ആത്മശാന്തി

കഥ: ജി. കണ്ണനുണ്ണി.

“അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അരസികൻ സൽഗുണനെ…. കണ്ണാടിക്ക് പോലും കണ്ടുകൂട ” ഇതാണ് നാട്ടിലെ പരസ്യമായ രഹസ്യം . എച്ചിൽ പുറത്തേക്ക് വാഴചോട്ടിൽ എറിഞ്ഞത് കാക്ക എങ്ങാനും കൊത്തി തിന്നാൻ വരുന്നതു കണ്ടാലോ….,
ക്രിക്കറ്റിലെ ജോണ്ടി റോഡ്സ് തോൽക്കുന്ന ത്രോയിലൂടെ കാക്കയുടെ വായിലെ ഭക്ഷണം താഴെ എറിഞ്ഞിട്ടു പറത്തുന്ന പരമബോറൻ.ഇതാണ് സൽഗുണൻ. ഇപ്പൊ ഏകദേശം ആളെ മനസ്സിലായി കാണുമല്ലോ.

പേരിൽ മാത്രം സൽഗുണമുള്ള ഒരു ഗുണവും ഇല്ലാത്ത’ ഒരു പേട്ട്തേങ്ങ’. അങ്ങനെയിരിക്കെ ഒരു കർക്കടകം കൂടി റോഡിൽ പായുന്ന വില്ലൻ ടോറസ് ലോറിയെ പോലെ പേടിപ്പിച്ചു കടന്നുവന്നു.. പറഞ്ഞു വന്നത് നിങ്ങൾ ഉദ്ദേശിച്ചത് തന്നെ, കരകുര ഇടതടവില്ലാതെ,ഷിഫ്റ്റ് നോക്കാതെ, ഓവർടൈം ഡ്യൂട്ടിചെയ്ത് മഴ പെയ്ത്. പെയ്തു..പ്രളയം വിളിക്കാതെ വന്ന അതിഥിയെ പോലെ വീട്ടിൽ വന്നു കയറിയ സമയം. സൽഗുണന്റെ വീട്ടിലെ താഴത്തെ നിലയിൽ വെള്ളം നിറഞ്ഞപ്പോൾ, സർവ്വ സാധനങ്ങളും നശിച്ചപ്പോൾ സൽഗുണൻ കരുതി ഇത് പൂർവിക ശാപമാണ്. വെള്ളം കൊടുക്കാതെ കൊന്ന പൂർവികർ തന്ന വെള്ളശാപം. ഇതിന് ഉടൻ പ്രായശ്ചിതം ചെയ്തേ പറ്റൂ.. എന്നാലേ ഇനി ശാന്തി ലഭിക്കൂ..

ഇത്തവണ കർക്കടക വാവുബലിക്ക് പോകണം.ബലി ഇടണം,പിതൃക്കൾക്ക് ആത്മശാന്തി നൽകണം. അങ്ങനെ ഒരിക്കൽ പോലും അമ്പലത്തിൽ കാണിക്ക ഇടാത്ത സൽഗുണൻ അന്ന് പൈസ മുടക്കി രസീത് എഴുതി പിതൃക്കൾക്കു ഒരിക്കനീർ നൽകി ബലിയിട്ടു. ഒടുവിൽ സൽഗുണൻ ബലിച്ചോറ് ഉണ്ടയാക്കി ഒരു മൂലയിൽ സമർപ്പിച്ച് പിതൃരൂപത്തിൽ എത്തിയ കാക്കയെന്ന് സങ്കല്പിച്ചു അതിനെ കയ്യടിച്ചു വിളിച്ചു. വാ.. വാ..

തലേദിവസം വരെ ഒറ്റ വറ്റ് തീറ്റിക്കാതെ എറിഞ്ഞോടിച്ച ദുഷ്ടനായ സൽഗുണനെക്കണ്ട കാക്ക അവരുടെ ഭാഷയിൽ നാല് നല്ല തെറിവിളിച്ചിട്ട് എങ്ങോട്ടോ പാഞ്ഞു. ഇതുകണ്ട സൽഗുണന്റെ ഉള്ള ആത്മശാന്തി കൂടി നഷ്ടവുമായി. നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ സൽഗുണന്റെ ഒരു പുതിയ കഥയുമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!