കേപ് വെര്‍ദെയുടെ പ്രതിരോധത്തില്‍ കാലിടറി ചെമ്പട

സ്പെയിനിനെ വിറപ്പിച്ച കേപ് വെർദെയെ കുറിച്ച് അല്‍പ്പകാര്യം

ലോകകപ്പ് പോലൊരു വലിയ വേദിയിൽ ഒരു ചെറിയ രാജ്യം തങ്ങളുടെ ഹൃദയവും ആത്മാവും മുഴുവൻ മൈതാനത്ത് വച്ച് കളിച്ചാൽ എന്തൊക്കെ സംഭവിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മത്സരമായിരുന്നു.കളി തുടങ്ങുന്നതിന് മുൻപ് ഭൂരിഭാഗം പേരും കരുതിയത് സ്പെയിൻ തങ്ങളുടെ പതിവ് പാസിങ് ഫുട്ബോളിലൂടെ കേപ് വെർദെയെ അനായാസം മറികടക്കും എന്നായിരുന്നു. പക്ഷേ 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഫുട്ബോൾ ലോകം സംസാരിച്ചത് സ്പെയിനിനെക്കുറിച്ചല്ല, കേപ് വെർദെയെക്കുറിച്ചായിരുന്നു.

1975-ലാണ് കേപ് വെര്‍ദെയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഡീഗോ മറഡോണയുടെ അര്‍ജന്റീന ലോകകപ്പുയര്‍ത്തിയ 1986-ലാണ് കേപ് വെര്‍ദെക്ക് ഫിഫയില്‍ അംഗത്വം ലഭിക്കുന്നത്.

രണ്ടായിരമാണ്ടില്‍ അവരുടെ ഫിഫ റാങ്കിംഗ് 182ആയിരുന്നു. അന്ന് ഇന്ത്യയുടെ റാങ്കിംഗ് 120 !കുഞ്ഞന്‍മാരില്‍ കുറസാവോയെ ആയിരുന്നു ഈ ലോകകപ്പില്‍ ഏവരും ശ്രദ്ധിച്ചത്. ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോക്കാര്‍ ജര്‍മനിക്കെതിരെ ഗോള്‍ നേടി, ഒരു ഘട്ടത്തില്‍ 1-1 എന്ന സ്‌കോര്‍നില അരമണിക്കൂര്‍ വരെ നിലനിര്‍ത്തിയവരാണ്. എന്നാല്‍ വലിയ സ്‌റ്റേജില്‍ കളിക്കുമ്പോഴുള്ള പ്രശ്‌നം, കരുത്തരായ എതിരാളികള്‍ക്കെതിരെ മാനസികമായി പിന്നാക്കം പോകുന്ന സ്ഥിരം വീഴ്ച ആവര്‍ത്തിച്ചപ്പോള്‍ ജര്‍മനിക്കെതിരെ 7-1ന്റെ വമ്പന്‍ തോല്‍വിയോടെ കുറസാവോ ആദ്യ മത്സരം അവസാനിപ്പിച്ചു.


ഏറെക്കുറെ ഇതുപോലൊരു സ്‌കോറാണ് സ്‌പെയ്ന്‍ – കേപ് വെര്‍ദെ മത്സരത്തിലും ഒരുവിധം ഫുട്‌ബോള്‍ ആരാധകരെല്ലാം പ്രതീക്ഷിച്ചതും. എന്നാല്‍ അറ്റ്‌ലാന്‍ഡ സ്റ്റേഡിയത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പെഡ്രിയും റോഡ്രിയും ഗാവിയും ഒയര്‍സബാലും പിന്നീട് ലമീന്‍ യമാലും നിക്കോ വില്യംസും വന്നിട്ടും കേപ് വെര്‍ദെയുടെ കോട്ട പൊളിക്കാനായില്ല.

ഡിഫന്‍സ് പൊളിച്ചപ്പോള്‍, ഗോള്‍ പോസ്റ്റ് വില്ലനായി. അതും മറികടക്കുമ്പോള്‍ ഒരു നാല്‍പ്പതുകാരനവിടെ ഇരുമ്പുകോട്ട കെട്ടി.
പേര് ജോസിമര്‍ ഡയസ് aka വോസിന്യ. ഫുട്ബോള്‍ പ്രേമികള്‍ അധികമാരും ഈ പേര് കേട്ട് കാണില്ല എന്നാല്‍ ഈ ലോകകപ്പോടെ ഇനിയങ്ങോട്ട് അയാളെ മറക്കാനും പോണില്ല…!


ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഒരു ഗോള്‍കീപ്പറുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്ന് പിറന്നത്. ഡേവിഡ് – ഗോലിയാത്ത് പോരാട്ടത്തിലെന്ന പോലെ, ലോകകപ്പും യൂറോ കപ്പും ഫിഫ റാങ്കിംഗിന്റെ പകിട്ടുമൊക്കെ ആയി എത്തിയ സ്‌പെയ്‌നെയാണ് വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള, ഇതാദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദ തൊണ്ണൂര് മിനിറ്റ് ഗോളടിക്കാനാകാതെ പിടിച്ചുനിര്‍ത്തിയത്.
ഇത് കേപ് വെര്‍ദെയുടെ വെറുമൊറു ലക്കായി കാണണ്ട. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാമതായിരുന്നു കേപ് വെര്‍ദെ. എട്ട് തവണ ലോകകപ്പ് കളിച്ച, സാക്ഷാല്‍ കാമറൂണിനെ വരെ വീഴ്ത്തിയാണവര്‍ എത്തിയത്. ലിബിയ, അംഗോള എന്നിവരെ അട്ടിമറിച്ചു. സെര്‍ബിയ, ബെര്‍ബുഡ എന്നിവര്‍ക്കെതിരെ മൂന്ന് ഗോളിന്റെ വിജയം ആഘോഷിച്ചു.


ഇനി അവരുടെ താരങ്ങളുടെ സ്‌കൗട്ടിങ്ങിലേക്ക് വരാം.
പ്രത്യേകിച്ച് വിഭവങ്ങളൊന്നുമില്ലാത്ത അന്നാട്ടില്‍ പൊതുവെ ചെറുപ്പക്കാര്‍ അധികം നില്‍ക്കാറില്ല. പലരും യൂറോപ്പില്‍ പ്രവാസികളായി കഴിയുന്നവരാണ്. ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്റര്‍നെറ്റിലൂടെ താരങ്ങളെ തപ്പിയിറങ്ങി. അയര്‍ലന്‍ഡില്‍ ജനിച്ച, റോബര്‍ട്ടോ പികോ ലോപ്പസിനെ അങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്. ലിങ്ക്ഡ്ഇന്നില്‍ വന്ന ക്ഷണം, സ്പാം ആണെന്ന് കരുതി ഒരിക്കല്‍ ഒഴിവാക്കിയതാണ് റോബര്‍ട്ടോ ലോപസ്. പിന്നീട് അന്നത്തെ കേപ് വെര്‍ദെ പരിശീലകന്‍ റൂയി അഗ്വാസ് ഒരിക്കല്‍ കൂടി സന്ദേശമയച്ചപ്പോഴാണ് ലോപസ് അത് സീരിയസായി എടുത്തത്. ഐറിഷ് ക്ലബായ ഷാംറോക് റോവേഴ്‌സിനായി തിളങ്ങികൊണ്ടിരുന്ന ലോപസ് അങ്ങനെ മാതൃരാജ്യത്തിനായി കളിക്കാന്‍ തീരുമാനിച്ചു. ഇന്ന് സ്‌പെയ്‌നെതിരെ ഡിനെക്കൊപ്പം കേപ് വെര്‍ദെയുടെ സെന്റര്‍ ബാക് പൊസിഷന്‍ സേഫാക്കിയത് ലോപസായിരുന്നു. കേപ് വെര്‍ദെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്റര്‍നെറ്റിലൂടെ തപ്പിയെടുത്ത താരം!


മറ്റൊരു കൗതുകം കൂടിയുണ്ട്. തദ്ദേശീയ താരങ്ങള്‍ കുറവാണവിടെ. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വന്നവരാണ് ഭൂരിഭാഗം പേരും. ഭാഷ കൊണ്ടും സ്വഭാവം കൊണ്ടുമെല്ലാം വ്യത്യസ്തര്‍. ടീമില്‍ പക്ഷെ ഒത്തൊരുമയും ദേശീയ വികാരവും വരുത്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരു അലിഖിത നിയമം കൊണ്ടുവന്നു. പരിശീലന സെഷനിലും മറ്റും താരങ്ങള്‍ പരസ്പരം കേപ് വെര്‍ദെയുടെ ഔദ്യോഗിക ഭാഷയായ ക്രിയോള്‍ (CREOLE) മാത്രമേ സംസാരിക്കാവു..അവര്‍ അത് അനുസരിച്ചു.


ലോക വേദിയിലേക്കെത്തിയപ്പോള്‍ അവരുടെ ഭാഷ ഫുട്‌ബോളായിരുന്നു.
അതും അവര്‍ വൃത്തിയായി സംസാരിച്ചു. അപ്പോള്‍ നിശബ്ദരായത് ലോകകപ്പ് ജയിച്ച, ലോകറാങ്കിംഗില്‍ രണ്ടാമതുള്ള സ്‌പെയ്‌നായിരുന്നു…
വിരസമായ ഗോള്‍രഹിത സമനില എന്ന് പറയാറുണ്ട്.


പക്ഷെ ഇത്രം ത്രില്ലിങ്ങായൊരു ഗോള്‍രഹിത സമനില നമ്മളാരും കണ്ടിട്ടില്ല.ഒരറ്റത്ത് തലതാഴ്ത്തിയത് ടീമായ സ്‌പെയ്ന്‍ ആയിട്ട് പോലും ഫൈനല്‍ വിസില്‍ വന്നപ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ കേപ് വെര്‍ദെക്ക് കൈയടിച്ചു ഫുട്‌ബോള്‍ ഒരു വിസ്മയം ആണ് മഹാ വിസ്മയം തന്നെയാണ്…
അതിനിനിയും കുറേ ഉരുളാനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!