കേരളത്തില്‍ കനത്ത മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂര്‍ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ടയിൽ മലയോര മേഖലകളിൽ ഉൾപ്പെടെ ഇടവിട്ട് മഴ തുടരുകയാണ്. തിരുവല്ല വാളകത്ത് റോഡിലേക്ക് മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തിരുവല്ല തൂകലശ്ശേരിയിലും കുമ്പഴ കോന്നി റൂട്ടിലും മരം റോഡിലേക്ക് വീണു. പത്തനംതിട്ടയിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ്.തിരുവനന്തപുരത്ത് മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് സമീപം മരം വീണ് ഒരാൾക്ക് പരിക്കേറ്റു.റിസർവ് ബാങ്കിന് മുന്നിലും വെള്ളയമ്പലത്തിന് സമീപവും മരം കടപുഴകി റോഡിലേക്ക് വീണു.