മലയാള സിനിമ കാണാതെ പോയ ഗായിക
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം ഗുരുചരണം
എന്നപാട്ട് മൂളാത്ത മലയാളികളുണ്ടാവില്ല. മലാളികള്‍ അത്രമേല്‍ പ്രീയപ്പെട്ട ഗാനം പാടിയത് കായകുളത്ത്കാരിയാണ്. ഹിറ്റ് ഗാനങ്ങളില്‍ പാടിയിട്ടും ശ്രദ്ധിക്കപ്പെടാതെപോയ ലാലിആര്‍പിള്ളയെ കൂട്ടുകാരി പരിചയപ്പെടുത്തുന്നു.
പാടിയ പാട്ടുകള്‍ ഹിറ്റ് എന്നിട്ടും......
മൂന്ന് ഹിറ്റ് ഗാനങ്ങളാണ് ലാലിപാടിയിട്ടുള്ളത്. 1997ൽ ഗുരു എന്ന ചിത്രത്തിലെ ഗാനം ആലപിക്കാനായി സംഗീത സംവിധായകൻ ഇളയരാജ പുതിയ ശബ്ദം തേടുന്നു എന്ന പത്ര പരസ്യം കണ്ടിട്ടാണ് ലാലി അതിനായി തയ്യാറെടുക്കുന്നത്. കേരളത്തിൽ നിന്നും മൊത്തം 8 പേരെ തിരഞ്ഞെടുത്തതിൽ ഒരാളായിരുന്നു ലാലി. ചിത്രത്തിൽ സിതാര അഭിനയിച്ച ഭാഗത്തിലെ ഗുരു ചരണം ശരണം എന്ന ഗാനത്തിന്റെ ഭാഗം ആലപിച്ചിരിക്കുന്നത് ലാലിയാണ്. വജ്രം എന്ന ചിത്രത്തിൽ മാടത്തക്കിളി എന്ന ഗാനവും ആലപിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ ചിത്രത്തിൽ ലാലിയുടെ പേര് എന്തുകൊണ്ടോ ഉൾക്കൊള്ളിച്ചിരുന്നില്ല.
മാസ്റ്റർ വൈശാഖിന്റെ പേരിലാണ് പാട്ട് ഇറങ്ങിയത്. കാക്കേ കാക്കേ കൂടെവിടെ, വരും വരുന്നു വന്നു എന്നീ ചിത്രങ്ങളിലും ദി ടാർജറ്റ് എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രത്തിലും പാടി. തലക്കെട്ട് എന്ന ചിത്രത്തിന് വേണ്ടി പാടിയെങ്കിലും അത് റിലീസായില്ല. പിന്നീട് സിനിമകളിലേയ്ക്ക് തിരിച്ചെത്താൻ സാധിച്ചില്ല. കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, സംഗീസ സംവിധായകൻ ശരത് എന്നിവരുമായി വേദി പങ്കിട്ടിട്ടുണ്ട്. പിന്നീട് അധ്യാപന വൃത്തിയിലേയ്ക്ക് തിരിഞ്ഞു.
അധ്യാപനം
അടൂർ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ് ഇപ്പോള്‍ ലാലി ആര്‍ പിള്ള. റൂട്ട് മാറിപോയെങ്കിലും സംഗീതം ഇപ്പോഴും നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. ഭക്തഗാനങ്ങളുടെ ആല്‍ബങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും പാടാറുണ്ട്.ജോലിതിരക്കിനിടയിലും സംഗീതത്തെ ഉപേക്ഷിക്കാതെ കൂടെ ചേർത്ത് തന്നെ നിർത്തിയിട്ടുണ്ട്. നിരവധി ഭക്തിഗാന ആൽബങ്ങൾക്ക് വേണ്ടിയും കെപി എസ് സിയുടെ നാടകഗാനങ്ങളിലും ഇതിനകം പാടി.
കുടുംബം
രാമപുരം ശ്രീ ശൈലത്തിൽ ജി രാധാകൃഷ്ണനും ലതികയുമാണ് മാതാപിതാക്കൾ. പരേതനായ അനിൽകുമാറാണ് ഭർത്താവ്. ദേവാഞ്ജലിയും കൃഷ്ണാഞ്ജലിയുമാണ് മക്കൾ.