പടയണിയുടെ ചരിത്രം പറയുന്നത്

പടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്.ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നുവെങ്കിലും പിന്നീട് ബൗദ്ധരുടെ സം‌രക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരത്തുന്നതും ഈ അചാരങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും.

പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു.
നീലമ്പേരൂർ നിലയുറപ്പിച്ച പള്ളിബാണപ്പെരുമാൾ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണി കഴിപ്പിച്ചു. നീലം പേരൂരിലെ ക്ഷേത്രത്തിനു സമീപം മൂന്നരയടിയോളം ഉയരമുള്ളതും ചെങ്കലുകൊണ്ട് പണികഴിപ്പിച്ചതുമായ ഒരു പീഠമുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം രാജ്യ ഭരണം നടത്തിയിരുന്നതും ആര്യാധിനിവേശത്തിനെതിരായ പടയണിക്ക് മേൽനോട്ടം വഹിച്ചിരുന്നത്.

ഈ ഉത്സവം അന്നത്തെ രാജ്യത്തിന്റെ അച്ചടക്കവും ആത്മാഭിമാനവും വിളച്ചോതുന്നവയായിരുന്നു. പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന കണിയാന്മാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണു പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി പിണിയാൾ എന്നാണു വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർ അഗ്രഗണ്യരാണെന്നത് ,ഈ കലാരൂപം ആദിയിൽ ഗണക വിഭാഗത്തിലെ ആളുകൾ നടത്തിയിരുന്ന കോലം തുള്ളലായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്. കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കർമാരും , ശിഷ്യന്മാരായ നായർ യുവ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന വാദവും നില നിൽക്കുന്നുണ്ട്. ഗണക സമുദായത്തിൽ പെട്ടവരാണു വേഷങ്ങളും ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്. പില്‍ക്കാലത്ത് നായര്‍ സമുദായത്തിന്‍റേതായി പടയണി മാറി.

ഐതീഹ്യം

അസുരചക്രവർത്തിയായ ദാരികനെ ശ്രീപരമ ശിവപുത്രിയായ ശ്രീ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, ശ്രീ മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശ്രീ ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ശ്രീ ഭദ്രകാളിയെ നിയോഗിക്കാൻ ശ്രീപരമ ശിവൻ തീരുമാനിച്ചു. ശ്രീ ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ശ്രീ ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാൾക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിന്റെ ശക്തി നശിക്കുമെന്ന് ശ്രീ ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശ്രീ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ശ്രീ ഭദ്രകാളിക്ക് ആയി.
പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ ശ്രീഭദ്രകാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശ്രീപരമശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും ശ്രീ കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിർത്താൻ ശ്രീ പരമ ശിവൻ നിയോഗിച്ചു. ശ്രീ മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ ശ്രീ മുരുകൻ നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ ശ്രീ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശ്രീപരമ ശിവന്റെ ഭൂതഗണങ്ങളായ ശ്രീ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ശ്രീ ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം.


കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ്‌ ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്

കടപ്പാട് ശാന്തി സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *