രുചിപ്പെരുമയില്‍ പാക്കുമോന്‍റെ പാലപ്പക്കട

പാലപ്പത്തിന്‍റെ സ്വാദ് അറിയണമെങ്കില്‍ പാക്കുമോന്‍റെ കടയില്‍ ചെല്ലണം . ഒരു തവണ പാക്കുമോന്‍റെ പാലപ്പം കഴിച്ചവര്‍ ഇവിടെ തന്നെ ചെല്ലുമെന്ന് ഉറപ്പാണ്, അത്രമേല്‍ സ്വാദിഷ്ടമാണ് പാക്കുമോന്‍റെ പാലപ്പം. പാലമേൽ ആദി കാട്ടുകുളങ്ങര മാമ്പള്ളിയിൽ ഷെയ്‌ക്‌മൈദീനും ഭാര്യ ലൈലയും ചേർന്ന് നടത്തിവരുന്ന സ്ഥാപനമാണ് പാലപ്പത്തിലൂടെ അപൂർവത കൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്.40 വർഷത്തിലധികമായി പാതിരാത്രി മുതൽ നേരം പുലരും വരെ ചൂടുള്ള രുചികരമായ പാലപ്പം വിൽക്കുന്ന കേരളത്തിലെ ഏക വേറിട്ട അപ്പ കടയാണ് പാക്കുമോൻ്റെ കട. …

കായംകുളം പുനലൂർ റോഡിൽ ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന ആദ്ദിക്കാട്ടുകുളങ്ങര കിഴക്കാണ് ഷെയ്ഖ്മൈദീൻ്റെ കട. പ്രത്യേകിച്ച് പേരില്ല.ബോർഡോ ഇവരുടെ കടയ്ക്കില്ല. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് പാക്കുമോൻ്റെ കടയെന്നാണ്.പാക്കുമോൻ എന്ന പേര് എങ്ങനെ ലഭിച്ചതെന്ന് ഷെയ്ക് മൈദീന് അറിയില്ല .എങ്കിലും ഈ പേര് നാട്ടുകൾ സ്നേഹത്തോടെ വിളിക്കുന്നത് ഏറെ ഇഷ്ടവുമാണ്. രാത്രി 12 മണി മുതൽ രാവിലെ ഏഴു മണി വരെയാണ് കടയുടെ പ്രവർത്തനം.


പാലപ്പവും മുട്ടക്കറിയും പപ്പടവുമാണ് ചൂടൻ വിഭവം. വളരെ തുശ്ചമായ പണം നൽകിയാൽ വയറുനിറയെ കഴിച്ചിറങ്ങാം. വിറകടുപ്പിലാണ് പാചകം. .വളരെ ദൂരെ നിന്നു പോലും പാലപ്പത്തിൻ്റെ രുചി തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്. കഴിച്ച ശേഷംപാഴ്സലും വാങ്ങിയാണ് തിരികെ പോകുന്നത്. ഒരിക്കൽ ഇവിടെ എത്തിയവർ വീണ്ടും എത്തും. ഷെയ്ക് മൈദീൻ്റെ ഉമ്മ പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ ചായക്കടയാണ് കാലാന്തരത്തിൽ പാലപ്പത്തിൻ്റെ രുചിപ്പെരുമ കൊണ്ട് ശ്രദ്ധേയമാകുന്നത്.

ഷെയ്ക്ക് മൈദീൻ കട പൂർണമായി ഏറ്റെടുത്തതോടെ ചായക്കും അപ്പത്തിനൊപ്പം പപ്പടവും സ്ഥാനം പിടിച്ചു. വയസ് 68 ആയെങ്കിലും പാക്കുമോൻ ഇപ്പോഴും ഉഷാറാണ്. മൂന്ന് മക്കളെ ഈ കടയിൽ നിന്നും കിട്ടിയ വരുമാനത്താലാണ് ജീവിതം കരക്കടുപ്പിച്ചത്.അവർ വിവിധ വഴികളിൽ പോയെങ്കിലും ഇന്നും കടയിലെ വരുമാനമാണ് ഇവരുടെ ജീവിതമെന്ന് പാക്കുമോൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!