ചരിത്രമെഴുതി പി വി സിന്ധു

വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്കോർ: 21-13, 21-15. രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പി വി സിന്ധു.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയത്.

സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണിൽ വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി താരം വെള്ളി നേടിയിരുന്നു. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന അപൂർവമായ റെക്കോഡും സിന്ധു സ്വന്തമാക്കി.

ടൂർണമെന്റിലെ എട്ടാം സീഡായ ജിയാവോയ്ക്കേതിരേ ആറാം സീഡായ സിന്ധുവിന് ആദ്യ ഗെയിമിൽ മികച്ച തുടക്കമാണ് ലഭിച്ചത്. 4-0 എന്ന സ്കോറിന് ആദ്യം തന്നെ ഇന്ത്യൻ താരം ലീഡെടുത്തു. എന്നാൽ പതിയേ ജിയാവോ മത്സരത്തിലേക്ക് തിരിച്ചുവന്നു. സ്കോർ 5-5 എന്ന നിലയിലേക്ക് എത്തിച്ചു. പക്ഷേ സിന്ധു അവസരത്തിനൊത്തുയർന്നതോടെ ചൈനീസ് താരത്തിന് പിഴവുകൾ സംഭവിച്ചു. ഡ്രിങ്ക്സ് ബ്രേക്കിന് പിരിഞ്ഞ സമയത്ത് സിന്ധു 11-8 എന്ന സ്കോറിന് ലീഡെടുത്തു. ആ ലീഡ് 14-8 ആക്കി ഉയർത്താനും ഇന്ത്യൻ താരത്തിന് കഴിഞ്ഞു. പിന്നീട് സിന്ധുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആദ്യ ഗെയിം താരം അനായാസം 21-13 എന്ന സ്കോറിന് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സ്ഥിതി മറിച്ചായിരുന്നില്ല. ആദ്യം തന്നെ സിന്ധു 5-2 എന്ന സ്കോറിന് ലീഡെടുത്തു. ജിയാവോ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തമായ ലീഡ് നിലനിർത്താൻ സിന്ധു പരിശ്രമിച്ചു. രണ്ടാം ഗെയിമിലും 11-8 എന്ന സ്കോറിന്റെ ലീഡായിരുന്നു ഡ്രിങ്ക്സ് ബ്രേക്കിന് പിരിയുമ്പോൾ സിന്ധു സ്വന്തമാക്കിയത്. പക്ഷേ ജിയാവോ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ രണ്ടാം ഗെയിമിൽ സ്കോർ 11-11 എന്ന നിലയിലെത്തി. ആവേശം മുറുകയതോടെ സിന്ധു ഉണർന്നുകളിക്കാൻ ആരംഭിച്ചു. 15-11 എന്ന സ്കോറിന് ഇന്ത്യൻ താരം ലീഡെടുക്കുകയും ചെയ്തു. വൈകാതെ രണ്ടാം ഗെയിം 21-15 എന്ന സ്കോറിന് സ്വന്തമാക്കി സിന്ധു ഇന്ത്യയ്ക്ക് വെങ്കലമെഡൽ സമ്മാനിച്ചു.

ടൂർണമെന്റിലുടനീളം വിജയിച്ച മത്സരങ്ങളിലെല്ലാം സിന്ധു ഒറ്റ സെറ്റുപോലും വിട്ടുനൽകിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്. അത് വെങ്കലമെഡലിനായുള്ള മത്സരത്തിലും കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *