ബ്രീട്ടിഷ് രാജ്ഞിയുടെ എംബിഇ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളി വംശജ

ആര്‍ത്തവ ദാരിദ്ര്യത്തിനെതിരെ പോരാടി ബ്രീട്ടിഷ് രാജ്ഞിയുടെ എംബിഇ പുരസ്‌കാരം നേടിയ മലയാളി വംശജ അമിക ജോര്‍ജിന്‍റെ വിശേഷങ്ങളിലേക്ക്

പോരാട്ടം 17ാം വയസ്സില്‍


ബ്രീട്ടിഷ്-ഏഷ്യന്‍ സ്വത്വബോധത്താല്‍ സാംസ്‌കാരിക ആശയകുഴപ്പമുണ്ടായിരുന്ന 17-ാം വയസ്സിലാണ് ബ്രിട്ടണിലെ ആര്‍ത്തവ ദാരിദ്ര്യത്തെക്കുറിച്ച് അമിക ജോര്‍ജ് ശബ്ദമുയര്‍ത്തുന്നത്. ആര്‍ത്തവ ദാരിദ്ര്യത്തെക്കുറിച്ച് ബിബിസിയില്‍ വന്ന ലേഖനത്തിലൂടെയാണ് ബ്രിട്ടണില്‍ പാഡോ മെനസ്ട്രല്‍ കപ്പോ ടാംപോണ്‍സോ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാതെ എല്ലാ മാസവും ആര്‍ത്തവകാലത്ത് സ്‌കൂളിലെത്താനാകാത്ത കുട്ടികളുണ്ടെന്ന് അമിക അറിയുന്നത്. ആര്‍ത്തവ സമയത്തെ പഠനം മുടങ്ങാതിരിക്കാന്‍ പത്രകടലാസും ടോയ്‌ലെറ്റ് പേപ്പറും സോക്‌സും ഉപയോഗിച്ച് സ്‌കൂളിലേക്കെത്തുന്ന കുട്ടികളുടെ അവസ്ഥ അമികയെ അസ്വസ്ഥമാക്കി. ആ സ്വസ്ഥതയെ മറവിക്ക് വിട്ടുനല്‍കാതെ ആര്‍ത്തവ ദാരിദ്ര്യത്തിനെതിരെ ബ്രീട്ടിഷ്-ഏഷ്യ വംശജ അമിക പോരാടനുറച്ചു.

ജനശ്രദ്ധ നേടി ഫ്രീ പിരീഡ് ഹാഷ്ടാഗ്


ആര്‍ത്തവദാരിദ്ര്യം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് ഫ്രീ പിരീഡ് എന്ന ഹാഷ് ടാഗോടെ അമിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫ്രീ പിരിഡ് എന്ന ഹാഷ് ടാഗിന് സാമൂഹ്യമാധ്യമങ്ങള്‍ ഫ്രീ പിരീഡ് ക്യാംപെയിന്‍ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ആര്‍ത്തവദാരിദ്ര്യത്തിനെതിരെ യുവജനങ്ങള്‍ സംഘടിച്ചു. 2017 ഡിസംബറില്‍ അവര്‍ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളും ഉയര്‍ത്തി തെരുവിലിറങ്ങി. ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ രണ്ടായിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധത്തിലൂടെ സമൂഹമാധ്യമങ്ങളിലെ ഫ്രീ പീരിഡ് ക്യാംപെയിന് പ്രസ്ഥാനത്തിന്റെ മുഖം കൈവന്നു.

ബ്രീട്ടിഷ് രാജ്ഞിയുടെ എംബിഇ പുരസ്‌കാരം


2019ല്‍ അമികയുടെ നേതൃത്വത്തില്‍ ഫ്രീ പിരീഡ് എന്ന ഓര്‍ഗനൈസേഷന്‍ നിലവില്‍വന്നു. ബ്രിട്ടണിലെ എല്ലാ സ്റ്റേറ്റ് സ്‌കൂളുകളിലും കോളേജുകളിലും സാനിട്ടറി പാഡ് നല്‍കാനുളള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കൂട്ടായ്മ വാദിച്ചു. ബ്രിട്ടണിലെ വലിയ നിശബ്ദ പ്രശ്‌നമായ ആര്‍ത്തവ ദാരിദ്ര്യത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികളെ ബോധ്യപ്പെടുത്താന്‍ അമികയ്ക്ക് കഴിഞ്ഞതോടെ 2020ല്‍ ബ്രിട്ടണിലെ സ്‌കൂളിലും കോളേജിലും സാനിറ്ററി പാഡ് നല്‍കാനുള്ള സ്‌കീം ആരംഭിച്ചു.
അമികയുടെ പോരാട്ടത്തിനുള്ള ബ്രീട്ടിഷ് രാജ്ഞിയുടെ എംബിഇ പുരസ്‌കാരം. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ചരിത്ര വിദ്യാര്‍ഥിനിയായ അമികയുടെ പ്രധാന പഠനവിഷയം ഇന്ത്യന്‍ കൊളണീയല്‍ ചരിത്രവും അധിനിവേശവുമാണ്. ബ്രീട്ടിഷ് അധിനിവേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള 21 കാരിയായ അമികയ്ക്ക് ഈ പുരസ്‌കാരം സ്വീകരിക്കണോ വേണ്ടയോ എന്ന് ആശയകുഴപ്പുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയത്തിലും ആക്ടിവിസത്തിലും ചെറുപ്പക്കാരുടെ പ്രാധാന്യം കുറവായതിനാല്‍ അമിക പുരസ്‌കാരം സ്വീകരിക്കാന്‍ തയ്യാറായി. 2018ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 25 കാരിയുടെ പട്ടികയില്‍ അമിക ഇടം നേടിയിരുന്നു.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകൂ


‘നിങ്ങള്‍ക്കിടയില്‍ എന്തെങ്കിലും നിശബ്ദപ്രശ്‌നങ്ങളുണ്ടോ…? അതിനെതിരെ ശബ്ദിക്കൂ… പരിഹാരമുണ്ടാകും. ഞാന്‍ ആര്‍ത്തവ ദാരിദ്ര്യത്തിനെതിരെ ശബ്ദിച്ചു, ബ്രിട്ടണിലെ സ്‌കൂളുകളില്‍ അതിന് പരിഹാരമായി’.ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആര്‍ത്തവദാരിദ്ര്യത്തെക്കുറിച്ചും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും മകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അച്ഛന്‍ ഫിലിപ്പ് ജോര്‍ജ് പറഞ്ഞു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും ജോര്‍ജ്ജ്.പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശി് ഫിലിപ്പ് ജോര്‍ജിന്റെയും കൊല്ലം സ്വദേശി നിഷയുടെ മകളാണ് അമിക.

Leave a Reply

Your email address will not be published. Required fields are marked *