എം.എസ്.വി ‘ലളിതസംഗീതത്തിന്‍റെ ചക്രവര്‍ത്തി’

‘ലളിത സംഗീതത്തിന്റെ രാജാവ് ‘ എന്നർത്ഥം വരുന്ന മെല്ലിസൈമന്നൻ എന്നും എം.എസ്.വി എന്നും സംഗീതലോകം വിളിക്കുന്ന മലയാളിയായ മനയങ്കത്ത് സുബ്രഹ്മണ്യൻ എന്ന എം.എസ്. വിശ്വനാഥഡന്‍റെ ഒന്‍പതാം ചരമവാര്‍ഷികമാണ് ഇന്ന്.

1928 ജൂൺ 24 ന് പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി ജനിച്ചു. 50 വർഷത്തിലേറെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തു. 13-ാംവയസ്സിൽ ആദ്യമായി തിരുവനന്തപുരത്ത് കച്ചേരിനടത്തി. നടനാകാനുള്ള മോഹവുമായി തമിഴകത്തേക്ക് വണ്ടികയറിയ വിശ്വനാഥൻ അഭിനയമല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.

1952 ൽ പണം എന്ന ചിത്രത്തിനു സംഗീതം നിർവഹിച്ച് അരങ്ങേറ്റം കുറിച്ചു ടി.കെ. രാമമൂർത്തിയ്ക്കൊപ്പം വിശ്വനാഥൻ-രാമമൂർത്തി എന്ന പേരിൽ നൂറോളം ചിത്രങ്ങൾ ഇവർ ഒന്നിച്ച് ചെയ്തു. 1965 ൽ ഇവർ പിരിഞ്ഞു.ഇക്കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങൾ ചെയ്തു. ഒട്ടേറെ പുതിയ ഗായകരെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാ സംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാൻ കഴിഞ്ഞു.

തമിഴിലെ ഭാമ വിജയം, ഗലാട്ട കല്യാണം, ദെയ് വമഗം, മൂൺട്രു ദൈവങ്ങൾ, റിക്ഷാകാരനാ, ഭാരത വിലാസ്, ഉലഗം സുട്രും വാലിഭൻ തുടങ്ങിയ സിനിമയിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. മന്ത്രകോടി, ബാബു മോൻ, ഉല്ലാസ യാത്ര, അമ്മേ അനുപമേ തുടങ്ങിയ മലയാള ചലചിത്രങ്ങൾ അദ്ദേഹത്തെ മലയാളികൾക്കും സുപരിചിതനാക്കി.എം.ജി.ആർ. ചിത്രങ്ങൾക്കായി ഒരുക്കിയ ഗാനങ്ങൾ ആവേശത്തോടെയാണ് തമിഴ് ജനത നെഞ്ചിലേറ്റിയത്.

പണിതീരാത്ത വീട് എന്ന സിനിമയിലെ
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ……. എന്ന നിത്യ ഹരിത ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി.ഉദിച്ചാൽ അസ്തമിക്കും….ഹൃദയവാഹിനീ…..
പ്രഭാതമല്ലോ നീ…..ബന്ധങ്ങളൊക്കെയും വ്യർത്ഥം… എന്നീ ഗാനങ്ങളെ വേറിട്ട ശ്രവ്യാനുഭവങ്ങളാക്കിയത് ആ ശബ്ദ ഗാംഭീര്യം തന്നെ. ശ്രീകുമാരൻ തമ്പിയുടെ രചനകളിലൂടെയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ അദ്ദേഹം തീർത്തത്.
അയല പൊരിച്ചതുണ്ട്……,എന്റെ രാജകൊട്ടാരത്തിന്……. സത്യനായകാ…… എന്നീ ഗാനങ്ങൾ ഉദാഹരണം. ജയചന്ദ്രന് സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്ത പണി തീരാത്ത വീട് എന്ന ചിത്രത്തിലെ സുപ്രഭാതം… നീലഗിരിയുടെ സഖികളെ…. ഉൾപ്പെടെ ക്ലാസിക്കുകളുടെ ഒരു നിര തന്നെ വയലാർ വിശ്വനാഥൻ ടീം സൃഷ്ടിച്ചു.


1986-ൽ തരംഗിണി പുറത്തിറക്കിയ ആവണിപ്പൂക്കൾ എന്ന ആൽബത്തിലെ യൂസഫലി കേച്ചേരി രചിച്ച് യേശുദാസ്, ചിത്ര എന്നിവർ പാടിയ കുളിച്ചു. തുളസീ കൃഷ്ണ തുളസീ…… എന്നീ ഓണപ്പാട്ടുകൾ ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതാണ്.

തമിഴിൽ യേശുദാസിന്റെ ഏറ്റവും മികച്ച ആദ്യകാല ഗാനങ്ങളും 1973 ൽ മണിപ്പയൽ എന്ന ചിത്രത്തിൽ തങ്കച്ചിമിഴ് പോൽ…. എന്ന ഗാനത്തിലൂടെ ജയചന്ദ്രനെ തമിഴിൽ അവതരിപ്പിച്ചതും വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്റേഷൻ സം‌വിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം പ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചത് എം.എസ്.വിയാണ്. 2015 ജൂലൈ 14-ന് തന്റെ 87-ആം വയസ്സിൽ ചെന്നൈയിലെ ഫോർട്ടിസ് മലർ ആശുപത്രിയിൽ വച്ച് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *