ചില്ലുഭരണിയിലെ പാരീസ് മിഠായികള്‍
‘പാരീസ്’… ഒരു മിഠായി മാത്രമായിരുന്നില്ല, ഒരു കാലത്തിന്റെ മധുര ഓർമ്മയായിരുന്നു. കടയിൽ പോയാൽ “പാരീസ് ഒരു രൂപയ്ക്ക് തരൂ…” എന്ന് പറഞ്ഞിരുന്ന ബാല്യം.കവർ പതുക്കെ അഴിച്ച് വായിലിട്ട ആ മധുരം ഇന്നും നാവിൻതുമ്പിൽ ജീവിച്ചിരിക്കുന്നു.
നുണഞ്ഞു തീർന്നാലും ഏറെനേരം അതിന്റെ സ്വാദ് നാവിൽ തുമ്പത്തു കിടക്കുമായിരുന്നു. ഇന്നത്തെ പിറന്നാൾ കേക്കിനെക്കാളും പായസത്തെക്കാളും സ്വാദുണ്ടായിരുന്നു അന്നത്തെ പിറന്നാൾ ദിനത്തിൽ കിട്ടുന്ന പാരീസ് മിഠായിക്ക് . അഞ്ചു പൈസയായിരുന്നു അരനൂറ്റാണ്ട് മുൻപ് അതിന്റെ വില.
സ്കൂൾ വിട്ടുള്ളമടക്കയാത്രകളിലും,ഉത്സവപ്പറമ്പുകളിലും, നാട്ടുകടയിലെ ഗ്ലാസ്കു പ്പിയിലും നിറഞ്ഞുനിന്നിരുന്ന ആ പച്ച കവറുള്ള പാരീസ് മിഠായി… ഒരുകാലത്ത് കുട്ടികളുടെയും മുതിർന്നവരുടെയും ഒരുപോലെ പ്രിയപ്പെട്ട മധുരസുഹൃത്തായിരുന്നു.
ഇന്നത്തെ തലമുറയ്ക്ക് അത് സാധാരണ മിഠായിയായിരിക്കാം… പക്ഷേ ഒരു തലമുറയ്ക്ക് അത് ബാല്യത്തിന്റെ രുചിയും, സൗഹൃദത്തിന്റെ മധുരവും, ഒരിക്കലും മായാത്ത നൊസ്റ്റാൾജിയയുമാണ്.ചില്ല് ഭരണിയിലെ പാരീസ് മിഠായികൾ ഇന്നില്ല എന്നാൽ ഭരണി പഴയത് തന്നെ. പാക്കുവെട്ടിയും പഴയ കട്ടിത്രാസും എല്ലാം ഇന്നും അതുപോലെയുണ്ട്

