ചിരിയുടെ സുല്ത്താന് വിട നല്കി മലയാളികള്
മലയാളികളുടെ പ്രിയ നടൻ സലിംകുമാർ അന്തരിച്ചു. 56 വയസ്സായിരുന്നു. ഹാസ്യത്തിന്റെ രാജാവായി എത്തിയ അദ്ദേഹം, പിന്നീട് അഭിനയത്തിന്റെ ആഴം കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തി. നമ്മളെ പൊട്ടിച്ചിരിപ്പിച്ച അനേകം മുഹൂർത്തങ്ങൾ… കണ്ണ് നനയിച്ച ശക്തമായ കഥാപാത്രങ്ങൾ. ജീവിതത്തിന്റെ വേദനകളും സന്തോഷങ്ങളും ഒരുപോലെ പകർന്ന അതുല്യ പ്രതിഭ…
ചിലർ അഭിനയിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കും… ചിലർ കഥാപാത്രങ്ങളായി ജീവിച്ച് ജനഹൃദയങ്ങളിൽ ഇടം നേടും.സലിം കുമാർ ആ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട അപൂർവ കലാകാരനായിരുന്നു.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ വെറും തമാശകൾ ആയിരുന്നില്ല… നമ്മുടെ നാട്ടിൻപുറങ്ങളുടെ നിഷ്കളങ്കതയും, സാധാരണക്കാരന്റെ ജീവിതവും, ചെറിയ ചെറിയ അബദ്ധങ്ങളും അതിൽ ഒളിഞ്ഞിരുന്നു.സിനിമയിൽ നായകന്റെ വരവിനേക്കാൾ ചിലപ്പോൾ കാത്തിരുന്നത് സലിം കുമാറിന്റെ ഒരു സീൻ ആയിരുന്നു.
ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന നൂറുകണക്കിന് ട്രോളുകളിലും മീമുകളിലും അദ്ദേഹം ജീവിക്കുന്നു. കാരണം മലയാളിയുടെ ദൈനംദിന ജീവിതത്തിന് ഏറ്റവും അടുത്തു നിന്ന കലാകാരനായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയിലെ ചിറ്റാട്ടുകരയിൽ 1969 ൽ ഗംഗാധരൻ കൗസല്യ- ദമ്പതികളുടെ മകനായി ജനനം. ചെറുപ്പം മുതലേ കലയോടും കലാരംഗത്തോടും വളരെ അഭിമുഖ്യമുണ്ടായിരുന്നു. ബിരുദ പഠനത്തിനായി എറണാകുളം മഹാരാജാസ് കോളേജിൽ എത്തിയത് കലാ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചു. യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മിമിക്രിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. നാടകകൃത്ത് കുര്യനാട് ചന്ദ്രൻ നേതൃത്വം നൽകിയ കൊച്ചിൻ സൂപ്പർ സ്റ്റാർസ് എന്ന മിമിക്സ് സമിതിയിലൂടെ പ്രൊഫഷണൽ മിമിക്സ് രംഗത്ത് അരങ്ങേറ്റം കുറിച്ചു.
പിന്നീട് മിമിക്സ് പരേഡിന്റെ തറവാട് ആയ കൊച്ചിൻ കലാഭവൻ, കൊച്ചിൻ സാഗർ തുടങ്ങിയ പ്രമുഖ സമിതികളിൽ എത്തിച്ചേർന്നു. പിന്നെ കോമി കോള പോലുള്ള കോമഡി പരിപാടികളിലൂടെ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകളിൽ ശ്രദ്ധേയനായി.സിദ്ധിക്ക് ഷമീർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആദ്യ സിനിമ.
ആദ്യകാലങ്ങളിൽ ഒരു സിനിമയുടെ സെറ്റിൽ നിന്ന് സീനിയർ നടൻമാർക്കൊപ്പം അഭിനയിക്കാൻ ടൈമിംഗ് ഇല്ല എന്ന് കാരണം പറഞ്ഞ് വണ്ടിക്കൂലിക്കുള്ള പണം പോലും നൽകാതെ തന്നെ പറഞ്ഞു വിട്ടപ്പോൾ റെയിൽവേ സ്റ്റേഷനിൽ കണ്ട ഒരാളോട് ട്രെയിൻ ടിക്കറ്റിനുഉള്ള പണം കടം വാങ്ങി എറണാകുളത്ത് എത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് തിരക്കായ ശേഷം തന്നെ പറഞ്ഞു വിട്ട സംവിധായകന്റെ ചിത്രത്തിൽ വീണ്ടും അഭിനയിച്ചു.
അദ്ദേഹത്തിന് ആദ്യമായി അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ പ്രസ്തുത അവാർഡ് ജൂറിയുടെ ചെയർമാൻ ഇതേ സംവിധായകൻ തന്നെ ആയത് കാലത്തിന്റെ കാവ്യനീതി ആയിരിക്കാം. തെങ്കാശി പട്ടണം എന്ന സൂപ്പർഹിറ്റ് സിനിമയാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതം മാറ്റിമറിച്ചത്.
മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി ഇദ്ദേഹം. “അച്ഛൻ ഉറങ്ങാത്ത വീട്” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും “ആദാമിന്റെ മകൻ അബു” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിംകുമാർ കരസ്ഥമാക്കി. കൊച്ചിൻ സ്റ്റാലിയൻസ് എന്നപേരിൽ മിമിക്സ് സമിതിയും കൊച്ചിനൻ ആരതി എന്ന പേരിൽ ഒരു നാടകസമിതിയും സലിംകുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്നു. 2015-ൽ കംപാർട്ട്മെന്റ് എന്ന സിനിമയാണ് സലിം കുമാർ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് ദൈവമേ കൈതൊഴാം കെ കുമാറാകണം. കറുത്ത ജൂതൻ എന്നീ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.
ഗുരുതര കരൾ രോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ കരൾ മാറ്റിവെച്ചിരുന്നു. വീണ്ടും അസുഖം മൂർച്ചിക്കുകയും പെട്ടെന്ന് തന്നെ കൊച്ചിൻ അമൃത ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡോക്ടേഴ്സ് ജീവൻ നിലനിർത്തിയത്. പ്രാർത്ഥനകൾ എല്ലാ വിഫലമാക്കി ഇന്നലെ രാത്രിയോടെ അദ്ദേഹം അന്തരിച്ചു.
ഭാര്യ സുനിത. മക്കൾ അഭിനേതാവായ ചന്തു, ആരോമൽ.

