പൈങ്കുളം ദാമോദര ചാക്യാരുടെ 7-ാം ചരമവാർഷികം
·
·
ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ കലകളുടെ നവോത്ഥാന നായകൻ എന്ന നിലയിൽ പ്രസിദ്ധനായ കലാലോകം ‘വിദൂഷക സാർവദൗമൻ’ എന്ന് വിശേഷിപ്പിക്കുന്ന കൂടിയാട്ടം കലാകാരൻ പൈങ്കുളം ദാമോദര ചാക്യാർ. കൂടിയാട്ടം അദ്ദേഹത്തിന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന കലാരൂപമായിരുന്നു.
1935 ഫെബ്രുവരിയിൽ തൃശൂരിലെ പൈങ്കുളം ഏഴിക്കോട് രാമൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി ഇല്ലാടമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്ത് അമ്മാവൻ പൈങ്കുളം രാമ ചാക്യാരാണ് കൂടിയാട്ടത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തിന് പകർന്നു നൽകിയത്. പിന്നീട് പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയിൽ നിന്ന് സംസ്കൃത സാഹിത്യം പഠിച്ചു. 13ാം വയസ്സിൽ വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് കലാരംഗത്ത് സജീവമായത്.
ക്ഷേത്ര കലാരൂപമായ കൂടിയാട്ടത്തെ കേരളത്തിൽ ഒതുക്കി നിർത്താതെ ലോകമെങ്ങും എത്തിച്ചതിൽ ദാമോദര ചാക്യാർ വഹിച്ച പങ്ക് വലുതാണ്. 1980ൽ കൂത്തും കൂടിയാട്ടവും ആദ്യമായി വിദേശത്ത് അവതരിപ്പിക്കപ്പെടുമ്പോൾ ഗുരുക്കന്മാരും അമ്മാവന്മാരുമായ രാമ ചാക്യാർക്കും നാരായണ ചാക്യാർക്കും ഒപ്പം ദാമോദര ചാക്യാരും ഉണ്ടായിരുന്നു.
കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര നാടക അക്കാദമി അവാർഡ്, പ്രബന്ധ രത്നാകരം പുരസ്കാരം തുടങ്ങി നൂറോളം ബഹുമതികൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദാമോദര ചാക്യാരുടെ കൂടിയാട്ടം യൂറോപ്യൻ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ചിരുന്നു. പോളണ്ട്. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കൂടിയാട്ടം അധ്യാപകനുമായിരുന്നു. 50 വയസ്സ് വരെ കൂടിയാട്ടത്തിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീടു കൂത്തിലേക്കു ശ്രദ്ധതിരിച്ചു. മൂന്നു വർഷം മുൻപു വരെ അരങ്ങിൽ സജീവമായിരുന്നു.2004 ൽ കേരള കലാമണ്ഡലം അവാർഡും 2006ൽ കേരള സംഗീത നാടക അക്കാദമി അവാർഡും 2012ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
2017 ജൂലൈ 26ന് അന്തരിച്ചു. ക്ഷേത്രകലകളായ കൂത്തും കൂടിയാട്ടവും ക്ഷേത്രമതിൽക്കെട്ടിൽനിന്നു പുറത്തേക്കെത്തിച്ചു ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ദാമോദര ചാക്യാർ. അദ്ദേഹത്തിന്റെ നിര്യാണത്തോടെ അവസാനിച്ചത് ഈ കലയിലെ പൈങ്കുളം ശൈലിയാണ്. കലോപാസനയുടെ പര്യായമായ പൈങ്കുളം ശൈലിയുടെ കാരണവരായിരുന്നു ദാമോദര ചാക്യാർ.
courtesy; wiki,facebook