ആദ്യസൂപ്പര്‍താരത്തിന്‍റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട്
സുരേഷ്ഗോപിയുടെ മാസ് ഡയലോഗുകള്‍ കേട്ട് നാം എത്ര കയ്യടിച്ചതാണ്. അതിനും മുന്‍പ് യുവാക്കളുടെ ഹരമായി മാറിയ ഒരു താരം ഉണ്ട് അതണ്സുകുമാരന്‍. വെള്ളിത്തിരയില്‍ സുകുമാരന്‍റെ ഡയലോഗുകള്‍ കേട്ട് ചെറുപ്പക്കാര്‍ ആവേശഭരിതരായി. അതുവരെ കണ്ടുമടുത്ത നായക സങ്കല്‍പ്പം പൊളിച്ചെഴുതികൊണ്ട് ത്രസിപ്പിക്കുന്നതും കോരിതരിപ്പിക്കുന്ന ഡയലോഗുകള്‍ പറഞ്ഞുകൊണ്ട് യുവഹൃദയങ്ങളിലേക്ക് കസേരവലിച്ചിട്ടിരുന്നു സുകുമാരന്‍.
എഴുപതുകളിലും എൺപതുകളിലും രാഷ്ട്രീയത്തിലും കലയിലും പുതിയ ചെറുപ്പക്കാർ കടന്നുവന്ന് പഴയ സങ്കല്പങ്ങളെ ചോദ്യംചെയ്തുകൊണ്ടായിരുന്നു. അഭ്രപാളിയില്‍ അതിനുള്ള നിയോഗം സോമനും സുകുമാരനും ജയനുമായിരുന്നു. മറ്റ് രണ്ട് പേരില്‍ നിന്ന് തന്‍റേടിയായ ചെറുപ്പക്കാരന്‍റെ ഡയലോഗുകള്‍ കേട്ട് മലയാളസിനിമലോകം ഞെട്ടിത്തരിച്ചു.
സുകുമാരന്റെ ഇംഗ്ലീഷ് ഡയലോഗുകൾ കേട്ട് അവർ കോരിത്തരിച്ചു. അഞ്ച് വര്‍ഷത്തോളും മലയാളസിനിമയെ സുകുമാരന്‍ അടക്കിവാണു. നാലഞ്ചു കൊല്ലത്തിനുശേഷം അടുത്ത തലമുറയ്ക്ക് വഴിമാറിക്കൊടുക്കുമ്പോൾ സുകുമാരന് പ്രായം നാൽപ്പത് പോലും ആയിരുന്നില്ല എന്ന് ഓര്‍ക്കേണ്ടതാണ്.
നിർമാല്യത്തിലെ അപ്പുവിൽ തുടങ്ങി വംശത്തിലെ കുരിശിങ്കൽ വക്കച്ചൻ വരെ ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരൻ വിട വാങ്ങുമ്പോൾ 49 വയസ്സു മാത്രമായിരുന്നു പ്രായം.
നിർമാല്യം ദേശീയപുരസ്കാരമൊക്കെ നേടുകയും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി എണ്ണപ്പെടുകയുമൊക്കെ ചെയ്തു. അതിലെ അപ്പുവിനെ അവതരിപ്പിച്ച സുകുമാരനും ശ്രദ്ധിക്കപ്പെട്ടു.കെ.പി. കുമാരന്റെ ലക്ഷ്മിവിജയം ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ, സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു ആദ്യമായി തിരക്കഥയെഴുതിയ ശംഖുപുഷ്പമായിരുന്നു. ബേബി സംവിധാനംചെയ്ത ഈ ചിത്രം 1977 മാർച്ചിൽ പുറത്തിറങ്ങി. സുകുമാരന്റെ ഡോ. വേണുവെന്ന ആ കഥാപാത്രം പുത്തൻ താരോദയത്തിന് നിമിത്തമായി.
എം.ടി.യുടെ വളർത്തുമൃഗങ്ങൾ, വാരിക്കുഴി, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഉത്തരം എന്നീ ചിത്രങ്ങളിലും പിന്നീട് സുകുമാരൻ അഭിനയിച്ചു. എം.ടി. സംവിധാനംചെയ്ത ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1978) സുകുമാരന് ലഭിച്ചതും
250ഓളം ചിത്രങ്ങളിൽ സുകുമാരൻ അഭിനയിച്ചു. സിനിമയിൽ തിരക്കുള്ള കാലത്തുതന്നെ രണ്ടു ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. കെ.ജി. ജോർജ് സംവിധാനം ചെയ്ത ഇരകൾ ആയിരുന്നു ആദ്യത്തേത്. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് എം.എസ്. ഫിലിംസിന്റെ ബാനറിലായിരുന്നു ഇരകൾ നിർമിച്ചത്. പടയണിയായിരുന്നു അടുത്ത ചിത്രം. ടി.എസ്. മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരാണ് അഭിനയിച്ചത്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകൾ ചേർത്തുള്ള ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിലായിരുന്നു പടയണി ഒരുക്കിയത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായും സുകുമാരൻ പ്രവർത്തിച്ചിട്ടുണ്ട്.
ഒരു വർഷം 40 ചിത്രങ്ങളിൽ അഭിനയിച്ച സുകുമാരന് അത് നാലു ചിത്രങ്ങളായി ചുരുങ്ങി. അപ്പോഴും അവസരം തേടിപ്പോയില്ല. സുകുമാരൻ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിർത്തി ആ ചിത്രത്തെ ഓർക്കാനാവില്ല എന്നതായിരുന്നു. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്, പിൻഗാമി, സൈന്യം, ഭരണകൂടം, ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയവയാണ് അവസാന കാലത്ത് അഭിനയിച്ചവ. ശിബിരത്തിലാണ് അവസാനം അഭിനയിച്ചത്. അവസാനം പുറത്തിറങ്ങിയ ചിത്രം വംശം. 1997 ജൂൺ 16 ന് സുകുമാരൻ അന്തരിച്ചു.