കണ്ണാടി കാണ്മോളവും

കഥ – വിനോദ് നാരായണന്‍(നോവലിസ്റ്റ് തിരക്കഥാകൃത്ത്)

“നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?”

ഞാന്‍ ചോദിച്ചതുകേട്ട് കിരൺ ചിരിച്ചു.
അവന്റെ ചിരിയിൽ ഒരു ശൂന്യത ഉണ്ടായിരുന്നു. എന്നാല്‍ അത് ആരെയോ പരിഹസിക്കുന്നതുപോലെ തോന്നി. ഒരു പക്ഷേ അവൻ സ്വയം പരിഹസിക്കുന്നതുമാണോ. ചോദ്യം മനസിലായിട്ടും അവന്‍ ഒന്നുമറിയാത്ത പോലെ എന്നോട് തിരികെ ചോദിച്ചു,

“എന്ത് ചെയ്യുന്നു എന്നാണ് ?”
കഫേയുടെ ജനലിന് പുറത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

“നീ എത്ര പെമ്പിള്ളേരെ തേച്ചിട്ടുണ്ട്.. വെറുതെ പ്ലക്കാന്‍ വേണ്ടി മാത്രമാണോ റിലേഷന്‍ഷിപ്പ്… അതുങ്ങളുടെ ശാപം കിട്ടുമെടാ പട്ടീ… “

“ശാപമോ.. ? “അവന്‍ പൊട്ടിച്ചിരിച്ചു.
“അവര്‍ക്കും അത് മതി.. നീ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പെമ്പിള്ളേര് ബെറ്റര്‍ ഓപ്ഷന്‍ കിട്ടിയാല്‍ അങ്ങോട്ടു ചാടും.. ഒരു റിലേഷന്‍ഷിപ്പില്‍ നില്‍ക്കുമ്പോള്‍ തന്നെ അവരുടെ മനസ് വേറേ ബെറ്റര്‍ ഓപ്ഷന്‍ തേടുകയായിരിക്കും. അതിനൊന്നും അവര്‍ക്കൊരു ഉളുപ്പുമില്ല.. അവര്‍ക്ക് സെക്സ് മതി..”
“അത് നിന്‍റെ തോന്നലാണ് കിരണ്‍. നീ ഏറ്റവുമൊടുവില്‍ ഡോള്‍ജിയോട് ചെയ്തത് ചെറ്റത്തരമാണ്. അവളെന്നോട് എല്ലാം പറഞ്ഞു. എടാ ആ പാവത്തിന്‍റെ കണ്ണീരില്‍ ഒരു ശാപം തിളച്ചു മറിയുന്നുണ്ട്.. അവള്‍ കണ്ടവന്മാരോടെല്ലാം സെക്സ് ഇരന്നു നടക്കുന്ന ഒരു പെണ്ണാണെന്നാണോ നീ കരുതിയത്.. നീ അവളോട് തീര്‍ച്ചയായും സോറി പറയണം.”
എന്‍റെ ശബ്ദത്തിന് കനമുണ്ടായിരുന്നത് അവനെ അലോസരപ്പെടുത്തി
“ഇല്ലെങ്കില്‍..?”
“നിന്നെ ഞാന്‍ കൊല്ലും.. നീ ഇനി ഒരു പെണ്ണിനേയും പെഴപ്പിച്ച് രക്ഷപ്പെടില്ല.”
എന്‍റെ കണ്ണുകളിലെ രോഷം അവനെ ഭയപ്പെടുത്തി എന്നു തോന്നുന്നു.

അവൻ കുറച്ച് നേരം മിണ്ടാതിരുന്നു. മേശപ്പുറത്തെ സ്പൂൺ വിരലുകൊണ്ട് ചുറ്റിക്കൊണ്ടിരുന്നു.
പിന്നെ പതുക്കെ ചോദിച്ചു.

“നിനക്കറിയാമോ… കണ്ണാടി ഒരിക്കൽ പൊട്ടിയാൽ അതിൽ കാണുന്ന മുഖങ്ങൾ എല്ലാം വളഞ്ഞുപോകുമെന്ന്?”

എനിക്ക് ഒന്നും മനസ്സിലായില്ല.

കിരൺ കാപ്പിക്കപ്പ് എടുത്തു. ഒരു സിപ്പ് കുടിച്ചു.
“എന്‍റെ ചെറുപ്പത്തിൽ… ഞങ്ങളുടെ വീട്ടിൽ ഒരു ചേച്ചി വരുമായിരുന്നു.”

അവന്റെ ശബ്ദം ആദ്യമായി മൃദുവായി.

“അമ്മയുടെ അടുത്ത സുഹൃത്ത്. വീട്ടിൽ എല്ലാവർക്കും വിശ്വാസം ഉണ്ടായിരുന്ന സ്ത്രീ. നൂര്‍ജഹാന്‍ എന്നായിരുന്നു അവരുടെ പേര്. ഒരു ബ്യൂട്ടിഷ്യനാണ്. അവരുടെ ഷോപ്പ് ഞങ്ങളുടെ വീടിന്‍റെ എതിര്‍വശത്തായിരുന്നു.”

അവൻ വീണ്ടും നിശ്ശബ്ദനായി.

കഫേയിലെ മ്യൂസിക് പതുക്കെ ഒഴുകി.

“ഒരു ദിവസം വീട്ടിൽ ആരുമില്ലായിരുന്നു,” അവൻ പറഞ്ഞു.
“ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ.”

എന്റെ ഉള്ളിൽ എന്തോ പിടഞ്ഞു.

“ആ ദിവസം അവള്‍ എന്നോട് മോശമായി പെരുമാറി.. ഐ മീന്‍ സെക്ഷ്വലി… .”

കിരണിന്റെ മുഖത്ത് വികാരമൊന്നുമില്ലായിരുന്നു. അതാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്.

“ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല. പിന്നെ അതെല്ലാം പലതവണയായി. വിജനമായ ഉച്ച തിരിഞ്ഞ നേരങ്ങളില്‍ അമ്മ വീട്ടിലില്ലാത്ത നേരം നോക്കി അവര്‍ വരും.”

“നീ ആരോടും പറഞ്ഞില്ലേ?”

അവൻ ചിരിച്ചു.

“ആണുങ്ങൾക്ക് അങ്ങനെ സംഭവിക്കില്ലെന്ന് എല്ലാവരും വിശ്വസിക്കുന്ന നാട്ടിൽ ആരോടാണ് പറയേണ്ടത്?”

എന്റെ കയ്യിലെ കാപ്പിക്കപ്പ് തണുത്തുപോയിരുന്നു.

“അതു മാത്രമല്ല,” അവൻ തുടർന്നു.
“അവളുടെ ഭർത്താവ് ഗൾഫിലായിരുന്നു. പക്ഷേ അവളുടെ ബ്യൂട്ടി പാര്‍ലറിലേക്ക് പല പുരുഷന്മാരും വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.”

അവന്റെ കണ്ണുകൾ വെറുപ്പു കൊണ്ട് ഇടുങ്ങി.

“ഒരു ദിവസം ഞാൻ അവളുടെ ബ്യൂട്ടി പാര്‍ലറില്‍ ചെന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നു.… പക്ഷ പിന്നിലെ റൂമില്‍ അവളെ മറ്റൊരാളോടൊപ്പം കിടക്കയിൽ കണ്ടു… അറപ്പിക്കുന്ന രീതിയില്‍… ഞാന്‍ അവിടെ നിന്നും ഓടിക്കളഞ്ഞു… പക്ഷേ അവളെന്നെ കണ്ടാരുന്നു.. പിറ്റേന്ന് അവളെന്നോടു പറഞ്ഞു. അതവളുടെ ഫ്രണ്ടാണെന്ന്.. ഞാനതേക്കുറിച്ചൊന്നും അന്ന് ബോധവാനായിരുന്നില്ല. പിന്നീട് ഞാനവളുടെ ഭര്‍ത്താവിനെ കുറിച്ചോര്‍ത്തു..”

കിരൺ ചിരിച്ചു.
ആ ചിരിയിൽ വെറുപ്പ് ഉണ്ടായിരുന്നു.

“അന്ന് മുതൽ സ്ത്രീകളെ ഞാൻ വിശ്വസിച്ചിട്ടില്ല.”

“പക്ഷേ എല്ലാവരും അങ്ങനെയല്ലല്ലോ, ഡോള്‍ജി ഒരിക്കലും അങ്ങനെയല്ല.. അവളുടെ കണ്ണില്‍ നിന്നോടുള്ള ആത്മാര്‍ത്ഥമായ സ്നേഹം ഞാന്‍ കണ്ടു. എല്ലാ പെമ്പിള്ളേരും പ്ലക്കാന്‍ വേണ്ടി നടക്കുന്നതാണെന്ന് നീ കരുതരുത് കിരണ്‍” ഞാൻ പതുക്കെ പറഞ്ഞു.

“അറിയാം,” അവൻ ഉടനെ മറുപടി നൽകി.
“പക്ഷേ തലച്ചോർ ചിലപ്പോൾ സത്യം കേൾക്കില്ല. അത് മുറിവ് മാത്രം ഓർക്കും.”

പുറത്ത് മഴ തുടങ്ങി.

കിരൺ കസേരയിലേക്ക് ചാരിയിരുന്നു.

“ആദ്യമായി ഒരു പെൺകുട്ടി എന്നെ പ്രണയിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നിയില്ല,” അവൻ പറഞ്ഞു.
“എനിക്ക് തോന്നിയത് — ‘ഇവളും അഭിനയിക്കുകയാണ്’ എന്നായിരുന്നു.”

“അതുകൊണ്ടാണോ നീ എല്ലാ പെണ്‍കുട്ടികളോടും ഇങ്ങനെ ഗെയിം കളിക്കുന്നത്?”
ഞാന്‍ ചോദിച്ചു.

അവൻ നേരെ എന്റെ കണ്ണിലോട്ടു നോക്കി.

“അവര്‍ക്ക് വേദനിക്കുമ്പോള്‍ എനിക്കൊരു ത്രില്ല് തോന്നും. കാരണം അപ്പോള്‍ എന്‍റെ മനസില്‍ ആ കൊടിച്ചി പട്ടിച്ചി നൂര്‍ജഹാന്‍റെ ഭര്‍ത്താവിന്‍റെ മുഖമായിരിക്കും. ആ നിരപരാധിയായ മനുഷ്യന്‍ ഗള്‍ഫില്‍ കിടന്ന് കഷ്ടപ്പെട്ട് ഇവള്‍ക്കു പണം അയച്ചുകൊടുക്കുന്നു.. ഇവള്‍ ഇവിടെ കിടന്ന് അയാളെ ക്രൂരമായി വഞ്ചിച്ചു കൊണ്ടിരിക്കുന്നു.. എല്ലാ പെണ്ണുങ്ങളും അവള്‍ തന്നെയാണ്… വഞ്ചകികള്‍…”

ആ വാക്കുകൾ കേട്ട് എനിക്ക് അവനോട് ദേഷ്യം തോന്നിയില്ല.
കരുണയും തോന്നിയില്ല.

ഒരു ഭയം തോന്നി.
ഒരു മനുഷ്യന്റെ ഉള്ളിൽ മുറിവുകൾ എത്ര ആഴത്തിൽ പടരാം എന്ന ഭയം. അവനെന്തെങ്കിലും ചെയ്തുകളയുമോ. .. ഒരുപക്ഷേ മടുത്തു മരവിച്ച് ഒരു ആത്മഹത്യ.

“നിനക്ക് ഒരിക്കലും ആരെയെങ്കിലും ശരിക്കും സ്നേഹിക്കാൻ തോന്നിയിട്ടില്ലേ?”

അവൻ കുറച്ച് നേരം ആലോചിച്ചു.

“ഉണ്ട്,” അവൻ മന്ദമായി പറഞ്ഞു.
“പക്ഷേ ഞാൻ അടുത്തു പോകുമ്പോൾ… എനിക്ക് അവളുടെ മുഖം കാണാനാവില്ല.”

“പിന്നെ?”

“ആ സ്ത്രീയുടെ മുഖം മാത്രം. നൂര്‍ജഹാന്‍റെ !”

മഴ ശക്തമായി.

കഫേയുടെ ഗ്ലാസിലൂടെ പുറത്തുള്ള ലൈറ്റുകൾ ഒഴുകിപ്പോയി.

“അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?” ഞാൻ ചോദിച്ചു.

“ഉണ്ട്.”

“അവളെ നീ വെറുക്കുന്നുണ്ടോ?”

കിരൺ കുറച്ചുനേരം മിണ്ടിയില്ല.

“ഇല്ല,” അവൻ ഒടുവിൽ പറഞ്ഞു.
“വെറുപ്പ് കഴിഞ്ഞു. കാരണം എല്ലാ പെണ്ണുങ്ങളും അവളാണ്.. അവരുടെ സ്ഥായിയായ ഭാവം വഞ്ചനയാണ്… അതുകൊണ്ട് അവര്‍ വെറും സെക്സ് ടൂളുകള്‍ മാത്രമാണ്.. പക്ഷേ അവൾ എന്റെ ഉള്ളിൽ എന്തോ തകര്‍ത്തു കളഞ്ഞിരുന്നു.”

അവൻ നെഞ്ചിൽ കൈവച്ചു.

“ഇവിടെ.”

എനിക്ക് പറയാൻ വാക്കുകളില്ലായിരുന്നു.

“അറിയാമോ,” അവൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു,
“പെൺകുട്ടികൾ എന്നെ വിട്ടുപോകുമ്പോൾ അവർ കരയും. ചിലർ ശപിക്കും. ചിലർ ചോദിക്കും — ‘നീ എന്തിനാണ് ഇങ്ങനെ?’”

അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി.

“പക്ഷേ ആരും ചോദിച്ചിട്ടില്ല… ‘നിനക്കെന്താണ് സംഭവിച്ചത്?’ എന്ന്.”

ആ നിമിഷം കിരൺ എനിക്ക് ഒരു വഞ്ചകനായി തോന്നിയില്ല.

ശരിയായി പറയുകയാണെങ്കിൽ, ചികിത്സ കിട്ടാതെ പഴകിപ്പോയ ഒരു മുറിവ് പോലെ തോന്നി.

മറ്റുള്ളവരെ വേദനിപ്പിക്കുന്നത് തെറ്റാണെന്ന് അവനും അറിയാം.
പക്ഷേ അവന്റെ ഉള്ളിലെ തകർന്ന കുട്ടി ഇപ്പോഴും പ്രതികാരം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

പുറത്ത് മഴ കുറഞ്ഞു.

കിരൺ എഴുന്നേറ്റു.

“നീ എന്നെ കൊല്ലുമോ.. ഡോള്‍ജിയെ എനിക്കു സ്വീകരിക്കാന്‍ പറ്റില്ല.. രണ്ടോ മൂന്നോ പ്രാവശ്യത്തെ സെക്സ് കഴിഞ്ഞാല്‍ എനിക്ക് ഏതു പെണ്ണിനേയും മടുക്കും.. നിനക്കെന്നെ എന്തു ചെയ്യാന്‍ പറ്റും…?”
ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.

ഞാൻ അവനെ അതീവ ശാന്തനായി നോക്കി.

“നിന്നെ ഞാന്‍ കൊല്ലും,” ഞാൻ പറഞ്ഞു.
“കാരണം നീ മോശക്കാരനാകാൻ ജനിച്ചവനല്ല. പക്ഷേ മോശമായി മാറിപ്പോയ ആളാണ്.”

അവന്റെ ചിരി ആദ്യമായി അല്പം മങ്ങിയിരുന്നു. പക്ഷേ പരിഹാസം അവന്‍റെ ചുണ്ടുകളില്‍ തങ്ങി നിന്നിരുന്നു.

അവന്‍ കപ്പിലെ ബാക്കിയുണ്ടായിരുന്ന കോഫി വലിച്ചു കുടിച്ച് കപ്പ് ശബ്ദത്തോടെ മേശപ്പുറത്തു വച്ച് എന്നെ പുശ്ചത്തോടെ നോക്കി
“നിനക്കെന്താ അവളോടിത്ര സഹതാപം.. ഇനി വേണേല്‍ നീയവളെ എടുത്തോ.. എന്‍റെ എച്ചിലാണത്..”

അവന്‍ പറഞ്ഞ ക്രൂരമായി വാക്കുകള്‍ കേട്ടിട്ടും ഞാന്‍ നിര്‍നിമേഷനായി അവനെ നോക്കിക്കൊണ്ടിരുന്നു.

ഞാനെന്താണ് പ്രതികരിക്കാത്തത് എന്ന് അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവന്‍ കഫേയുടെ ഡോര്‍ തുറന്ന് ശബ്ദത്തോടെ വലിച്ചടച്ചുകൊണ്ട് പുറത്തേക്കു പോയി. അവന്‍റെ ഡ്യൂക്ക് ബൈക്ക് സ്റ്റാര്‍ട്ടായി അകന്നു പോകുന്ന ശബ്ദം കേട്ടു.

ഞാന്‍ അവന്‍റെ കോഫി കപ്പിലേക്കു നോക്കി.
അതിലെ ആഴ്സനിക് പോയിസന്‍റെ അംശത്തെ ഞാന്‍ മാത്രം കണ്ടു.
അവന്‍ ഇനി അധികദൂരം പോകില്ല
ഡോള്‍ജിക്ക് അബോര്‍ഷന്‍ വേണ്ടി വന്നിരുന്നു. അവളുടെ വീട്ടുകാരെ വിളിച്ച് ഞാന്‍ വിവരവും പറഞ്ഞിരുന്നു. അവള്‍ നാട്ടില്‍ ഒരു സൈക്യാട്രിസ്റ്റിന്‍റെ കൗണ്‍സിലിങ്ങിലാണ്.. പക്ഷേ അവള്‍ ഇപ്പോഴും അവനെ സ്നേഹിക്കുന്നുണ്ട്. ആ ട്രോമയില്‍ നിന്നും കരകയറാന്‍ അവള്‍ക്കു മാസങ്ങള്‍ വേണ്ടി വന്നേക്കാം.
കഫേയിലെ ബില്ല് പേ ചെയ്ത് ഞാന്‍ കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആലോചിച്ചു. ഓരോ ബന്ധങ്ങളുടേയും വകഭേദങ്ങളെ തിരിച്ചറിയാന്‍ എന്തുകൊണ്ടാണ് ചിലര്‍ക്ക് കഴിയാത്തതെന്ന്…

ചില മനുഷ്യർ കണ്ണാടിപോലെയാണ്.

ഒരിക്കൽ പൊട്ടിയാൽ,
അവർ പിന്നീട് കാണുന്ന എല്ലാ മുഖങ്ങളും
വളഞ്ഞതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!