾ
ചിലന്തിയമ്പലത്തിൽ വിഷരോഗശാന്തിക്കുള്ള പ്രതിവിധി തേടി നിരവധി ആളുകളാണ് എത്തുന്നത്. വിഷബാധയേറ്റവർ ക്ഷേത്രത്തിൽ എത്തി കുളച്ചി തൊഴുത് മലർനിവേദ്യം നടത്തുകയാണ് പതിവ്. തുടർന്ന് പൂജിച്ച ഭസ്മം വാങ്ങി ശരീരത്തിൽ ലേപനം ചെയ്യുന്നു. ഭസ്മലേപനത്തിൻ്റെ ശക്തിയാൽ ഒരാഴ്ചയ്ക്കകം വിഷാംശം ഇല്ലാതായി രോഗശാന്തി വന്നുചേരുന്നു. ഇവിടുത്തെ കിണറ്റിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മൂന്നുനേരവും പൂജ നടക്കുന്നുണ്ട്. വൃശ്ചിക മാസത്തിലെ കാർത്തിക ദിവസത്തെ ഉത്സവം, മകരമാസത്തിലെ ചന്ദ്ര പൊങ്കാല തുടങ്ങിയവ പ്രസിദ്ധമായ ആഘോഷങ്ങളാണ്.