കടലിനു നടുവിൽ മുപ്പത്തി രണ്ട് വർഷം

മൗറോ മൊറാണ്ടിയ കഴിഞ്ഞ മുപ്പത്തിരണ്ട്‍ വർഷമായി മെഡിറ്റേറിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. 82 വയസ്സുള്ള ഇദ്ദേഹത്തിന്റെ താമസ സൗകര്യത്തെ പറ്റി അറിഞ്ഞവർക്ക് അത്ഭുതമാണ്.

ആരും കൂട്ടില്ലാതെ കടലിന് നടുക്കുള്ള ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുക എന്നുള്ളത് എത്ര പ്രയാസകരമാണ്. പക്ഷെ മൗറോ ഇത് വളരെ സന്തോഷത്തോടെ സ്വയം എടുത്ത തീരുമാനമാണ്. പ്രകൃതിയ്ക്കിടയിൽ സമാധാനപരമായ ജീവിതം നയിക്കുകയാണ് ഈ എൺപത്തിരണ്ടുക്കാരൻ. വളരെ യാദൃശ്ചികമായാണ് മൗറോ മെഡിറ്റേറിയൻ കടലിലെ ബുഡേലി ദ്വീപിൽ എത്തിയത്. ആദ്യ കാഴ്ച്ചയിൽ തന്നെ ദ്വീപ് ആകർഷണീയമായിരുന്നു. നീല നിറത്തിലുള്ള പളുങ്ക് പോലത്തെ വെള്ളവും പവിഴ മണലുകളും മനോഹരമായ സൂര്യാസ്തമയങ്ങളും ഇറ്റലിയിൽ നിന്ന് മാറി ഇവിടെ താമസിക്കാൻ മൗറോയെ പ്രേരിപ്പിച്ചു. പോളിനേഷ്യയിലേക്കുള്ള യാത്രയിലാണ് വഴിതെറ്റിയെത്തിയതും ഈ ദ്വീപ് കണ്ടുപിടിക്കുന്നതും. ദ്വീപിന്റെ മനോഹാരിതയിൽ അവിടെ ജീവിക്കാനുള്ള തീരുമാനവും കൈകൊണ്ടു. മൗറോ ആ ദ്വീപിൽ എത്തുന്നത് വരെ ഒരു കെയർ ടേക്കർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മൗറോ താമസിക്കാൻ എത്തി രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം അതിൽ നിന്ന് വിരമിച്ചു.

ആദ്യകാലങ്ങളിൽ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീട് സോളാർ ഉപയോഗിച്ച് വൈദ്യതി സൗകര്യം ഏർപ്പെടുത്തി. ഇന്റർനെറ്റ് സൗകര്യവും ലഭിച്ചു. 2016 ൽ ഈ ദ്വീപ് സർക്കാർ ഏറ്റെടുത്ത് നാഷണൽ പാർക്കിന്റെ ഭാഗമാക്കി. സന്ദർശകർക്കായി വൈഫൈയും സ്ഥാപിച്ചു. മൗറോ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയുന്ന ഫോട്ടോകൾ വൈറൽ ആകാൻ തുടങ്ങി.

ഇതോടെ ഇങ്ങോട്ടേക്ക് സഞ്ചാരികളും എത്താൻ തുടങ്ങി. അദ്ദേഹത്തിനെ കാണാനായും ആളുകൾ എത്തി തുടങ്ങി. ദ്വീപിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോൾ ഇങ്ങോട്ടേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. ബോട്ട് വഴി മാത്രമേ ഇങ്ങോട്ടേക്ക് എത്താൻ സാധിക്കുകയുള്ളു.

ഇറ്റലിയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. മൗറോയ്ക്ക് അവരെ വിട്ടു നിക്കുന്നതിൽ ചെറിയ വിഷമം ഉണ്ട്. എങ്കിലും ബാക്കി കാര്യങ്ങളിൽ താൻ സന്തുഷ്ടനാണെന്നുംപറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ബോധവാനാണ്. അത് ആ സംസാരത്തിൽ നിന്നും വ്യക്തം. എന്തായാലും ആളുകളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് മൗറോ.

Leave a Reply

Your email address will not be published. Required fields are marked *