തൂലികയിലൂടെ വെളിച്ചം പ്രസരിപ്പിച്ച മാധ്യമപ്രവർത്തകൻ കെ.എം. റോയ്
പത്രപ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ള കെ.എം. റോയ്. ആദർശങ്ങൾ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂർവം പത്രപ്രവർത്തകരുടെ പ്രതിനിധിയായിരുന്നു. മലയാള പത്രപ്രവർത്തന രംഗത്ത് ഒരു സമയം പ്രൊഫഷണലിസത്തിന്റെയും ട്രേഡ് യൂണിയന്റെയും നാമ്പുകൾ മുളപ്പിച്ചവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്തെ ചിന്തയെയും പ്രവര്‍ത്തിയെയും ജ്വലിപ്പിച്ച മൂല്യങ്ങള്‍ അന്ത്യം വരെ ഓരോ ചലനത്തിലും കൊണ്ടുനടന്ന അനുകരണസാധ്യമല്ലാത്ത വ്യക്തിത്വമാണ് കെ.എം.റോയിയുടേത്.
1939 ഏപ്രിൽ 2ന് എറണാകുളത്ത് ജനിച്ച കെ.എം. റോയ് മഹാരാജാസ് കോളജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടര്‍ന്ന് ദേശബന്ധു, കേരളഭൂഷണം പത്രങ്ങളിലും പിന്നീട് ‘ഇക്കണോമിക്സ് ടൈംസി’ലും പ്രവര്‍ത്തിച്ചു. 1970 മുതൽ 78 വരെ ദി ഹിന്ദു ദിനപത്രത്തിൽ പ്രവർത്തിച്ചു. ശേഷം യു.എന്‍.ഐ റിപ്പോര്‍ട്ടറായി.
1987 മുതൽ 2002 വരെ ‘മംഗളം’ ജനറല്‍ എഡിറ്ററായിരുന്നു. വിദേശ ദിനപത്രങ്ങളിലടക്കം കോളങ്ങള്‍ എഴുതിയിരുന്നു. മംഗളം വാരികയില്‍ ദീർഘകാലം ‘ഇരുളും വെളിച്ചവും’ പംക്തി എഴുതിയിരുന്നു. രണ്ടു വര്‍ഷം കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിന്റെ പ്രസിഡൻറായിരുന്നു. നാലുതവണ ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു. പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്, പ്രസ് അക്കാദമി, പെന്ഷന് തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്നു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തനരംഗത്തുനിന്ന് വിരമിച്ച റോയ്, ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു.
ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പത്രപ്രവർത്തന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, ശിവറാം അവാർഡ്, അമേരിക്കൻ ഫൊക്കാന അവാർഡ്, സഹോദരൻ അയ്യപ്പൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 സെപ്റ്റംബർ 18 ന് അന്തരിച്ചു.
എഴുത്തിന് കടപ്പാട് Saji Abhiramam