മൂകാംബികാ ദേവി കുടിയിരിക്കുന്ന കൈതമറ്റത്തു മന കോട്ടയത്ത്
മൂകാംബികയിൽ പോയി ദർശനം നടത്തണമെന്ന് ആഗ്രഹിക്കാത്ത ഭക്ത ജനങ്ങൾ ആരും തന്നെ ഉണ്ടാവും എന്ന് തോന്നുന്നില്ല. പക്ഷെ എല്ലാവർക്കും അത് സാധിച്ചു എന്ന് വരികയുമില്ല .അവിടെയാണ് നമ്മൾ കൈതമറ്റത്ത് മനയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.കേരളത്തിൽ ധാരാളം സരസ്വതി ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും മൂകാംബികയിലെപ്പോലെ തന്നെയുള്ള പൂജാ വിധാനങ്ങളും ആചാരങ്ങളും പാലിച്ചു വരുന്ന മറ്റു ക്ഷേത്രങ്ങളോ ആരാധനാലയങ്ങളോ കേരളത്തിൽ വേറെ എവിടെയും തന്നെ ഉണ്ടെന്നു തോന്നുന്നില്ല .കോട്ടയം ജില്ലയിലെ പാമ്പാടിക്കടുത്തു വെള്ളൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചാണ് കൈതമറ്റത്തു മന സ്ഥിതി ചെയ്യുന്നത് .
ഐതീഹ്യം

പുറമെയ്ക്ക് കാണുമ്പോൾ പ്രേത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ മന.ഇവിടുത്തെ നമ്പൂതിരിമാർ എല്ലാം തന്നെ മറ്റുള്ള ജോലികൾ ചെയ്തു ജീവിക്കുന്നവരുമാണ്.പണ്ട് ശങ്കരൻ എന്നു പേരായ ഇവിടുത്തെ ഒരു കാരണവർ മൂകാംബികയിൽ പോയി ദേവിയെ ഉപവസിക്കുകയും അവിടെ നിന്നും ദേവിക്ക് ചാർത്തിയിരുന്ന ഒരു പതക്കം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.കൂടാതെ അവിടുത്തെ അതീവ രഹസ്യമായ പൂജാ വിധാനങ്ങൾ അദ്ദേഹത്തിന് ഉപദേശമായി ലഭിക്കുകയും തിരിച്ചു സ്വദേശത്തെത്തി ഈ രീതിയിൽ ദേവിയെ തുടർച്ചയായി ഉപാസിച്ചു പോരാൻ നിർദ്ദേശം ലഭിക്കുകയും ചെയ്തു .തിരിച്ചു സ്വദേശത്തെത്തിയ അദ്ദേഹം തന്റെ തറവാട്ടിലെ പൂജാമുറിയിൽ ഒരു കണ്ണാടി ബിംബത്തിൽ ഈ പതക്കം ചാർത്തി ഉപദേശപ്രകാരം ആചാരങ്ങൾ തുടർന്ന് പോരുകയും ചെയ്തു.പിന്നീട് തലമുറകളായി ഇതേ ആചാരങ്ങൾ ഈ കുടുംബക്കാർ പിന്തുടർന്ന് പോരുകയും ചെയ്യുന്നു. പക്ഷെ അതിനവർ ഒരു പബ്ലിസിറ്റി കൊടുക്കുകയോ ഒന്നും ഉണ്ടായതുമില്ല.
വളരെ ചുരുക്കം ആളുകൾക്ക് മാത്രം അറിയാവുന്ന ഒരു കാര്യം .അതുകൊണ്ട് തന്നെ വിശ്വാസികളുടെ ഒരു ഇടിച്ചു കയറ്റം മനയിലെ അന്തേവാസികളുടെ സ്വകാര്യതയും ഇല്ലാതാക്കരുത് എന്ന് ആഗ്രഹിക്കുന്നവരുമാണ്.

കോട്ടയം പാമ്പാടിയിലെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് വെള്ളൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .പക്ഷെ അതിന്റെ തൊട്ടടുത്തുള്ള മനയിൽ നാലുകെട്ടിനുള്ളിൽ ഇങ്ങനെയൊരു ദേവീ ചൈതന്യം കുടി കൊള്ളുന്ന വിവരം അധികം ആർക്കും അറിയുകയുമില്ല .പരദേവതയുടെ പൂജാമുറി എല്ലാവർക്കും മുന്നിൽ തുറന്നിടുകയുമില്ല.ഏതെങ്കിലും ജ്യോതിഷികളുടെ നിർദ്ദേശപ്രകാരം എന്തെങ്കിലും പ്രശ്നപരിഹാരങ്ങൾക്ക് നിവർത്തി ലഭിക്കാൻ എത്തുന്നവരാണ് പരിമിതരായ സന്ദർശകർ.അവരുടെ കുടുംബത്തിലെ നിത്യ തേവാരമായി മാത്രം ദേവീ സാധനതുടർന്നു പോരുന്നു.
നവരാത്രികാലത്ത് വളരെ വിശേഷമായതും അതീവ രഹസ്യ സ്വഭാവത്തിലുള്ളതുമായ പൂജാ വിധാനങ്ങളാണ് അവിടെ നടന്നു വരുന്നത്.മൂല മന്ത്രം, ധ്യാനം, ഉപചാരം, ബീജാക്ഷരങ്ങൾ, നിവേദ്യം ഉൾപ്പെടെയുള്ള കർമ്മങ്ങൾ മൂകാംബികയിലെ പോലെ തന്നെ തുടർന്ന് വരുന്നു.