കർണാടക സംഗീതത്തിന്റെ വാനമ്പാടി എംഎസ് സുബ്ബലക്ഷ്മി
ഭാവന ഉത്തമന്‍
“കൗസല്യസുപ്രജ രാമ പൂർവ സന്ധ്യ പ്രവർദ്ധതേ
ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമഹ്നികം… ” ഈ ശ്ലോകം കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സുബ്ബലക്ഷ്മി ആലപിച്ച വെങ്കടേശ സുപ്രഭാതം എന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നു. ഓരോ പ്രഭാതവും ഈ ശ്ലോകത്തിലൂടെ പുതിയ പ്രതീക്ഷയും സന്തോഷവുമാണ് നൽകുന്നത്.
1916 സെപ്റ്റംബർ 16 ന് തമിഴ്‌നാട്ടിലെ മധുരയിലാണ് മധുരൈ ഷൺമുഖ വടിവു സുബ്ബലക്ഷ്മി എന്ന എം.എസ്.സുബ്ബലക്ഷ്മി ജനിച്ചത്.ഷണ്മുഖവടിവുവിന്റെയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകൾ. സുബ്ബലക്ഷ്മി വളർന്നുവന്ന അന്തരീക്ഷം തന്നെ ഒരു സംഗീത കുടുംബത്തിലായിരുന്നു. അമ്മയിൽ നിന്നു തന്നെ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചു. തുടർന്ന് മധുര ശ്രീനിവാസയ്യങ്കാരുടെ കീഴിൽ പഠനം ആരംഭിച്ചു. എന്നാൽ അധികനാൾ അവിടെ പഠനം തുടരുവാൻ സാധിച്ചില്ല.തുടർന്ന് സ്വന്തമായി പരിശീലനം നടത്തിത്തുടങ്ങിയ അവർ അഞ്ചാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കുകയും. പിന്നീട് സംഗീതത്തിലേക്ക് ജീവിതം സമർപ്പിക്കുകയും ചെയ്തു. അമ്മയിൽ നിന്ന് വീണയും, സഹോദരൻ ശക്തിവേലിൽ നിന്ന് മൃദംഗവും, പണ്ഡിറ്റ് നാരായണറാവുവിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. പത്താംവയസ്സിൽ ആദ്യമായി ഗ്രാമഫോൺ റെക്കോർഡിനുവേണ്ടി പാടി. അമ്മയുടെ വീണക്കച്ചേരിയിൽ പാട്ടുകാരിയായാണ് ആദ്യം വേദികളിലെത്തിയിരുന്നത് . തുടർന്ന് ഒറ്റയ്ക്ക് കച്ചേരി പാടാൻ ആരംഭിച്ചു.1934 ഓടെ മദ്രാസ് മ്യൂസിക് അക്കാദമിയിലെ പ്രശസ്ത സംഗീതജ്ഞരായ ചെന്നൈ വൈദ്യനാഥ ഭാഗവതർ, ടൈഗർ വരദാചാര്യർ, കാരായ്മകുടി സാംബവിസ അയ്യർ എന്നിവർക്കൊപ്പം സുബ്ബലക്ഷ്മിയുടെ പേരും ചേർക്കപ്പെട്ടു.
1940-ൽ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമായ ത്യാഗരാജൻ സദാശിവനെ വിവാഹം കഴിച്ചു. 1941-ൽ അദ്ദേഹം നടത്തിയിരുന്ന ദേശീയവാരികയായ ‘കല്ക്കി’യുടെ ധനശേഖരണാർത്ഥം ‘സാവിത്രി’ എന്ന സിനിമയിൽ നാരദന്റെ വേഷത്തിൽ സുബ്ബലക്ഷ്മി അഭിനയിച്ചു. 1945-ൽ മീര എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് 1947-ൽ ഈ ചിത്രം ‘മീരാഭായി’ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചു. ഈ ചിത്രത്തിൽ ഒരു പ്രധാന ഭാഗം അഭിനയിക്കുവാൻ അവസരം ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് ദേശീയ അംഗീകാരം വരെ ലഭിക്കുകയുണ്ടായി.മീരാഭായി എന്ന ചിത്രത്തോടെ അവർ സിനിമ അഭിനയം നിർത്തി. പിന്നീട് ഗാന്ധിജിയ്ക്കുവേണ്ടി അവർ ഭജനകൾ ആലപിച്ചു. ഗാന്ധിജിയുടെ മരണം പ്രഖ്യാപിച്ച ശേഷം ആകാശവാണി പ്രക്ഷേപണം ചെയ്തത് സുബ്ബലക്ഷ്മി ഗാന്ധിജിയ്ക്കു വേണ്ടി പാടിയ ‘ഹരി തുമ ഹരോ’ എന്ന ഭജൻ ആയിരുന്നു.
സുബ്ബലക്ഷ്മിയുടെ മീര ഭജനം, ഹിന്ദി ഭക്തിഗാനങ്ങളും വളരെ പ്രചാരം നേടി. സംഗീതക്കച്ചേരികളിൽ നിന്നും ലഭിക്കുന്ന പ്രതിഫലം അവർ ദാനധർമ്മാദികൾക്ക് വേണ്ടിയാണ് വിനിയോഗിച്ചത്.1998-ൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് ‘ഭാരതരത്ന’ അവാർഡ് നേടുന്ന ആദ്യ സംഗീതജ്ഞയായി. കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്, പത്മഭൂഷൺ, രബീന്ദ്രഭാരതി, ഡൽഹി, ബനാറസ്, ഹിന്ദു ശ്രീവെങ്കിടേശ്വര സർവ്വകലാശാലകളുടെ ഡി.ലിറ്റ്, മാഗ്‌സാസെ അവാർഡ്, പത്മവിഭൂഷൺ, കാളിദാസസമ്മാനം, ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്ക്കാരം, ദേശീയോത്തമ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചു. സംഗീത കലാനിധി പദവി ലഭിച്ച ആദ്യ ഇന്ത്യൻ വനിതയാണീവർ. പ്രശസ്ത സംഗീതജ്ഞനായ ബാദേ ഗുലാം അലിഖാൻ വിശേഷിപ്പിച്ചത് ‘ സ്വര ലക്ഷ്മി സുബ്ബലക്ഷ്മി’യെന്നാണ്.ഭർത്താവ് മരിച്ചതോടെ അവർ കച്ചേരികൾ അവസാനിപ്പിച്ചു. 2004 ഡിസംബർ 11-ന് സുബ്ബലക്ഷ്മി അന്തരിച്ചു.മക്കൾ :വിജയ രാജേന്ദ്രൻ, രാധ വിശ്വനാഥൻ.