കെ.പിയുടെ കഴിഞ്ഞകാലത്തിന് നമ്മോട് പറയാനുള്ളത്
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും കോൺഗ്രസ് നേതാവുമായിരുന്ന കിഴക്കെ പൊറ്റെ കേശവമേനോൻ എന്ന കെ.പി.കേശവമേനോൻ.
സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത അദ്ദേഹമാണ് അക്ഷരങ്ങളെ സ്നേഹിക്കുക, അവയെ സമരത്തിന്റെ പടവാളാക്കുക… എന്ന ആപ്തവാക്യവുമായി മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമരത്തിന് ആശയപ്രചാരണത്തിന് ഒരു പത്രം വേണമെന്ന് കണ്ട്, മലബാറിലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ അദ്ദേഹം 1923 മാർച്ച് 17- നാണ് മാതൃഭൂമി കോഴിക്കോട്ട് തുടങ്ങിയത്.
അദ്ദേഹം പ്രസിഡന്റായിരുന്ന ഐക്യകേരള കമ്മിറ്റിയുടെ പ്രയത്നഫലമായാണ് 1956 നവംബർ 1ന് കേരളത്തിന് പ്രത്യേക സംസ്ഥാന പദവി ലഭിച്ചത്. കേരള സാഹിത്യ അക്കാദമി വർക്കിങ് പ്രസിഡന്റ്, മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച കേശവമേനോൻ സത്യഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു.
സ്വാതന്ത്ര്യസമര കാലത്ത് തിരൂരങ്ങാടിയിലും പൂക്കോട്ടൂരും കലാപങ്ങൾ ഉണ്ടായപ്പോഴും വാഗൺ ട്രാജഡി നാടിനെ നടുക്കിയപ്പോഴും ജനങ്ങളുടെ ഐക്യത്തിനായി പ്രവർത്തിച്ചു. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു.
1886 സെപ്റ്റംബർ 1ന് പാലക്കാട്ട് ജനിച്ചു. പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷമാണ് കേശവമേനോൻ ഉന്നതപഠനത്തിന് മദിരാശിയിലേക്കു പോകുന്നത്. 1912–ൽ ഇംഗ്ലണ്ടിലായിരുന്നു ബാരിസ്റ്റർ പഠനം. വിദ്യാർഥിയായിരുന്ന കാലം മുതൽ വിടാതെ പിൻതുടർന്ന കടക്കാരന്റെ ദുരിതങ്ങളും ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചു. 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ KPCC സെക്രട്ടറിയായിരുന്ന രണ്ടാം ലോകമഹായുദ്ധ കാലത്ത് കെ.പി കേശവമേനോൻ സിംഗപ്പൂരിലായിരുന്നു.
ഇന്ത്യൻ നാഷനൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിന്റെ പേരിൽ ജപ്പാൻ സൈന്യം അദ്ദേഹത്തെയും പിടിച്ചു ജയിലിലടച്ചു. ചോദ്യം ചെയ്യലിൽ മിലിറ്ററി ഉദ്യോഗസ്ഥൻ കേശവമേനോനു നൽകിയ താക്കീത് കടുത്തതായിരുന്നു. താൽക്കാലികമായി മരണത്തിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹത്തെ ലോക്കപ്പിൽനിന്നു മിലിറ്ററി ജയിലിലേക്ക് മാറ്റി… ഇത്തരത്തിൽ യുദ്ധകാലത്ത് അനുഭവിച്ച കഠിനയാതനകൾ പലതും ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.
അര നൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതം – സ്വദേശത്തും വിദേശത്തും നയിച്ച വക്കീൽ ജീവിതം – കടക്കെണിയിൽ ഉഴറിയ വ്യക്തിജീവിതം – സ്വാതന്ത്ര്യസമര കോലാഹലങ്ങൾ… എല്ലാം ‘കഴിഞ്ഞ കാല’ത്തിൽ തെളിഞ്ഞുകാണാം. ക്ഷയരോഗം ബാധിച്ച് ഭാര്യ ലക്ഷ്മി മരിച്ചതിനെ തുടർന്ന് അവരുടെ സഹോദരി അമ്മുവിനെ വിവാഹം കഴിച്ചു. കാൻസർ ബാധിച്ച് അമ്മുവും മരിച്ചു. ഇവർ രണ്ടുപേരുടെയും പാവന സ്മരണയ്ക്കു മുന്നിലാണ് കേശവമേനോൻ ആത്മകഥ സമർപ്പിക്കുന്നത്.
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം സിലോൺ ഹൈക്കമ്മിഷണർ പദവി ഏറ്റെടുക്കുന്നത്. ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി വർക്കിങ് പ്രസിഡന്റ്, മലബാർ ജില്ലാ കോൺഗ്രസ്സിന്റെ ആദ്യത്തെ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കാലം, യേശുദേവൻ, നവഭാരതശില്പികൾ, ജീവിതചിന്തകൾ, സായാഹ്നചിന്തകൾ, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ് തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചു. കോഴിക്കോട് സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെലോഷിപ്പ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പത്മഭൂഷൺ, കേരള സാഹിത്യ അക്കാദമി അവാർഡ് ഇവ ലഭിച്ചിട്ടുണ്ട്. 1978 നവംബർ 9 ന് അന്തരിച്ചു.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.

