‘വായന’ സോഷ്യല്‍മീഡിയയില്‍ ഒതുങ്ങുമ്പോള്‍

ജി.കണ്ണനുണ്ണി

ഇന്ന് ജൂൺ പത്തൊൻപത്, ഒരു വായനാദിനം കൂടി വിരുന്നു വന്നു. ഓരോ ദിനങ്ങളും കൊണ്ടാടുന്ന മലയാളികൾ അടുത്ത ദിനത്തിലെ ആഘോഷങ്ങൾ തേടുമ്പോൾ കഴിഞ്ഞ ദിനം മറക്കുക പതിവാണ്. വായന മരിച്ചെന്ന് പരിതപിക്കുന്ന മലയാളി ഇന്ന് ബുക്കുകൾ പൊടിതട്ടി പോസ്റ്റിടും.ജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കും.ബുക്കുകൾ വിതരണം ചെയ്യും . നാളെമുതൽ വീണ്ടും വായന സോഷ്യൽ മീഡിയയിൽ ഒതുങ്ങും. അങ്ങനെ എങ്കിലും വായന അവശേഷിക്കുന്നുണ്ടല്ലൊ എന്ന് ആശ്വസിക്കാം.

ഇതുപോലെ തന്നെയാണ് പല വായനശാലകളുടെയും അവസ്ഥ. അശോകവനിയിൽ ഒറ്റപ്പെട്ട ചിന്താവിഷ്ടയായ സീതയെപോലെ പല വായനശാലകളും ഒറ്റപ്പെട്ട് നിൽപ്പാണ്. ഇങ്ങനെ ഒരു കെട്ടിടം ആവശ്യമുണ്ടോ ഇതൊക്കെ “തന്ത വൈബ് “അല്ലെ എന്ന് ചിന്തിക്കുന്ന ന്യൂ ജനറേഷൻ ബ്രോകളെയും നമുക്ക് കാണാൻ കഴിയും.

ഒരു പുസ്തകം നൂറു സുഹൃത്തുകളെക്കാൾ വിലമതിക്കുന്നതാണ് എന്ന് വായനയുടെ പൊരുളറിഞ്ഞവർ പറയുന്നു.എത്രയെത്ര അനുഭവങ്ങളാണ് ,ചിന്തയെ തീ പിടിപ്പിക്കുന്ന പുസ്തകങ്ങളാണ് ഇങ്ങനെ ഗ്രന്ഥശാലകളില്‍ ഉറങ്ങുന്നത്. ശരീരത്തിന് വ്യായാമം പോലെ, ബുദ്ധിയ്ക്ക്, ചിന്തയ്ക്ക് വ്യായാമം വായനയാണ്.

പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കരുടെ ഓർമ്മദിനമാണ് 1996 മുതൽ നമ്മൾ വായനാദിനമായി ആഘോഷിക്കുന്നത്.ഇന്നത്തെ പോലെ ഒരു റെക്കോർഡുകൾക്കും വേണ്ടി അല്ലാതെ ,മീഡിയ കവറേജുകൾക്ക് വേണ്ടി അല്ലാതെ,വരും തലമുറയ്ക്ക് വേണ്ടി അറിവ് പകരാൻ കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്ന് ഗ്രന്ഥശാലകൾ സ്ഥാപിച്ച വലിയ മനുഷ്യൻ. തൻ്റെ പതിനേഴാം വയസ്സിൽ തൻ്റെ നാട്ടിൽ ഗ്രന്ഥശാല സ്ഥാപിച്ച വ്യക്തി. ഗ്രന്ഥശാല സംഘത്തിന് തുടക്കം കുറിച്ച നവോത്ഥാന നായകൻ. ഗ്രന്ഥശാല സംഘം സെക്രട്ടറി എന്ന നിലയിൽ വിദ്യാഭാസ മന്ത്രി പി.എൻ.പണിക്കർക്ക് അനുവദിച്ച ഔദ്യോഗിക കാർ അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു എന്ന് കേട്ടിട്ടുണ്ട്.

പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ലൈക് നേടുന്ന മലയാളി നമ്മുടെ പരിഛേദമാണ്. അടുത്ത ദിനം മുതൽ നട്ട തൈകളുടെ മരണദിനം കുറിക്കപ്പെടുകയാണ്. മരണാസന്നയായ തൈകളെ പിന്നീട് തിരിഞ്ഞു നോക്കുക പോലുമില്ല അടുത്ത പരിസ്ഥിതി ദിനം വരെ.

വായിച്ച് വളരുക ചിന്തിച്ച വിവേകം നേടുക എന്ന് പി. എൻ.പണിക്കർ നമ്മളോട് പറഞ്ഞു. പല കൊടികൾക്ക് താഴെ അണിനിരന്ന് പ്രത്യേക തരത്തിൽ എഴുതുകയും, പുരസ്കാരങ്ങൾ വാങ്ങുകയും,സ്ഥാനമാനങ്ങൾ വാങ്ങുകയും ചെയ്യുന്ന കാലത്ത്, ദിനംപ്രതി എഴുത്തുകാർ പൊട്ടിമുളയ്ക്കുന്ന, പുസ്തകങ്ങൾ ഇറക്കുന്ന കാലത്ത്,മുന്നൂറ്റി അറുപത്തി നാല് ദിവസം കവിതകൾ എഴുതി റെക്കോർഡുകൾ വാങ്ങുന്ന പുതുകാല എഴുത്തുകാരുടെ കാലത്ത് ഒരു വായനാദിനം കൂടി കടന്ന് പോകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!