കണ്ണന് കാണിക്കയായി വൃദ്ധസഹോദരങ്ങളുടെ കൊട്ടനെയ്ത്ത്

അമ്പലപ്പുഴക്കണ്ണന്‍റെ നാടകശാലസദ്യക്ക് വിഭവങ്ങള്‍ വിളമ്പാന്‍ പ്രായത്തിന്‍റെ അവശതകള്‍ മറന്ന് സഹോദരങ്ങള്‍ കൊട്ടകള്‍ നെയ്യുന്നു.ആമയിട ആഞ്ഞിലിക്കാവ് വേലായുധനും തങ്കമ്മയുമാണ് കൃഷ്ണ സന്നിധിയിലേക്ക് ഇവ നിർമിക്കുന്നത്.13 ഓളം കുട്ടകളാണ് ഇവര്‍ ഈറലിൽ നിർമിക്കുന്നത്.

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കാലം മുതൽ നിലനിന്നുപോരുന്ന ആഘോഷമാണ് ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവ ദിവസം നടക്കുന്ന നാടക ശാല സദ്യ. ഇതിലേക്കുള്ള വിഭവങ്ങൾ വിളമ്പാൻ കുട്ടകൾ നിർമിക്കുന്നത് ആചാരം തുടങ്ങിയ കാലം മുതൽ ആഞ്ഞിലിക്കാവ് കുടുംബത്തിലെ ഈ സഹോദരങ്ങളാണ്. കാലങ്ങളേറെക്കഴിഞ്ഞിട്ടും ഈ ആചാരത്തിന് മുടക്കം വരുത്താൻ പ്രായമേറെയായിട്ടും ഈ സഹോദരങ്ങൾ തയ്യാറായിട്ടില്ല.

പലയിടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ഈറലുകൾ ഉപയോഗിച്ച് ആഞ്ഞിലിക്കാവ് ക്ഷേത്രസന്നിധിയിലിരുന്നാണ് കൃഷ്ണ സന്നിധിയിൽ സമർപ്പിക്കാനുള്ള കൊട്ടകൾ നെയ്യുന്നത്. അരി, നെല്ല്, പച്ചക്കറികൾ എന്നിവ ഈ കുട്ടകളിലാക്കി എട്ടാം ഉത്സവ ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് തിരിക്കുന്നത്.

ആചാരങ്ങൾ നിലനിർത്താൻ കഷ്ടപ്പെടുമ്പോഴും ദേവസ്വം ബോർഡിൽ നിന്ന് സാഹായം കിട്ടുന്നില്ലെന്ന പരാതിയും ഈ സഹോദരങ്ങള്‍ക്കുണ്ട്. കൊട്ടകളുമായി ക്ഷേത്രത്തിൽ ചെല്ലുമ്പോൾ കിട്ടുന്ന തുശ്ചമായ തുകമാത്രമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു .

ചടങ്ങിന് പതിനയ്യായിരത്തിലധികം രൂപയാണ് ഈ വൃദ്ധ സഹോദരങ്ങൾക്ക് ചെലവാകുന്നത്. കുട്ടകൾക്കൊപ്പം നെല്ല്, പുകയില, വെറ്റില, പാക്ക് എന്നിവയും കൃഷ്ണ സന്നിധിയിൽ സമർപ്പിക്കും. പരാധീനതകള്‍ പറയാന്‍ ഏറെയുണ്ടെങ്കിലും ആചാരങ്ങള്‍ക്ക് ഒരു മുടക്കവും പറ്റാതെ ഇന്നും ഇവര്‍ കുട്ടകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!