ഡയാലിസിസ് യൂണീറ്റില്‍ കരുതലിന്‍റെ സ്പര്‍ശമായ് ശ്രീജ സുദർശനൻ

ആരാകണമെന്ന അദ്ധ്യാപികയുടെ ചോദ്യത്തിന് വടിവൊത്ത അക്ഷരത്തില്‍ ആ ആറാംക്ലാസ്സുകാരി തന്‍റെ രചനാബുക്കില്‍ എഴുതിയത് ഇങ്ങനെയാണ് ‘വലുതാകുമ്പോള്‍ എനിക്ക് നേഴ്സാകണം’. മലാഖകുപ്പായമണിയുകയെന്നത് കുഞ്ഞുനാളുതൊട്ടേ മനസ്സിലിട്ട് താലോലിച്ച് കൊണ്ടുനടന്ന സ്വപ്നമാണ് . പീന്നീട് തന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ആശ്രാന്ത പരിശ്രമായിരുന്നു . സ്വപ്നം പൂര്‍ത്തീകരിച്ചതോടൊപ്പം നാടിന്‍റെയും നാട്ടുകാരുടേയും പ്രീയങ്കരിയായിമാറിയ ചേര്‍ത്തല താലൂക്ക് ഹോസ്പറ്റലില്‍ ഹെഡ് നഴ്സ് ശ്രീജ സുദര്‍ശനന്‍ തന്‍റെ അനുഭവങ്ങള്‍ കൂട്ടുകാരിയുമായി പങ്കുവയ്ക്കുന്നു.

ഒരു നഴ്സാകണം എന്നതായിരുന്നു ചെറുപ്പത്തിലെ എന്‍റെ വലിയ ആഗ്രഹം. ചേര്‍ത്തല ലിറ്റില്‍ ഫ്ലവര്‍ മതിലകം സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അന്നവിടെ യൂണിഫോമിന്‍റെ കൂടെ വെള്ളത്തൊപ്പിയും ധരിക്കണമായിരുന്നു. ആദ്യമായി തൊപ്പിവെച്ചപ്പോഴേ ഒരു നഴ്സാകണം മെന്ന ആഗ്രഹം മനസ്സില്‍ ചേക്കേറി. അന്നൊക്കെ നഴ്സ്മാരാണ് വെള്ളത്തൊപ്പിധരിച്ചിരുന്നത്. ഇന്നും ആ തൊപ്പിധരിച്ചുള്ള ഫോട്ടോ ഞാന്‍ പൊന്നുപോലെയാണ് സൂക്ഷിക്കുന്നത്. ശ്രീജ അന്ന് മനസ്സിലിട്ട് താലോലിച്ച സ്വപ്നം യാഥാര്‍ത്ഥമാക്കിയെന്ന് മാത്രമല്ല തന്‍റെ കരിയറില്‍തന്നെ മികച്ചനേട്ടം കൈവരിക്കുകയും ചെയ്തു.

ശ്രീജ സുദര്‍ശനന്‍റ പഴയകാല ഫോട്ടോ

കരിയറിന് തുടക്കമിട്ടത് മതിലകം ആശുപത്രിയില്‍ തന്നെയാണ് . ചേര്‍ത്തലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് പി.എസ്.സി കിട്ടുന്നത്. 2010 ല്‍ ആണ് ചേര്‍ത്തല താലൂക്ക് ആുപത്രിയില്‍ ജോയിന്‍ ചെയ്യുന്നത്.

സൗഹൃദം ,വാട്ട്സ് ആപ്പ് കൂട്ടായ്മ

ഒൻപത് മാസം മുൻപാണ് ശ്രീജ സുദർശനൻ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ ചുമതല ഏറ്റെടുക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി 63 വൃക്കരോഗികളാണ് അവിടെ ഡയാലിസിസ് ചെയ്യുന്നത്.മണിക്കൂറുകൾ നീളുന്ന മനംമടുപ്പിക്കുന്ന അന്തരീക്ഷം മാറ്റാനാണ് ആദ്യപടിയെന്നോണം ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ടി വി സെറ്റുകൾ സ്ഥാപിച്ചത്. പിന്നാലെ ഓഡിയോ സിസ്റ്റവും. നഗരസഭയുടെ കൂടി ഇടപെടലിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രൈവറ്റ് ആശുപത്രികളോട് കിടപിടപ്പിക്കുന്ന ആധൂനീകസംവിധാനങ്ങള്‍ ശ്രീജ രോഗികള്‍ക്കായി ഒരുക്കിയത്. ഡയാലിസിസിനിടയിൽ രോഗികൾക്ക് ബിപി കൂടാം. രോഗികൾ ഉറങ്ങുകയാണെങ്കിൽ ഈ വ്യത്യാസം അറിയുവാൻ സാധിക്കില്ല. എന്നാൽ രോഗി ഉണർന്നിരിക്കുമ്പോൾ ഇത് എളുപ്പത്തിൽ രോഗിയ്ക്ക് തന്നെ മനസിലാക്കാൻ സാധിക്കുമെന്ന് ശ്രീജ.

ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ അംഗങ്ങള്‍

ചേര്‍ത്തല ഡയാലീസ് യൂണീറ്റ് ഇപ്പോള്‍ സന്തോഷത്തിന്‍റെ കേന്ദ്രമാണ്. അതിന് കാരണക്കാരി രോഗികളുടെ പ്രീയപ്പെട്ട ശ്രീജസിസ്റ്ററും. രോഗികള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുവാനായി വാട്ട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. അവിടെ ഒരു സൌഹൃദ അന്തരീക്ഷം ഉടലെടുക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങളൊരു കുടുംബമാണ്. എന്ത് വിഷമങ്ങളും തുറന്ന് പറയാന്‍ തക്കവണ്ണം ബന്ധം വളര്‍ന്നുകഴിഞ്ഞതായി ശ്രീജ. എനിക്കെന്‍റെ വീട്ടില്‍ നിന്ന് മാറിനിന്നതായി തോന്നിയിട്ടില്ല. ഇവരും പ്രീയപ്പെട്ടവരാണ്. നമ്മള്‍ എന്തെങ്കിലും കാര്യത്തിന് ലീവെടുത്താല്‍ രോഗികളുടെ ആശങ്കയോടുള്ള അന്വേഷണത്തില്‍ അവരുടെ സ്നേഹം ഒളിഞ്ഞുകിടപ്പുണ്ട്.

വിനോദം, സന്തോഷം, കരകൌശലം


രോഗികളില്‍ ഏറിയവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതുകൊണ്ടുതന്നെ ഡയാലീസീസ് ചെയ്തുകഴിഞ്ഞല്‍ ഉടനെ തന്നെ ഇവര്‍ക്ക് ജോലിക്കുപോകേണ്ടിവരുന്നുവെന്നും ശ്രീജ. ഇത് സങ്കടകരമായ കാര്യമാണ്.ഡയാലീസീസ് ചെയ്തു കഴിഞ്ഞാല്‍ വേണ്ടത്ര റെസ്റ്റ് ആവശ്യമാണ്. ഡയാലിസിസ് രോഗികള്‍ക്കൊപ്പം വരുന്ന ബൈസ്റ്റാന്‍ഡേഴ്സും ദിവസവേതനത്തിന് ജോലിക്കുപോകുന്നവരാണ്, അവര്‍ക്കും ഒരു വരുമാനം വേണമെന്നും ശ്രീജ വ്യക്തമാക്കുന്നു.

ഇങ്ങനെയാണ് കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം എന്നആശയം മനസ്സിലുദിച്ചത്. ഭര്‍ത്താവ് സുദര്‍ശനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ കട്ടയ്ക്ക് കൂടെ നിന്നു. പേപ്പര്‍പേന, കുട എന്നിവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 10000 രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്.ഇവയുടെ വിപണികൂടെ ഉറപ്പാക്കേണ്ടതുണ്ട്. ഇത് സക്സ്സായാല്‍ വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് നിര്‍മ്മാണവും ഉദ്ദേശിക്കുന്നുണ്ട്. വെറുതെ പാഴായിപ്പോകുന്ന സമയം ഇത്തരത്തില്‍ വിനിയോഗിച്ചാല്‍ അവര്‍ക്കും ഒരുവരുമാനമാകുമല്ലോ.. ശ്രീജ സിസ്റ്റര്‍ പറയുന്നു.

ശ്രീജ സുദര്‍ശന്‍

കുടുംബസംഗമം

എന്തായാലും ഡയാലിസീസ് ചെയ്യുന്ന രോഗികളും കൂട്ടിരിപ്പുകാരും നല്ല സന്തോഷത്തിലാണ്. ഇതിനുതെളിവാണ് കഴിഞ്ഞ ഡിസംബറില്‍ നടന്ന കുടംബസംഗത്തിന്‍റെ വിജയം.നല്ല പെര്‍ഫോമന്‍സാണ് ഏവരും കാഴ്ചവച്ചത്. പാട്ടും ഡാന്‍സുമൊക്കെയായി ആ ദിവസം ഞങ്ങള്‍ അടിച്ചുപൊളിച്ചു.

ഡയാലിസീസ് യൂണീറ്റിലെ കുടുംബസംഗമം

വാട്സ് ആപ്പ് ഗ്രൂപ്പ് ഉള്ളതുകൊണ്ടുതന്നെ എല്ലാവരും തമ്മില്‍ നല്ലൊരു ബന്ധമാണുള്ളത്. പരുപാടി ഇത്രയും മനോഹരമാകുമെന്ന് ഞാനും എന്‍റെ സഹപ്രവര്‍ത്തകരും കരുതിയില്ല.

എന്‍റെ ജീവിതത്തിലെ തന്നെ മനോഹരമായ നിമിഷങ്ങളായിരുന്നതെന്ന് ശ്രീജ സിസ്റ്റര്‍ പറഞ്ഞവസാനിപ്പിക്കുന്നു. ഡയാലിസീസ് യൂണീറ്റ് ഇന്‍ചാര്‍ജ് ഡോ. അനില്‍ വിന്‍സെന്‍റ്, ജീവനക്കാരയ സജിസെബാസ്റ്റ്യന്‍,ശരണ്യ,ഫിയോണ,ഫെമി,ശ്രീലക്ഷമി, അഞ്ചു,,വിഷ്ണുപ്രീയ,യാഷ്,ഷാനി,മനു,അഞ്ജിത,സോനു എന്നിവരും മറ്റ് ജീവനക്കാരും ശ്രീജയ്ക്ക് പിൻതുണയുമായി കട്ടയ്ക്ക് കൂടെയുണ്ട്.

ചേർത്തല നഗരസഭ 10-ാം വാർഡിൽ അനുഗ്രഹയാണ് ശ്രീജയുടെ വീട്. കെ. എസ്. ഇ. ബി. എസ്. എൽ. പുരം സെക്ഷനിലെ അസിസ്റ്റന്റ് എൻജിനിയർ സുദർശനനാണ് ഭർത്താവ്. വിദ്യാർഥികളായ അനുജയും ആദിത്യനുമാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *