ഇന്ന് ഉള്ളൂരിന്‍റെ ഓര്‍മ്മദിനം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായ സാഹിത്യ ചരിത്രത്തിൽ ആധുനിക കവിത്രയം എന്നറിയപ്പെടുന്ന കവികളാണ് ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ. തിരുവിതാംകൂർ മഹാറാണിയായിരുന്ന ഉമയമ്മറാണിയുടെയും മക്കളുടെയും ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘ഉമാകേരളം’ എന്ന മഹാകാവ്യം ഉള്ളൂരിന്റെ പാണ്ഡിത്യത്തിനുള്ള തെളിനാളമാണ്. പതിറ്റാണ്ടിന്റെ അധ്വാനത്തിലൂടെ അദ്ദേഹം രചിച്ച അഞ്ചു വാല്യങ്ങളുള്ള ‘മലയാള സാഹിത്യചരിത്ര’മാണ് പ്രധാന കൃതി.
പാരമ്പര്യവാദിയായിരുന്ന ഉള്ളൂർ, പുരാണകൃതികളെ അടിസ്ഥാനമാക്കി ‘പിംഗള’, ‘കർണഭൂഷണം’, ‘ഭക്തിദീപിക’ എന്നീ കൃതികളും ഒട്ടേറെ ലഘുകാവ്യങ്ങളും രചിച്ചിട്ടുണ്ട്. ‘കാക്കേ കാക്കേ കൂടെവിടെ’, ‘പ്രാവേ പ്രാവേ പോകരുതേ’ എന്നീ കുട്ടിക്കവിതകൾ മലയാളബാല്യം എക്കാലത്തും ഏറ്റുപാടിയവയാണ്. ‘വിത്തമെന്തിനു മർത്യന്നു വിദ്യ കൈവശമാകുകിൽ, വിദ്യവിട്ടു നരന്നാമോ വിശ്വംഭരയിൽ വാഴുവാൻ’ എന്ന് വിദ്യയുടെ മഹത്ത്വം ഘോഷിച്ച ഉള്ളൂർ, ‘പ്രേമമേ വിശുദ്ധമാം ഹേമമേ’ എന്നും ‘ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ’ എന്നും പ്രേമസംഗീതം പാടി. ‘നിർണയം നാളത്തെ അമ്മിക്കുഴവി താൻ- ഇന്നു നാം കൈതൊഴും ശൈവലിംഗമെന്ന്’ കവിതയിൽ വിഗ്രഹഭഞ്ജനവും അദ്ദേഹം നടത്തി. ‘താരാഹാരം’, ‘തരംഗിണി’, ‘കിരണാവലി’, ‘മണിമഞ്ജുഷ’, ‘ചിത്രശാല’ എന്നീ കൃതികളും പ്രസിദ്ധമാണ്.
രാമകഥപ്പാട്ടിന്റെ ആദ്യഭാഗങ്ങൾ കണ്ടെത്തിയതും ഉള്ളൂരായിരുന്നു. കഠിന സംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകര്‍ക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ‘ഉജ്ജ്വല ശബ്ദാഢ്യന്‍’ എന്ന പേരിലും അറിയപ്പെടുന്നു. ഈ വിളിപ്പേര് കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ…..? എന്ന കവിത രചിച്ചുകൊണ്ട് ഉള്ളൂര്‍ തിരുത്തികുറിച്ചു.ഈ കുട്ടിക്കവിതയടക്കം നിരവധി കവിതകളുടെ രചയിതാവാണ് ഉള്ളൂർ എസ്.പരമേശ്വരയ്യർ.പ്രബോധനാത്മക കവിതയുടെ വക്താവായിരുന്ന ഉള്ളൂർ.അധ്വാനത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്ന അലങ്കാരങ്ങളും കൽപ്പനകളുംകൊണ്ട് സമൃദ്ധമായിരുന്നു ഉള്ളൂർക്കവിതകൾ.
ഉള്ളൂർ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരുടെയും പെരുന്ന താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂൺ 6 നാണ് ഉള്ളൂർ ജനിച്ചത്. കവിത്രയത്തിൽ കോളേജ് വിദ്യാഭ്യാസം നേടിയത് ഉള്ളൂർ മാത്രമായിരുന്നു. മലയാളം, തമിഴ്, സംസ്കൃതം എന്നിവയ്ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. പിന്നീട് എം.എ.യും ബി.എല്ലും പാസായ ഉള്ളൂർ, സർക്കാർ സർവീസിൽ തഹസിൽദാർ, മുൻസിഫ്, ദിവാൻ പേഷ്കാർ, ആക്ടിങ് ചീഫ് സെക്രട്ടറി എന്നീ പദവികളും വഹിച്ചു.
1937-ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചിരാജാവ് കവിതിലകൻ പട്ടവും നൽകി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷൺ ബഹുമതിയും ബ്രിട്ടീഷ് സർക്കാറിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1922 നവംബർ ഒമ്പതിന് രവീന്ദ്രനാഥ ടാഗോർ തലസ്ഥാനത്തെത്തിയപ്പോൾ സ്വീകരണ സമിതിയിൽ മഹാകവി കുമാരനാശാനൊപ്പം ഉള്ളൂരും നേതൃസ്ഥാനത്തുണ്ടായിരുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു മുന്നിലെ പ്രതിമയും ജഗതിയിലെ മഹാകവി ഉള്ളൂർ സ്മാരകവുമാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ ഓർമച്ചിഹ്നങ്ങൾ.
]
എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകന്‍’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷണ്‍’ ബിരുദവും സമ്മാനിച്ചു. 1949 ജൂണ്‍ 15-ന് അദ്ദേഹം അന്തരിച്ചു.
വീരശൃഖലകൾ – ശ്രീമൂലം
വീരശൃഖല – കൊച്ചിരാജാവ്
സ്വർണ്ണഘടികാരം – റീജന്റ് റാണി
കേരള തിലകം – യോഗക്ഷേമസഭ
റാബുസാഹിബ് – ബ്രിട്ടീഷ് ഗവൺമെൻ
സാഹിത്യ ഭൂഷൻ – കാശിവിദ്യാലയം
സ്വർണ്ണമോതിരം – കേരള വർമ്മ
പ്രധാന കൃതികൾ : ഉമാകേരളം (മഹാകാവ്യം), കർണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല, താരഹാരം, കിരണാവലി, തരംഗിണി, മണിമഞ്ജുഷ, ദീപാവലി (ഖണ്ഡകാവ്യങ്ങൾ), കാവ്യചന്ദ്രിക, ഹൃദയകൗമുദി, കല്പശാഖി, അമൃതധാര, കിരണാവലി, തപ്തഹൃദയം (കവിതാസമാഹാരങ്ങൾ) കേരള സാഹിത്യ ചരിത്രം (അഞ്ച് ഭാഗങ്ങൾ)