ഡോഡോ പക്ഷികളുടെ സ്വദേശം
മൗറീഷ്യസ് സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് റിപ്പബ്ലിക്ക് ഓഫ് മൗറീഷ്യസ്. ആഫ്രിക്കൻ തീരത്തിന്റെ തെക്ക് കിഴക്കൻ തീരത്ത് നിന്ന് മഡഗാസ്കറിന് കിഴക്ക് 2000 കിലോമീറ്റർ അകലെയാണ് മൗറീഷ്യസ് സ്ഥിതി ചെയ്യുന്നത്. റോഡ്രിഗസ്, അഗലാഗ, സെന്റ് ബ്രാൻഡൻ എന്നീ മൂന്നു ദ്വീപുകളാണ് രാജ്യത്തിന്റെ പ്രധാന ഭാഗം. മൗറീഷ്യസ്, റോഡ്രിഗസ് ദ്വീപുകളും സമീപത്തുള്ള റീയൂണിയനും ഇതിന്റെ ഭാഗമായി വരും.
വംശ നാശം സംഭവിച്ച ഡോഡോ പക്ഷികൾ കാണപ്പെട്ടിരുന്ന ഭൂമിയിലെ ഏക ഇടമാണ് മൗറീഷ്യസ് . പാറക്കാൻ കഴിവില്ലാത്ത ഈ പക്ഷികൾ, 1598 ൽ ഡച്ച് കുടിയേറ്റക്കാർ തുടങ്ങി വച്ച വേട്ടയാടലുകൾ മൂലം വംശ നാശം സംഭവിക്കുകയായിരുന്നു.മൗറീഷ്യസിൻറെ ദേശീയ പക്ഷിയാണ് ഡോഡോ.
1968 ലാണ് ബ്രിട്ടീഷ്‌ക്കരിൽ നിന്ന് മൗറീഷ്യസ് സ്വാതന്ത്ര്യം നേടിയത്. അറബ്, മലായ് നാവികാരാണ് മൗറീഷ്യസ് കണ്ടെത്തുന്നത്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ആദ്യമായി ദ്വീപ് പര്യവേക്ഷണം ചെയ്തു. 17, 18, 19 നൂറ്റാണ്ടുകള്‍ കോളനിവത്കരണത്തിന്‍റേത് ആയിരുന്നു.ഔദ്യോഗിക ഭാഷ ഇല്ലാത്തയൊരു രാജ്യമാണ് മാറീഷ്യസ്. സർക്കാർ കാര്യങ്ങൾക്കും മറ്റ് പ്രധാന കാര്യങ്ങൾക്കും ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ്. ഫ്രഞ്ച് പ്രചോദിത ഭാഷയായ ക്രിയോൾ സംസാരിക്കുന്നവരാണ് ഇവരിലധികവും.
ലെ മോർൺ ബ്രബാന്ത് പർവ്വതം മൗറീഷ്യസിന്‍റെ ചരിത്രത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രദേശമാണ് . പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും രക്ഷപ്പെട്ട അടിമകളുടെ അഭയകേന്ദ്രമായിരുന്നു ഈ പർവ്വതം, അവർ മലയിലെ ഗുഹകളെ വാസസ്ഥലങ്ങളാക്കി. പട്ടാളക്കാർ വരുന്നതുവരെ അടിമകൾ വർഷങ്ങളോളം ഇവിടെ താമസിച്ചിരുന്നു.
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള രാജ്യമാണ് മൗറീഷ്യസ്. ചെറിയ ദ്വീപിൽ 1.2 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്നു, ഇന്തോ-പാകിസ്ഥാൻ വംശജരായ ആളുകളാണ്ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും ക്രിയോൾ (ഫ്രഞ്ച്, ആഫ്രിക്കൻ വംശജരുടെ ഒരു മിശ്രിതം) ആണ്, ഫ്രാങ്കോ-മൗറീഷ്യന്മാരുടെയും ചൈന-മൗറീഷ്യക്കാരുടെയും (ചൈനീസ് വംശജരായവർ) ഒരു ചെറിയ ജനസംഖ്യയുണ്ട്.
ബീച്ചുകൾക്കും ലഗൂണുകൾക്കും പുറമെ ഇവിടെ കണ്ടിരിക്കേണ്ടത് ദ്വീപിലെ യുനെസ്‌കോ പൈതൃക സ്മാരകങ്ങളാണ്. ആപ്രവസി ഘട്ട്, ലെ മോർൺ ബ്രബാന്ത് എന്നിവയാണ് യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ രണ്ട് സ്മാരകങ്ങൾ.
പതിനാറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മൗറീഷ്യസ്. രാജ്യത്തിന്റെ ജി.ഡി.പിയില്‍ 24 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. അതുകൊണ്ടുതന്നെ സഞ്ചാരികളെ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ മൗറീഷ്യസിന്റെ സാമ്പത്തികരംഗം കൂപ്പുകുത്തും.നിലവില്‍ കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമാണ് മൗറീഷ്യസ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.