ഇന്ത്യന്‍‍ സാഹിത്യത്തിലെ ത്സാന്‍‍സി റാണി മഹാശ്വേതാദേവി

സാമൂഹിക അസമത്വത്തിനും വിവേചനത്തിനും പട്ടിണിക്കുമെതിരെ തന്റെ തൂലിക ചലിപ്പിച്ച ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും ഏറെനാൾ പോരാടിയ എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാദേവി.

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ ചില സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. ബംഗാളിൽ ഇടത് സർക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ശക്തമായി പോരാടി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അവർ കേരളത്തിലെത്തി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ധാക്കയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1926 ജനുവരി 14നാണ് മഹാശ്വേതാ ദേവി ജനിക്കുന്നത്. ബംഗാളി സാഹിത്യത്തിലെ നിത്യഹരിതനാമങ്ങളിലൊന്നായ മനീഷ് ഘട്ടക്കിന്റെ മകൾ. കവിയും നോവലിസ്റ്റുമായ മനീഷ് ഘട്ടക്കിന്റെ സഹോദരൻ ഇന്ത്യൻ സിനിമയുടെ സ്വന്തം ഋതിക് ഘട്ടക്. മഹാശ്വേതാദേവിയുടെ എഴുത്തിടങ്ങൾ തഴച്ചുവളർന്നതിൽ അതിശയിക്കാനൊന്നുമില്ല. അമ്മയായ ധരിത്രി ദേവിയാവട്ടെ അറിയപ്പെടുന്ന എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്നു.

ധരിത്രി ദേവിയുടെ കുടുംബവും ബൗദ്ധികമായി ഒട്ടും പിറകിലല്ലായിരുന്നു. സാംസ്കാരികമായും ബൗദ്ധികമായും ഉയർന്ന വളക്കൂറിൽ വളർന്ന മഹാശ്വേതാദേവി എന്ന പ്രതിഭ ബംഗാളി സാഹിത്യത്തിലെ മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിലെ പ്രതിഭാസമായി മാറാൻ അധികകാലമൊന്നും വേണ്ടി വന്നില്ല. ഇപ്പോഴത്തെ ധാക്കയിലെ ഈഡൻ മോണ്ടിസോറി സ്കൂളിലാണ് മഹാശ്വേതാ ദേവി തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് മിഡ്നാപ്പൂർ മിഷൻ ഹൈസ്കൂളിലും ശേഷം ശാന്തിനികേതനിലുമായിരുന്നു വിദ്യാഭ്യാസം. മെട്രിക്കുലേഷന് ശേഷം രബീന്ദ്രനാഥ് ടഗോർ സ്ഥാപിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. കൊൽക്കത്താ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രി. വ്യക്തിജീവിതത്തിൽ വിദ്യാഭ്യാസത്തിനും പുസ്തകത്തിനും ഒരൊഴിവും കൊടുത്തില്ല മഹാശ്വേതാ ദേവി. തന്റെ ആദ്യത്തെ നോവലായ ഝാൻസിർ റാണി (ഝാൻസി റാണി) 1956-ലാണ് പ്രകാശിതമാവുന്നത്. മഹാശ്വേതാ ദേവിയുടെ മുപ്പതാം വയസ്സിൽ. ചരിത്രപരമായി ഝാൻസിയിലെ റാണിയെ രേഖപ്പെടുത്തിയ നോവൽ കൂടിയായിരുന്നു അത്. തികഞ്ഞ ഗവേഷണപരതയോടെ ഝാൻസിയിൽ മാസങ്ങളോളം താമസിച്ച് അവിടത്തെ സാധാരണക്കാരുടെ കൂടം നടന്ന്, അവരോടൊപ്പം നാടൻ പാട്ടുകൾ പാടിയും അവ തന്റെ നോവലിൽ രേഖപ്പെടുത്തിയുമാണ് മഹേശ്വേതാദേവി ആഖ്യായികയുടെ പടിവാതിൽ കടക്കുന്നത്. 1964ൽ ബിജോയ്ഗർ സ്കൂളിൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച മഹാശ്വേതാദേവി എഴുത്തും പത്രപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോയി. ബംഗാളി സാഹിത്യവും ഇന്ത്യൻ സാഹിത്യവും വിശ്വസാഹിത്യവും ഹൃദിസ്ഥമായപ്പോൾ മഹാശ്വേതാദേവി ശ്രദ്ധ തിരിച്ചത് ആദിവാസി ജീവിതങ്ങളിലേക്കാണ്. പാർശ്വവത്ക്കരിക്കപ്പെട്ട ദളിത്- ആദിവാസി സമൂഹങ്ങൾക്കിടയിലേക്ക് അവർ ഇറങ്ങിച്ചെന്നു. അവർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിച്ചു, പരിഗണിച്ചു. ബ്രിട്ടീഷ് കൊളോണിയൽ തിരുശേഷിപ്പുകളും പേറി ജീവിക്കുന്ന സവർണർക്കെതിരെ അവർണരെ സംഘടിപ്പിക്കുക എന്ന ദൗത്യം അവർ സ്വമേധയാ ഏറ്റെടുത്തു. ഉയർന്ന ജാതിക്കാരുടെ അഴിമതിയും ജാതിവെറിയും വിവേചനവും അനീതിയും കീഴ്ജാതിക്കാരേക്കാൾ പൊള്ളിച്ചത് മഹാശ്വേതാദേവിയുടെ മനസ്സിനെയായിരുന്നു. പശ്ചിമ ബംഗാൾ, ബിഹാർ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി ഊരുകളിൽ തന്റെ ലക്ഷ്യവുമായി മഹാശ്വേതാ ദേവി അഹോരാത്രം പ്രവർത്തിച്ചു.

ആദ്യകാലങ്ങളിൽ ആദിവാസി സമൂഹം തങ്ങളുടെ രക്ഷകയെ ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല. അവരുടെ വിശ്വാസം നേടിയെടുക്കലായിരുന്നു ദേവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. സങ്കടങ്ങൾമാത്രം നിറഞ്ഞ ജീവിതങ്ങളെ നേരിട്ടറിഞ്ഞ കാലമായിരുന്നു അത്. മഹാശ്വേതാദേവി ഈ ജീവിതങ്ങളെ പകർത്തിയത് നോവലുകളും കഥകളുമായിട്ടാണ്. ”എന്റെ കഥകളൊന്നും ഭാവനകളോ, സർഗാത്മകതയുടെ പ്രസരമോ അല്ല, മറിച്ച് ഞാൻ ജീവിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്”- ഒരു അഭിമുഖത്തിൽ ദേവി പറഞ്ഞതിങ്ങനെയാണ്.’ഛോട്ടി മുണ്ടി എബോങ് താർ തിർ’ എന്ന രചനയെ ആസ്പദമാക്കിയാണ് ദേവി ഇങ്ങനെ പ്രതികരിച്ചത്.

വിദ്യാഭ്യാസമാണ് തന്റെ കർമമണ്ഡലമെന്ന് അവർ മനസ്സിലാക്കിയത് അറുപതുകളിലാണ്. ആദിവാസികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിലൂടെ ഉയിർത്തെഴുന്നേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപനം തിരഞ്ഞെടുത്തു. അതേ സമയം തന്നെ പത്രപ്രവർത്തനം തന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകും എന്ന് കണ്ടെത്തി ഫ്രീലാൻസിങ്ങും തുടങ്ങി. നോവൽ മാധ്യമത്തിലൂടെ ബംഗാളിലെ ഗോത്രവിഭാഗക്കാരും സ്ത്രീകളും അനുഭവിക്കുന്ന അടിച്ചമർത്തലുകളും നരകജീവിതങ്ങളും അവർ പടച്ചുവിട്ടുകൊണ്ടേയിരുന്നു. പ്രശസ്ത നാടകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല ദേവിയെ സംബന്ധിച്ചിടത്തോളം. കുടുംബത്തിനായി പല ജോലികളും മാറി മാറി ചെയ്യേണ്ടി വന്നു. അക്കാലങ്ങളിൽ സോപ്പ് വിറ്റ് നടക്കുന്ന മഹാശ്വേതാദേവി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 1959 -ൽ മഹാശ്വേതാദേവി വിവാഹമോചിതയായി. പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ മകനാണ്.

നോവലിസ്റ്റും അറിയപ്പെടുന്ന രാഷ്ട്രീയ വിമർശകനുമായിരുന്നു നബാരുൺ (23 ജൂൺ 1948 – 31 ജൂലൈ 2014). 66-ാം വയസ്സിൽ അമ്മയേക്കാൾ രണ്ട് വർഷം മുമ്പേ നബാരുൺ വിട പറഞ്ഞു. അതിനിടയിൽ വന്നുചേർന്ന പത്മവിഭൂഷണും ജ്ഞാനപീഠവും കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും മറ്റും ദേവിയെ തെല്ലും അതിശയിപ്പിച്ചില്ല. അതേസമയം തന്റെ സ്വന്തം മനുഷ്യരിൽ വന്നുചേരുന്ന ഓരോ പുരോഗതിയിലും അവർ അകമഴിഞ്ഞ് സന്തോഷിച്ചു.

ബഷായി ടുഡു, ദ്രൗപദി, അഗ്നിഗർഭ, മൂർതി തുടങ്ങിയ രചനകളിലൂടെ ഇന്ത്യയെന്ന മഹാരാജ്യത്തെ അസംഘടിതരുടെ പ്രശ്നങ്ങളും അധ:സ്ഥിതരുടെ പ്രശ്നങ്ങളും അഹോരാത്രം വിളിച്ചുപറഞ്ഞ ആ മഹാജീവിതം 2016 ജൂൺ 28ന് അവസാനിച്ചു. ഹജാർ ചുരാഷിർ മാ, അഗ്നി ഗർഭ, ആരേണ്യർ അധികാർ, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു ഉൾപ്പെടെ 100 നോവലുകൾ, 20 ചെറുകഥാ സമാഹാരങ്ങൾ, അനവധി കവിതകൾ, അനേകം ലേഖനങ്ങൾ രചിച്ചു. അഞ്ച് കൃതികൾ സിനിമയാക്കിയിട്ടുണ്ട്.

കടപ്പാട് : വിവിധ മാധ്യമങ്ങൾ,കലാഗ്രാം ബുക്ക് ഷെല്‍ഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!