റേഡിയോ വാങ്ങാനും പാട്ട് കേള്‍ക്കാനും ലൈസന്‍സ്; വില 32-പവൻ സ്വർണ്ണത്തിന് തുല്യം.!!!

തോക്കിനു വേണ്ടതുപോലെ ഒരുകാലത്ത് ഇന്ത്യയിൽ റേഡിയോ വാങ്ങി വാർത്തയുംപാട്ടും കേൾക്കാനും വേണമായിരുന്നു ലൈസൻസ്. റേഡിയോയ്ക്ക് ലൈസന്‍സ് വേണമെന്നത് ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒന്നായിരിക്കും. പോസ്റ്റോഫീസില്‍നിന്ന് പ്രത്യേകം ഒരു പാസ്‍ബുക്ക് തരും. അതില്‍ ലൈസന്‍സ് നമ്പര്‍ ചേര്‍ത്തിട്ടുണ്ടാകും. എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കണം. പുതുക്കിയില്ലെങ്കില്‍ റേഡിയോ പിടിച്ചെടുക്കും. അങ്ങനെ നിരവധി റേഡിയോകള്‍ അന്ന് പിടിച്ചെടുത്തിട്ടുണ്ട്. 1973-74 ലെ കാര്യമാണ് പറയുന്നത്..!!

പട്ടാളത്തിന്റെയും പൊലീസിന്റെയും വയർലസ് സന്ദേശങ്ങൾവരെ തരംഗം വഴി തെറ്റി റേഡിയോയിൽ കേൾക്കാൻ കഴിഞ്ഞിരുന്ന അക്കാലത്തു രാജ്യത്ത് ആരുടെയൊക്കെ കൈകളിലാണു റേഡിയോയുള്ളതെന്ന കണക്ക് കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടായിരുന്നു. ഒരാളുടെ കൈവശം എത്ര റേഡിയോയുണ്ടെന്നു വരെ സർക്കാരിന് കൃത്യമായി അറിയാമായിരുന്നു.!!

1928-ലാണ് ഇന്ത്യയിൽ പൊതു വിപണിയിൽ റേഡിയോ വിൽപനയ്ക്കു വന്നത്. അന്ന് വിദേശനിർമിത റേഡിയോ വാങ്ങാൻ 600-രൂപ വരെ ചെലവാകുമായിരുന്നു. അന്നു സ്വർണത്തിന്റെ വില പവന് 18-രൂപ 35-പൈസയാണെന്ന് ഓർക്കണം. അതായത് 32-പവൻ സ്വർണത്തിന്റെ വിലയ്ക്കു തുല്യമായിരുന്നു ഒരു റേഡിയോയുടെ വില. പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിലും റേഡിയോ നിർമാണം തുടങ്ങിയതോടെയാണ് ധനികർക്ക് മാത്രമല്ല, ഇടത്തരക്കാർക്കും സ്വന്തമായി വാങ്ങി റേഡിയോ കേൾക്കാൻ അവസരം ലഭിച്ചത്. 1928-ലെ റേഡിയോ ലൈസൻസ് ഫീസ് വർഷം 10-രൂപ വരുമായിരുന്നു. അതേ ലൈസൻസിൽ രണ്ടാമതൊരു സെറ്റുകൂടി വാങ്ങാൻ 3-രൂപ അധികം നൽകണം.

സ്വാതന്ത്ര്യം ലഭിച്ച ശേഷം 1970-ലാണു ലൈസൻസ് ഫീസ് ആദ്യമായി വർധിപ്പിച്ച് 15-രൂപയാക്കിയത്. എല്ലാവർഷവും തൊട്ടടുത്തുള്ള പോസ്റ്റോഫിസിൽ ലൈസൻസ് ബുക്ക് നേരിട്ടു ഹാജരാക്കി ഫീസ് അടച്ചു സ്റ്റാംപ് പതിപ്പിക്കണം. രാജ്യ സുരക്ഷയെ ബാധിക്കാത്തവിധം പട്ടാളത്തിന്റെയും പൊലീസിന്റെയും സിഗ്നൽ സംവിധാനങ്ങൾ ആധുനികവത്കരിച്ചതോടെ റേഡിയോ ലൈസൻസ് എന്ന ബാധ്യത സർക്കാർ എടുത്തുകളഞ്ഞു. 1984-മുതൽ രാജ്യത്ത് ആർക്കും റേഡിയോ വാങ്ങി കേൾക്കാവുന്ന വിധത്തിൽ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളിൽ മാറ്റവും വരുത്തി.

ജനങ്ങളുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്ന “ലൈസൻസ് രാജിനു” കാലത്തിനൊത്ത മാറ്റം വന്നു തുടങ്ങിയതോടെയാണു റേഡിയോ ലൈസൻസിനു സമാനമായ സൈക്കിൾ ലൈസൻസും “ശീലക്കുട” ചൂടാനുള്ള ലൈസൻസുമൊക്കെ ഇല്ലാതായത്. അതുവരെ രാജ കുടുംബങ്ങളും ബ്രിട്ടിഷ് അധികാരികളും മാത്രം ചൂടിയിരുന്ന ശീലക്കുട ഇന്ത്യയിലെ സാധാരണ പൗരനു ചൂടണമെങ്കിൽ തഹസിൽദാർ നൽകുന്ന ലൈസൻസ് പേപ്പർ വേണമായിരുന്നു. ഈ പേപ്പറുമായി എത്തുന്നവർക്കു മാത്രമാണു പണം നൽകിയാലും വിൽപന കേന്ദ്രങ്ങളിൽനിന്നു കുടകൾ ലഭിച്ചിരുന്നുള്ളൂ. ഈ ലൈസൻസ് സമ്പ്രദായവും അവസാനിച്ചതോടെയാണു രാജാധികാരത്തിന്റെ ചിഹ്നമായ “ഛത്രപതി” സ്ഥാനത്തിലും ജനാധിപത്യം കാതലായ മാറ്റം വരുത്തിയത്.


കടപ്പാട് ഫേസ്ബുക്ക് പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!