ഹാസ്യ സമ്രാട്ട് എസ്.പി പിള്ളയുടെ ഓര്‍മ്മദിനം

മലയാളത്തിന്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെട്ടിരുന്ന മലയാള സിനിമയിലെ ചിരിയുടെ രാജാവായിരുന്നു എസ്.പി.പിള്ള എന്ന ശങ്കരപിള്ള പങ്കജാക്ഷൻ പിള്ള.

അടൂര്‍ഭാസിയുടേയും മുതുകുളം രാഘവന്‍ പിള്ളയുടേയും കാലത്ത് മലയാള സിനിമാവേദിയില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പങ്കജാക്ഷന്‍ പിള്ള എന്ന എസ്.പി പിള്ള വെള്ളിത്തിരയ്ക്ക് അരങ്ങിന്‍റെ സംഭാവനയായിരുന്നു.

നല്ലതങ്കയിലെ മുക്കുവൻ – ജീവിതനൗകയിലെ ശങ്കു -ഓടയിൽ നിന്നിലെ തോമാ -ശ്രീരാമപട്ടാഭിഷേകത്തിലെ ലങ്കയിലെ വൈദ്യൻ – ചെമ്മീനിലെ അച്ചൻ കുഞ്ഞ് – തച്ചോളി ഒതേനനിലെ പുള്ളുവൻ – ഉണ്ണിയാർച്ച, പാലാട്ടു കോമൻ, ഒതേനന്റെ മകൻ, ആരോമലുണ്ണി, പൊന്നാപുരം കോട്ട, തച്ചോളി മരുമകൻ ചന്തു, തുമ്പോലാർച്ച, കടത്തനാട്ട് മാക്കം, പാലാട്ട് കുഞ്ഞിക്കണ്ണൻ ഉൾപ്പെടെ വിവിധ വടക്കൻ പാട്ടു സിനിമകളിലെ പാണനാർ – ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച…

ഹരിപ്പാട് മുട്ടത്ത് പോലീസ്‌ കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913 ൽ ജനനം. പങ്കജാക്ഷൻ (പങ്കൻ) എന്നായിരുന്നു പേര്‌.ബാല്യത്തില്‍ മാതാപിതാക്കള്‍ മരിച്ചതുമൂലം കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. പത്രവില്പനക്കാരനായി ജീവിതം ആരംഭിച്ചു. 14-ാം വയസിൽ കലാരംഗത്തെത്തി. പകരക്കാരനായി തീര്‍ത്തും യാദൃശ്ചികമായാണ് എസ് പി പിള്ള നാടകലോകത്തെത്തിയത്. അഭിനയത്തിന് പുറമെ മോണോ ആക്ടും മിമിക്രിയും കൊണ്ട് ഉത്സവപ്പറമ്പുകളിലെ ഇടവേളകളിൽ സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു.

ഏറ്റുമാനൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മഹാകവി വള്ളത്തോളിനെ അതേ ചടങ്ങിൽ അനുകരിച്ചത് വഴിത്തിരിവായി. വള്ളത്തോള്‍ കലാമണ്ഡലത്തിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ നിന്ന് ഓട്ടൻ തുള്ളൽ അഭ്യസിച്ച അദ്ദേഹം തിരിച്ച് വന്ന് പ്രൊഫഷണൽ നാടകത്തിൽ സജീവമായതോടെ സിനിമയിലേക്ക് വഴി തുറന്നു.

40 വർഷം കലാരംഗത്ത് നിറഞ്ഞുനിന്ന എസ്.പി പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട്. അല്ലി റാണിയായിരുന്നു ആദ്യ നാടകം. ഭൂതരായൻ ആദ്യ സിനിമയും. ഈ സിനിമ റിലീസ് ചെയ്തില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950-ൽ വി.വി. കൃഷ്ണയ്യർ (കെ & കെ പ്രൊഡക്ഷൻസ്‌) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി.

തിക്കുറിശ്ശി, ടി.എൻ. ഗോപിനാഥൻ നായർ എന്നിവരും ചേർന്നു കലാകേന്ദ്രം തുടങ്ങി. ‌ഭൂതരായർ മുതൽ അവസാന ചിത്രമായ കാഥികൻ വി. സാംബശിവൻ നായകനായി അഭിനയിച്ച പുല്ലാങ്കുഴൽ വരെ നിരവധി സിനിമകളിൽ അഭിനയിച്ച എസ്പിക്ക് ഭക്തകുചേലയിലൂടെ സംസ്ഥാന അവാർഡും തുടര്‍ന്ന് ചെമ്മീനിലെ അഭിനയത്തിന് ദേശീയ അവാർഡും തേടിയെത്തി.

1978- ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കലാരത്നം അവാര്‍ഡ്, മയൂര അവാര്‍ഡ് ഇവ ലഭിച്ചു. അവശ ചലച്ചിത്രകലാകാര യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തിനു സമീപമായിരുന്നു താമസം.

ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസിലെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്.പി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം കേരളത്തിൽ ഏറെ ശ്രദ്ധനേടി.

1985 ജൂൺ 12 ന്‌ 72-ാം വയസിൽ അന്തരിച്ചു.ഒരു കാലത്ത് എസ്.പി – അടൂര്‍ പങ്കജം കൂട്ടുകെട്ട് മലയാള സിനിമയില്‍ ചിരിയുടെ വരപ്രസാദമായിരുന്നു. ചലച്ചിത്ര – സീരിയൽ നടി മഞ്ജു പിള്ള പേരക്കുട്ടിയാണ്.

മഹാകവി വള്ളത്തോളിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം കലാമണ്ഡലത്തിൽ ഒരു വർഷം ഓട്ടൻതുള്ളൽ അഭ്യസിക്കുകയുണ്ടായി. മരിക്കുന്നതു വരെ വടക്കൻപാട്ടിനെ ആസ്പദമാക്കി മലയാളത്തിൽ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ് പി പിള്ളയായിരുന്നു. എസ് പി പിള്ളയുടെ ആത്മകഥ എന്ന പേരിലുള്ള ആത്മകഥ ജനയുഗം പ്രസിദ്ധീകരിച്ചു.

കടപ്പാട്. വിവിധ മാധ്യമങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!