ഫിഫ ലോകകപ്പിന് ഇന്ന് കിക്കോഫ്
ഫുട്ബോള്‍ ഉരുളുകയായി, വല നിറയുകയായി. ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഇന്ന് അര്‍ധരാത്രിയോടെ തുടക്കം. രാത്രി 12.30 ന് മെക്സിക്കോ സിറ്റിയിലെ അസ്ടെക സ്റ്റേഡിയത്തില്‍ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളാണ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന മേളയില്‍ 104 മല്‍സരങ്ങളുണ്ടാകും
കിരീടം നിലർത്താൻ ചാമ്പ്യന്മാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, .അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.
കളത്തിനകത്തെ പോരാട്ടങ്ങൾക്കപ്പുറം, കളത്തിന് പുറത്തും നാടകീയ സംഭവങ്ങൾ അരങ്ങേറിയേക്കും. പശ്ചിമേഷ്യൻ സംഘർഷവും ട്രംപിന്റെ പിടിവാശിയും തുടങ്ങി നിരവധി പ്രതിഷേധങ്ങൾക്ക് മത്സര വേദികൾ സാക്ഷിയായേക്കും. ഇതിഹാസങ്ങളുടെ വിടവാങ്ങലും പുതു നക്ഷത്രങ്ങളുടെ ഉദയവും ഒരേ വേദിയിൽ സംഗമിക്കുന്ന ലോകകപ്പ് ആവേശത്തിനായി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്. ജൂലൈ 19 നു ഫൈനല്‍.

