പുതുയുഗം കുറിച്ച് ദ്രൗപതി മുർമു
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്രപുസ്തകത്തിന്റെ താളുകളിൽ പുതിയൊരു അദ്ധ്യായംതുറക്കപ്പെട്ടു. ഗോത്രവർഗ്ഗക്കാരിയായ ആദ്യ രാഷ്ട്രപതി, രണ്ടാമത്തെ വനിതാ പ്രസിഡന്റ് എന്നീ വിശേഷണങ്ങളാണ് എൻഡിഎ സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനൊപ്പം ചേർത്തിരിക്കുന്നത്.സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെയാണ് ദ്രൗപതി മുർമു പരാജയപ്പെടുത്തിയത്.
1958 ജൂൺ 20-ന് ഒഡീഷയിലെ ബൈദാപോസി ഗ്രാമത്തിലെ സന്താൾ സമൂഹത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്. ഉപർബേദ ഗ്രാമമുഖ്യൻ നാരായൺ ടുഡുവിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് ദ്രൗപതി മുർമുരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂൾ അധ്യാപികയായിരുന്നു. 1983 വരെ നാല് വർഷം ജലസേചന, വൈദ്യുതി വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും പ്രവർത്തിച്ചു.
ശ്യാം ചരണിനെ വിവാഹം ചെയ്തു. രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് പിന്നാലെ അദ്ധ്യാപനം ഉപേക്ഷിക്കുകയായിരുന്നു. 1997ൽ റായ്‌റംഗ്പുർ നഗറിൽ പഞ്ചായത്ത് കൗൺസിലറായിട്ടാണ് മുർമു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതേ വർഷം തന്നെ അവർ റായ്‌റംഗ്പുർ എൻഎസി(നോട്ടിഫൈഡ് ഏരിയ കൗൺസിൽ)യുടെ വൈസ് ചെയർപേർസണായി. പിന്നീട് രാഷ്ട്രീയ ജീവിതത്തിൽ ഉറച്ചുനിന്ന അവർ രണ്ട് വട്ടം എംഎൽഎയായി. ഒരു വട്ടം മന്ത്രിയാവുകയും ചെയ്തു. റായ്‌റംഗ്പുരിയിൽ നിന്നുമാണ് ബിജെപി സ്ഥാനാർത്ഥിയായി മുർമു മത്സരിച്ചത്.
2007ൽ ഒഡീഷ നിയമസഭയുടെ ആ വർഷത്തെ ഏറ്റവും മികച്ച എംഎൽഎയ്ക്കുള്ള നീലകാന്ത് അവാർഡ് മുർമുവിനായിരുന്നു. 2015ൽ മുർമുവിനെ ഝാർഖണ്ഡ് ഗവർണറായി നിയമിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി ഗവർണറായിരുന്നു അവർ. ഝാര്ഡഖണ്ഡിന്റെ ഒൻപതാമത്തെ ഗവർണറായിരുന്ന മുർമ്മു 2015 മുതൽ 21 വരെ ആ സ്ഥാനം വഹിച്ചു.
രാഷ്ട്രീയ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാനായെങ്കിലും ദ്രൗപതിയുടെ സ്വകാര്യ ജിവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 2009ലെ ഒരു അപകടത്തിൽ മുർമുവിന് തന്റെ മകനെയും.2013ൽ രണ്ടാമത്തെ മകനേയും തൊട്ടടുത്ത വർഷം ഭർത്താവിനേയും ദ്രൗപതി മുർമ്മുവിന് നഷ്ടമായി.