ശിവാലയ ഓട്ടത്തിന്‍റെ ചരിത്രവും ഐതീഹ്യവും

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണ്’ശിവാലയഓട്ടം’. ‘ചാലയം ഓട്ടം’ എന്നും ഇതിനെ പറയാറുണ്ട്. ഇത് ഒരു ആചാരമാണ്.ശിവരാത്രിയുടെ തലേന്ന് വൈ കീട്ട് തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭി ക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേര ത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അ വസാനിക്കുന്നു.


(തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലംഎന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ)


ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലും ചെന്നു കുളിച്ചു തൊഴുന്നതു പാപമോചനത്തിനുള്ള മാർഗ്ഗമാണെന്നു ഭക്തര്‍ കരുതുന്നു.
ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ “ഗോവിന്ദന്‍മാര്‍’ എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല

ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.
വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി.വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.


ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു.ഓരോ ക്ഷേത്രത്തിലും എത്തുന്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. “ഗോവിന്ദാ ഗോപാല’ എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്


ഐതീഹ്യം

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ… ഗോപാലാ……. എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു. മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യക്തമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.

തിരുമല ശിവക്ഷേത്രം


ശിവാല ഓട്ടത്തിലെ ഒന്നാമത്തെ ക്ഷേത്രമായ ഇവിടെ ശൂലപാണി ഭാവത്തിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാജേന്ദ്രചോളന് ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമര്‍ശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. മുഞ്ചിറൈ തിരുമലൈ തേവര്‍ എന്നാണ് ഈ ക്ഷേത്രം പണ്ട് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നും തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം.

തിക്കുറിച്ചി ശിവക്ഷേത്രം


താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെ. തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പാലത്തിലൂടെ ഞാറാം വിളയിലെത്തി ചിതറാളിലേക്കുള്ള വഴിയിലൂടെ ഈ ക്ഷേത്രത്തിലെത്താം.

തൃപ്പരപ്പ് ശിവക്ഷേത്രം


കുഴിത്തുറയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് തൃപ്പരപ്പ്. കോതയാറിന്റെ തീരത്താണ് ഈ പുരാതന ക്ഷേത്രം. ശങ്കരാചാര്യര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. ക്ഷേത്രത്തിനു ഒന്പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. തിക്കുറിച്ചിയില്‍ നിന്നും കളിയല്‍ വഴിയും കുലശേഖരം വഴിയും ക്ഷേത്രത്തിലെത്താം.

തിരുനന്തിക്കര ശിവക്ഷേത്രം


നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് ക്ഷ്ത്രത്തിന്റെ നിര്‍മ്മാണം. നന്ദികേശ്വര രൂപത്തിലാണ് ശിവ പ്രതിഷ്ഠ. തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം.

പൊന്മന ശിവക്ഷേത്രം


പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. പൊന്മനയിലെ ശിവന്‍ തീമ്പിലാധിപന്‍ എന്നാണറിയപ്പെടുന്നത്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്മനയിലെത്താം.

പന്നിപ്പാകം ശിവക്ഷേത്രം


നെല്‍വയലുകള്‍ക്ക് മധ്യത്തിലാണ് പന്നിപ്പാകം ക്ഷേത്രം. അര്‍ജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇതിനു സമീപത്തായി കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവുമുണ്ട്. പൊന്മന നിന്നു വലിയാറ്റുമുഖം വഴി പന്നിപ്പാകം ക്ഷേത്രത്തിലെത്താം.

കല്‍ക്കുളം ശിവക്ഷേത്രം


ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ തലസ്ഥാനമായി കല്ക്കുളം തെരഞ്ഞെടുക്കുകയും പത്മനാഭപുരം എന്ന് പേരിടുകയും ചെയ്തു. പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രമാണിത്. പാര്‍വതി പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെത്താം.

മേലാങ്കോട് ശിവക്ഷേത്രം


കാലകാല രൂപത്തിലാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട്. പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്താം.

തിരുവിടൈക്കോട് ശിവക്ഷേത്രം


‘വിടൈ’ എന്നാല്‍ ‘കാള’ എന്നാണ് അര്‍ത്ഥം. ഈ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിനു ജീവന്‍ വച്ചതിനെ തുടര്‍ന്നാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്ന് വിശ്വാസമുണ്ട്. 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ. മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം.

തിരുവിതാംകോട് ശിവക്ഷേത്രം


പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം. തക്കല കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം.

തൃപ്പന്നിക്കോട് ശിവക്ഷേത്രം


മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ. കുഴിക്കോട് പള്ളിയാടി വഴി എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

തിരുനട്ടാലം ശിവക്ഷേത്രം


ശിവാലയ ഓട്ടത്തിലെ അവസാന ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണ്. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിൽ ഒരു കുളവും കാണാം

Leave a Reply

Your email address will not be published. Required fields are marked *