സോപാന സംഗീതത്തിന്റെ കുലപതി ഞെരളത്ത് രാമപ്പൊതുവാള്‍

സോപാന സംഗീതത്തിന്റെ കുലപതിയായ കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് രാമപ്പൊതുവാൾ ആണ്‌.

ക്ഷേത്രങ്ങളില്‍ ഭജനയോ പ്രാര്‍ത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് ‘ജനഹിത സോപാനം’ എന്ന ജനകീയ രൂപം തന്നെ അദ്ദേഹം ആവിഷ്‌കരിച്ചു. ‘ദൈവം സര്‍വ്വവ്യാപിയാണ്’ എന്ന ആശയം ഉപയോഗിച്ചാണ് അദ്ദേഹം സോപാനസംഗീതത്തെ ക്ഷേത്രത്തിനു പുറത്തേക്കെത്തിക്കുന്നതിന് വേണ്ടി യത്‌നിച്ചത്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ആണ് ഞെരളത്തിന്റെ ജന്മദേശം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു. ഭീമനാട് യു.പി. സ്‌കൂളില്‍ നാലാം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. 1996 ഓഗസ്റ്റ് 13-ന് അന്തരിച്ചു.

അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്, ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ, ഗുരുവായൂർ മാഹാത്മ്യം തുടങ്ങിയ ചിത്രങ്ങളിൽ ഞെരളത്ത് അഭിനയിച്ചിട്ടുണ്ട്. ഞെരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകൻ ഞെരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു സോപാനസംഗീതജ്ഞനാണ്. മങ്കട രവിവർമ്മ ഞെരളത്തിനെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്.

കേരളസംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, മഹാരാഷ്ട്ര സർക്കാർ സാംസ്കാരിക വകുപ്പ് അവാർഡ്, കലാമണ്ഡലം ഫെലോഷിപ്പ്, ഗുരുവായൂരപ്പൻ സമ്മാനം, പ്രവാസി ബഷീർ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


courtesy Saji Abhiramam

Leave a Reply

Your email address will not be published. Required fields are marked *