പ്രണയകവിതയുടെ ശില്‍പ്പി പൂവച്ചല്‍ ഖാദര്‍
മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി…. മലയാളികൾ ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നൂറിലധികം പാട്ടുകൾ രചിച്ച പൂവച്ചൽ ഖാദർ.അക്ഷരങ്ങളുടെ ആര്‍ദ്രതയും മനസ്സിന്റെ നൈര്‍മ്മല്യവും കൊണ്ട് പ്രണയത്തെ പ്രണയിക്കാന്‍ പഠിപ്പിച്ച കവി; ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍, കല്ലിനുപോലും ചിറകുകള്‍ നല്‍കിയ വസന്താക്ഷരങ്ങള്‍.പൂവച്ചല്‍ ഖാദര്‍ എന്ന സൗമ്യതയുടെ, ലാളിത്യത്തിന്റെ പാട്ടിലൂടെയുള്ള സഞ്ചാരം മലയാളി തുടങ്ങിയിട്ട് അരനൂറ്റാണ്ടിന് അടുത്തായി.
എഴുപതുകൾ മുതല്‍ കാവ്യാനുഭൂതിയുടെ ആ പ്രവാഹം വാക്കായ്,വരികളായ്, സംഗീതമായ് മലയാള മനസ്സുകളില്‍ ഒഴുകി നടക്കുന്നു,ആ വരികള്‍ മലയാളി മൂളി നടക്കുന്നു.ആ ശരറാന്തല്‍ തിരി കാവ്യഭൂമികയില്‍ വിതറിയ വെള്ളി വെളിച്ചം മലയാളത്തിന്റെ പുണ്യമായി പ്രശോഭിക്കുന്നു…ആർദ്രമായ പ്രണയത്തെ അതിമനോഹരമായി തന്നെ പകർത്തുന്നതായിരുന്നു എന്നും പൂവച്ചൽ ശൈലി.എഴുപതുകളിൽ തുടങ്ങി എൺപതു കളുടെ അവസാനം വരെ സിനിമാപ്പാട്ടെഴുത്തിൽ അജയ്യനായി ഖാദർ. സംഗീതമൊരുക്കാൻ എ.ടി ഉമ്മറും ,ശ്യാമും,ജോൺസണും, രവീന്ദ്രനുമൊക്കെ മാറിമാറി വരുമ്പോഴും ഗാനരചന പൂവച്ചൽ ഖാദർ എന്ന പ്രയോഗം സിനിമാ പിന്നണി ഗാനരംഗത്ത് വർഷങ്ങളായി നിലനിന്നു… പാട്ടിന്റെ “മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞ് “കവി ഈ രംഗം വിട്ടൊഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ 1948 ഡിസംബർ 25 ന് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയാബീവിയുടേയും പുത്രനായാണ് പൂവച്ചൽ ഖാദർ ജനിച്ചത്. മൂന്നു സഹോദരിമാരും, രണ്ടു സഹോദരന്മാരുടെയും ഇടയിൽ അഞ്ചാമനായിരുന്നു ഇദ്ദേഹം. ആര്യനാട് ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ വലപ്പാട് പോളിടെക്നികിൽ ചേർന്നു.അതിന് ശേഷം തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ തുടർന്നു പഠിച്ചു.പഠനശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന പൂവച്ചൽ ഖാദറിനെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ സമയത്ത് തന്നെ കവിതകൾ എഴുതി കൈയെഴുത്തു മാസികകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ധാരാളം നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.
1972 -ൽ “കവിത” എന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണ് പൂവച്ചൽ ഖാദർ ചലച്ചിത്ര ഗത്തെത്തുന്നത് .ഗാനരചന നിർവ്വഹിച്ച ആദ്യചിത്രം “കാറ്റുവിതച്ചവൻ” ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയത് “ചുഴി” എന്ന ചിത്രമായിരുന്നു. “കാറ്റുവിതച്ചവൻ” എന്ന ചിത്രത്തിലെ “നീ എന്റെ പ്രാർത്ഥന കേട്ടു” “മഴവില്ലിനജ്ഞാതവാസം” തുടങ്ങിയ ഗാനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കവിത കിനിയുന്ന ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു വീണു.
മൗനമേ നിറയും മൗനമേ( തകര), ചിത്തിരത്തോണിയിൽ അക്കരെപോവാൻ, ശരറാന്തൽ തിരിതാണു (കായലും കയറും), ഏതോ ജന്മ കല്പനയിൽ(പാളങ്ങൾ), നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ(ചാമരം), അനുരാഗിണി ഇതായെൻ( ഒരു കുടക്കീഴിൽ), എന്റെ ജന്മം നീയെടുത്തു(ഇതാ ഒരു ധിക്കാരി), നീലവാനചോലയിൽ
(പ്രേമാഭിഷേകം),കായൽക്കരയിൽ തനിച്ചു വന്നത്(കയം),പൂമാനമേ ഒരു രാഘമേഘം താ(നിറക്കൂട്), മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ(ദശരഥം), പൊൻവീണേ എന്നുള്ളിൽ(താളവട്ടം) എന്നിവ അദ്ദേഹത്തിന്റെ ചില പ്രശസ്ത ഗാനങ്ങളാണ്.
കടപ്പാട് ഫേസ്ബുക്ക്
ഫിലിം ക്രിട്ടിക്സ് അവാർഡ് (ചാമരം- 1980 ), കേരള സംഗീതനാടക അക്കാദമി അവാർഡ് (ലളിതഗാന ശാഖ – 2006 ), ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ “പി ഭാസ്കരൻ”പുരസ്കാരം (2008) തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ച ചില പുരസ്കാരങ്ങളാണ്. ശ്രീ.പൂവച്ചൽ ഖാദറിന്റെ “കളിവീണ”, “പാടുവാൻ പഠിക്കുവാൻ”എന്നിവ പ്രസിദ്ധീകൃതമായ കവിതാ സമാഹാരങ്ങളാണ്.
ആമിനയാണ് പൂവച്ചൽ ഖാദറിൻ്റെ ഭാര്യ, പ്രസുന, തുഷാര എന്നിവർ മക്കളും.. 2021ല്‍ ജൂണ്‍ 22 ന് കോവിഡ് ബാധിച്ച് അദ്ദേഹം അന്തരിച്ചു.