നൊമ്പരങ്ങളുടെ നിറക്കൂട്ടിൽഒരു വേഴാമ്പൽ
കഥ ഷാജി ഇടപ്പള്ളി
നഗരത്തിലെ പ്രസിദ്ധമായ ആർട്ട് ഗ്യാലറിയിലെ നിറക്കൂട്ടുകൾക്കിടയിൽ വെച്ചാണ് ആദ്യമായി അവളെ കണ്ടുമുട്ടുന്നത്.
വിഷാദം കൂടുകൂട്ടിയ മുഖം
ഏതോ തുരുത്തിൽ ഒറ്റപ്പെട്ട വേഴാമ്പലിനെ പോലെ മനസ് കലങ്ങിയ മിഴികൾ.
കടുത്ത വർണങ്ങളിൽ വരച്ചിട്ട ചിത്രത്തിനരികെ എൻ്റെ
ചോദ്യങ്ങൾക്കായി അവൾ കാതോർത്തു.
മറുപടിക്കിടയിൽ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
ഗ്യാലറിയിലെ നിശബ്ദതക്കിടയിൽ ആ ഹൃദയമിടിപ്പിൻ്റെ താളം ഉയർന്ന് കേൾക്കാമായിരുന്നു.
പിന്നെ എന്നിലേക്ക് മൗനം കൊണ്ടാണ് അവൾ ജീവിതത്തെ വരച്ചിട്ടത്.
അവളെ കുത്തിക്കുറിച്ച എൻ്റെ പുസ്തകത്തിലേക്ക് അടർന്നു വീണ മിഴിനീരിൽ നഷ്ടപ്പെട്ട ഭൂതകാലത്തിൻ്റെ
മായാത്ത ഏടുകളായിരുന്നു.
എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ
ഗ്യാലറിയിലെ ചിത്രങ്ങളിലേക്ക്
കണ്ണുകളോടിച്ച് ഉത്തരങ്ങളില്ലാതെ ഞാൻ നിന്നു
പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം
ചേർത്തുപിടിക്കാൻ ശ്രമിച്ചു.
കൊച്ചു കുട്ടിയെപ്പോലെ കേൾവിക്കാരനായി
അവൾക്ക് മുന്നിലിരുന്നു.
അപ്പോഴാണ് ഉള്ളിൽ ഒളിപ്പിച്ചു വെച്ച
സങ്കടത്തിൻ്റെ കടൽ എനിക്ക് മുന്നിൽ തുറന്നിട്ടത്.
.ഇപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷകളുടെ വെളിച്ചം കാണാനാകും.
വരകളിൽ ജീവിതത്തിൻ്റെ പച്ചപ്പും തെളിയുന്നുണ്ട്.

