ജോന്‍ഹോനായ്ക്ക് മരണമില്ല

ജോണ്‍ ഹോനായ് എന്ന ഒറ്റ കഥാർപാത്രത്തിലൂടെ പ്രോക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. മലയാള സിനിമയിലെ പത്ത് വില്ലന്‍ കഥാപാത്രങ്ങളെയെടുത്താന്‍ റിസ ബാവ അനശ്വരമാക്കിയ ജോണ്‍ ഹോനായി ഉണ്ടാകും. 1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു. 150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.

1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് റിസ ബാവയുടെ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. 1990 ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസ ബാവയുടെ തുടക്കം. ആ വര്‍ഷം തന്നെ ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയെ അവതരിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് വില്ലനായും സ്വഭാവ നടനായും റിസ ബാവ മലയാള സിനിമയില്‍ നിറഞ്ഞു. ആനവാല്‍ മോതിരം (1990), ചമ്പക്കപളം തച്ചന്‍ (1992), ബന്ധുക്കള്‍ ശത്രുക്കള്‍ (1993), കാബൂളിവാല (1993), വധു ഡോക്ടറാണ് (1994), അനിയന്‍ ബാവ, ചേട്ടന്‍ ബാവ (1995), നിറം (1999), മീരയുെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും (2003), ഹലോ, 2007, പോക്കിരിരാജ (2010) തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. നടനായി തിളങ്ങിയതിനൊപ്പം ചില കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കുകയും ചെയ്തു. 2011 ല്‍ പുറത്തിറങ്ങിയ കര്‍മയോഗി എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് റിസ ബാവയ്ക്കായിരുന്നു.

അവസാന നാളുകളില്‍ സീരിയലുകളിലാണ് റിസ ബാവ സജീവമായത്. ഇരുപതോളം സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു. നടനെന്നതിനപ്പുറം മികച്ച മനസിനുടമ എന്ന നിലയിലും ജനഹൃദയങ്ങളില്‍ റിസ ബാവ ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *